മലയാളികൾക്ക് എന്നും ഓർമിക്കാൻ നിരവധി രസകരമായ കഥാപാത്രങ്ങളെ സമ്മാനിച്ച താരമാണ് സലിംകുമാർ. സൂപ്പർഹിറ്റ് ചിത്രം സിഐഡി മൂസയിലെ കഥാപാത്രത്തിന് ഇന്നും ആരാധകർ ഏറെയാണ്. എന്നാൽ സിനിമയിൽ നിന്ന് താൻ പിണങ്ങിപ്പോയിരുന്നു എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് താരം. ചിത്രത്തിന്റെ നായകനും നിർമാതാവുമായ ദിലീപിന്റെ തീരുമാനത്തിൽ അതൃപ്തി അറിയിച്ചതോടെയുണ്ടായ തർക്കമായിരുന്നു പിണങ്ങിപ്പോകാൻ കാരണമായത്. പിന്നീട് തെറ്റ് മനസിലാക്കി അണിയറ പ്രവർത്തകർ തിരിച്ചുവിളിക്കുകയായിരുന്നു എന്നും യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സലിംകുമാർ പറഞ്ഞു.
ഏറ്റവും കൂടുതൽ ആലോചിച്ചു ചെയ്ത സിനിമയാണ് സിഐഡി മൂസ എന്നാണ് സലിംകുമാർ പറയുന്നത്. ഗ്രാൻഡ് പ്രൊഡക്‌ഷൻസ് എന്നായിരുന്നു ദിലീപിന്റെ പ്രൊഡക്‌ഷന്റെ പേര്. എടുക്കാൻ പോകുന്ന സീനിനെക്കുറിച്ച് എന്നും രാവിലെ മുതൽ രാത്രി വരെ ദിലീപ് ഇരുന്നു ആലോചനയാണ്. ഷൂട്ടിങിന് സെറ്റിലെത്തിയാൽ ക്യാമറാമാനുമായും സംവിധായകനുമായും വീണ്ടും ആലോചന. നൂറോ നൂറ്റി ഇരുപതോ ദിവസം ആ സിനിമയുടെ ഷൂട്ടിങ് നടന്നെന്നും സലിംകുമാർ പറഞ്ഞു.
ആലോചന മൂത്തുമൂത്ത് ഒരു ദിവസം ഞാൻ ചെന്നപ്പോൾ കേൾക്കുന്നു, എന്റെ കഥാപാത്രവും ക്യാപ്റ്റൻ രാജു ചേട്ടന്റെ കഥാപാത്രവും ഒരുമിപ്പിച്ചെന്ന്. ഞാൻ ചോദിച്ചു, ‘അതെങ്ങനെ ശരിയാകും’. അങ്ങനെ ഒന്നും രണ്ടുംപറഞ്ഞ് ഞങ്ങൾ തമ്മിൽ തെറ്റി ഞാൻ അഭിനയിക്കുന്നില്ല എന്നുപറഞ്ഞു തിരിച്ചു പോന്നു. ക്യാപ്റ്റൻ രാജു ചേട്ടൻ അതിൽ ദിലീപിന്റെ അമ്മാവനാണ്. ആ കഥാപാത്രവും എന്റേതും ഒരുമിപ്പിച്ച് ഞാൻ തന്നെ ചെയ്യണം. എന്റേത് ഒരു ഭ്രാന്തന്റെ കഥാപാത്രമാണ്. ഭ്രാന്തനും ഞാനാകണം, അമ്മാവനും ഞാനാകണം. അതായിരുന്നു അവരുടെ പ്ലാൻ. ഞാൻ നേരെ ലാൽ ജോസിന്റെ പട്ടാളം എന്ന സിനിമയിലേക്ക് പോയി. പിന്നീട് ആലോചിച്ചപ്പോൾ അവർക്ക് തെറ്റ് മനസ്സിലായി. ഞാൻ പറഞ്ഞതാണ് ശരിയെന്ന് അവർ പറഞ്ഞു. അങ്ങനെ വീണ്ടും സിഐഡി മൂസയിലേക്ക് മടങ്ങി വന്നു. - സലിം കുമാർ വ്യക്തമാക്കി.
ചിത്രത്തിന്റെ അവസാനഭാഗത്ത് പടക്കം ശരീരത്തിൽ കെട്ടിവച്ച് ഓടുന്നരംഗത്തിൽ ഉപയോഗിച്ചത് ഒറിജിനൽ പടക്കമായിരുന്നവെന്നാണ് താരം പറയുന്നത്. സിനിമ എന്നാൽ ഹരം കൊണ്ട് നടക്കുന്ന സമയമായതിനാലാണ് അങ്ങനെയൊക്കെ ചെയ്തതെന്നും സലിംകുമാർ പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ