'ഫോൺവിളികളെ പേടിച്ചു, പുറത്തിറങ്ങാൻ മടി, കഴിഞ്ഞ ഒരുവർഷം ഒരിത്തിരി ജീവനേ എന്റെ ഉള്ളിൽ ബാക്കി വച്ചിരുന്നുള്ളൂ'; ഇന്ദു

'ജീവിതത്തെ, ജീവിക്കുന്ന കാലത്തെ, ചുറ്റുമുള്ള ലോകത്തെ ഇത്രയധികം ആഴത്തിലറിഞ്ഞ ഒരു സമയം എനിക്ക് ഏതയാലും മുൻപ് ഉണ്ടായിട്ടില്ല'
ചിത്രം; ഫേയ്സ്ബുക്ക്
ചിത്രം; ഫേയ്സ്ബുക്ക്

19(1)(എ) എന്ന ചിത്രത്തിലൂടെ മലയാളത്തിന് ഒരു വനിത സംവിധായികയെ കൂടി ലഭിച്ചിരിക്കുകയാണ്. ഇന്ദു വിഎസ്. നിത്യ മേനോനും വിജയ് സേതുപതിയും പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രത്തിന് സമ്മിശ്ര അഭിപ്രായങ്ങളാണ് ലഭിച്ചത്. എന്നാൽ ചിത്രം റിലീസ് ചെയ്യാൻ വൈകിയതിനെ തുടർന്ന് അനുഭവിച്ച മാനസിക വിഷമങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ഇന്ദു. കഴിഞ്ഞ ഒരു വർഷക്കാലം ഒരിത്തിരി ജീവനേ തന്റെ ഉള്ളിൽ ബാക്കി വച്ചിരുന്നുള്ളൂ എന്നാണ് ഇന്ദു കുറിച്ചത്. മുറിയിൽ നിന്നു പുറത്തിറങ്ങാൻ മടിച്ച, ഫോൺ വിളികൾ ഓരോന്നും പേടിപ്പിച്ച സമയം. കഴിഞ്ഞ കുറെ വര്ഷം ഞാൻ എന്തൊക്കെയായിരുന്നോ, അതല്ലാതായി എന്നാണ് ഇന്ദു പറയുന്നത്. തനിക്കൊപ്പം നിന്നവരോട് നന്ദി പറയാനും ഇന്ദരു മറന്നില്ല. 

ഇന്ദുവിന്റെ കുറിപ്പ് വായിക്കാം

കഴിഞ്ഞ മാസം 29 മുതൽ, അതായത് സിനിമയുടെ സ്ട്രീമിങ് തുടങ്ങിയ നേരം മുതൽ, ഈ നിമിഷം വരെ, ഞാൻ അനുഭവിച്ചതൊക്കെ അങ്ങേയറ്റം സന്തോഷിപ്പിക്കുന്ന, എന്നും ഓർത്തിരിക്കുന്ന സ്പെഷ്യലായ കാര്യങ്ങളാണ്.. സിനിമയെപ്പറ്റി നല്ലതും മോശവും സമ്മിശ്രവുമൊക്കെയായി  വന്നുകൊണ്ടിരിക്കുന്ന അഭിപ്രായങ്ങൾ.. ചെറുതും വലുതുമായ വായനകൾ, പുനർവായനകൾ.. എന്തൊരു അഭിമാനവും സന്തോഷവുമാണത്.. നല്കിയ നേരത്തിന്, പങ്കുവെച്ച തോന്നലുകൾക്ക്, നിങ്ങൾ ഓരോരുത്തരോടുമുള്ള നന്ദി, ഞാൻ ദേ ആയിരം തവണ ആവർത്തിക്കുന്നു.
ആമുഖത്തില് ശുഭകരമായ വർത്താനം എഴുതാൻ പറ്റി എന്നുള്ളത് വലിയ കാര്യമായി കരുതുന്നു എങ്കിലും അത്ര ലളിതമല്ലാതിരുന്ന, കഴിഞ്ഞ ഒരു വർഷത്തെ കുറിച്ചാണ് എനിക്ക് പറയാനുള്ളത്... എന്റെ മാത്രം കാര്യമായും അല്ലാതെയും എടുക്കാം.. നിങ്ങടെ ഇഷ്ടം പോലെ..
ജീവിതത്തെ, ജീവിക്കുന്ന കാലത്തെ, ചുറ്റുമുള്ള ലോകത്തെ ഇത്രയധികം ആഴത്തിലറിഞ്ഞ ഒരു സമയം എനിക്ക് ഏതയാലും മുൻപ് ഉണ്ടായിട്ടില്ല.. നിരാശകളും തളർച്ചകളുമൊക്കെ ലൈഫിൽ എല്ലാക്കാലവും അനുഭവിക്കുന്നവരാണ് നമ്മളിൽ വലിയ ശതമാനം ആൾക്കാരും..അത്തരം പരാതികൾക്ക് വലിയ സ്ഥാനമില്ലന്ന് മുൻപേ ബോധ്യമെനിക്കുണ്ടെന്നാണ് തോന്നിയിട്ടുള്ളത്..
പക്ഷേ, കഴിഞ്ഞ ഒരു വർഷമുണ്ടല്ലോ.. ഒരിത്തിരി ജീവനേ എന്റെ ഉള്ളിൽ ബാക്കി വച്ചിരുന്നുള്ളൂ .. ഒരു സിനിമ ചെയ്യുന്നു... അതിറങ്ങാൻ വൈകുന്നു.. കാര്യം അന്വേഷിച്ചാൽ ആത്രേയുള്ളൂ.. പക്ഷേ ഞാൻ കാണുന്നത്ര ലാളിതമായല്ല ചുറ്റുമുള്ള ലോകം അത് കണ്ടത്..ചോദ്യങ്ങൾക്ക് ഉത്തരമില്ലാത്ത ആളുകൾക്കു നേരെ മാത്രം വീണ്ടും ചോദ്യം ഉന്നയിക്കുന്ന, നിസ്സഹായതായകളില് ഉപദേശങ്ങൾക്ക് മാത്രം ഇടം കണ്ടെത്തിയ, നിശബ്ദതകൾക്ക് പരാജയത്തിന്റെ തലകെട്ടിട്ട ആളുകൾ, സാഹചര്യങ്ങൾ!
മുറിയിൽ നിന്നു പുറത്തിറങ്ങാൻ മടിച്ച, ഫോൺ വിളികൾ ഓരോന്നും പേടിപ്പിച്ച സമയം..സുഹൃത്തുക്കളെയൊക്കെ കേൾക്കാൻ, ഏത് സ്ഥലത്തേക്കും ഓടി ഇറങ്ങാൻ റെഡി ആയിരുന്ന ഞാൻ, ആളുകളെ ഭയന്ന് പോയ സമയം... പതിവ് സംസാരങ്ങളും ചർച്ചയും കഥ പറച്ചിലുകളും എന്നെ കൂടുതല് പ്രശ്നത്തിലാക്കി.. കഴിഞ്ഞ കുറെ വര്ഷം ഞാൻ എന്തൊക്കെയായിരുന്നോ, അതല്ലാതായി.. സ്വാഭാവികയമായും അത്തരമൊരു അവസ്ഥ, എന്നെപ്പോലെ കൂടെയുള്ളവരെയും പ്രശ്നത്തിലാക്കിയിട്ടുണ്ട്.. എളുപ്പല്ലല്ലോ.. മനുഷ്യരെ ഹാൻഡിൽ ചെയ്യാൻ, അതും ഇത്രയേറെ പ്രെഷറുള്ള, ആശങ്കകൾ മാത്രമുള്ള സമയത്ത്.. ' its all part of kaavile paatt malsaram' എന്നാണ്  നമ്മടെ ഒരു ആറ്റിട്യൂഡ്.. ഒട്ടും complicate ചെയ്യാതെ കാര്യങ്ങളെ കണ്ട് പോന്നിരുന്ന എന്നിക്കുമുന്നില് കുഴഞ്ഞ് മറിയാത്തതായി ഒന്നും ഉണ്ടായിരുന്നില്ല!
പിന്നെ പതിയെ, ആ ടൈം പിന്നീടുമ്പോഴേക്കും ഞാൻ ജീവിതത്തെ തൊട്ടു.. ജീവിതം എന്നെയും.. !
കാര്യങ്ങൾ കലങ്ങി തെളിയുമ്പോ, തെളിച്ചം ഇരട്ടിയാണ്... നൂറിരട്ടി..
അതില് നിന്നുകൊണ്ട്, ഇതെഴുതുന്നത് എനിക്ക് വേണ്ടി മാത്രല്ല,..ഇങ്ങനൊരു കാലം അനുഭവിച്ച, അനുഭവിക്കുന്ന, എല്ലാവർക്കുമാണ്..
സിനിമ ചെയ്യാൻ വൈകും.. ചിലപ്പോ എഴുതി തീരാൻ വൈകും.. ആരുടെയെങ്കിലുമൊക്കെ  പുസ്തകം പാതി വഴിയില് ഉപേക്ഷിക്കപ്പെടും..ചില പാട്ടുകള് ഒഴിവാക്കപ്പെടും.. പടം  ഇറങ്ങാൻ വൈകും.. പക്ഷേ ചെയ്യുന്നവർ, എഴുതുന്നവർ, പാടുന്നവർ അവര് ഇവിടെ തന്നെയുണ്ട്.. ചെയ്യട്ടെ... അല്ലേ.
ഓരോരുത്തരും അവരവരുടെ യാത്രകളിലാണ്.. അവര്, മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കട്ടെ.. കനിവോടെ, കരുണയോടെ നോക്കിയാല്, നമ്മുടേതല്ലാത്ത യാത്രകളും സുന്ദരമായി തോന്നും.
ചിതറിപ്പോയ ചിലതിനെ  ചേർത്ത് വച്ച, കൂടെ കട്ടയ്ക്ക് പിടിച്ച പ്രിയപ്പെട്ടവരേ, നിങ്ങളാട്ടോ ഇന്നത്തെ സമാധാനത്തിന്റെ സന്തോഷത്തിന്റെ അവകാശികൾ ❤
#gratitude #being

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com