സിനിമയല്ലാതെ മറ്റൊന്നും തന്റെ ജീവിതത്തിൽ നടക്കുന്നില്ലെന്ന് നടൻ ഷൈൻ ടോം ചാക്കോ. വിവാഹബന്ധം ഉൾപ്പടെയുള്ള ബന്ധങ്ങൾ കാത്തുസൂക്ഷിക്കാൻ കഴിയാത്തത് അതുകൊണ്ടാണെന്നും അച്ഛനോടും അമ്മയോടും അനുജനോടും അനുജത്തിയോടുമുള്ള റിലേഷനിൽ താൻ പരാജയമാണെന്നും ഷൈൻ പറഞ്ഞു. താരം കഞ്ചാവ് ഉപയോഗിക്കുന്നു എന്നതടക്കമുള്ള വിമർശനങ്ങൾക്കും ഷൈൻ മറുപടി നൽകി. എഡിറ്റോറിയൽ എന്ന ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.
സിനിമയല്ലാതെ ഒന്നും എന്റെ ജീവിതത്തിൽ നടക്കുന്നില്ല. അതുകൊണ്ടാണ് വിവാഹബന്ധം ഉൾപ്പടെയുള്ള ബന്ധങ്ങൾ കാത്തുസൂക്ഷിക്കാൻ കഴിയാത്തത്. അച്ഛനോടും അമ്മയോടും അനുജനോടും അനുജത്തിയോടുമുള്ള റിലേഷനിൽ ഞാൻ പരാജയമാണ്. അങ്ങനെ ഞാൻ പരാജയപ്പെടുന്നത് കാമറയ്ക്ക് മുന്നിൽ സന്തോഷമായി നിൽക്കാൻ വേണ്ടിയാണ്. വീട്ടുകാർ നമ്മളോടൊപ്പം എത്ര വർഷമുണ്ടാകാനാണ്. നമ്മുടെ ആത്മാവിനെ മാത്രമാണ് നമ്മൾ കൂടെ കൊണ്ട് പോകുന്നത്. നമ്മുടെ ആത്മാവിനെയാണ് നമ്മൾ സംതൃപ്തിപ്പെടുത്തേണ്ടത് ആളുകളെയല്ല. മാതാപിതാക്കളെയും ഭാര്യയെയും കുടുംബത്തെയും ഓവറായി നമ്മുടെ ഉള്ളിലേക്കെടുത്ത് അവരുടെയും നമ്മുടെയും ജീവിതം ദുരിതമാക്കേണ്ട കാര്യമില്ല, ഷൈൻ പറഞ്ഞു.
ഞാൻ കൂട്ടിയിട്ട് കത്തിച്ചു വലിക്കുന്നെന്ന് പറയുന്നവർ ആരാണ് ഇത് കൃഷി ചെയ്യുന്നത് എന്ന് ചിന്തിക്കുന്നുണ്ടോ? എന്നും താരം ചോദിച്ചു. കഞ്ചാവ് കച്ചവടം ചെയ്യുന്നവരെ പിടിക്കുന്നില്ല. പിള്ളേര് വലിക്കുന്നതാണ് കുറ്റം. സബ്സ്റ്റൻസ് ഉപയോഗിക്കുന്നത് ഒരു സ്വഭാവ വൈകല്യമാണ്. അങ്ങനെ ഉപയോഗിക്കുന്നവരെ ക്രിമിനലാക്കുകയും അത് വഴി അവന്റെ കുടുംബത്തെയും ചുറ്റുപാടുകളെയും നശിപ്പിക്കുന്നതാണ് ക്രൈം, അല്ലാതെ അത് ഉപയോഗിക്കുന്നതല്ല, ഷൈൻ പ്രതികരിച്ചു.
സിനിമ ഇഷ്ടപ്പെടുന്നവർക്ക് അത് ചെയ്യാൻ വളരെ എളുപ്പമാണെന്നും ഇഷ്ടമുള്ള പണി ചെയ്ത്, കോടിക്കണക്കിന് പണം കിട്ടുന്നത് നല്ലതല്ലേ എന്നുമാണ് ഷൈൻ ചോദിക്കുന്നത്. ആളുകളെ ചിരിപ്പിക്കാൻ വേണ്ടി ചിലപ്പോൾ മറ്റുള്ളവരുടെ ശൈലി പിന്തുടരാറുണ്ട്. ഇല്ലത്ത സംസാരശൈലി ഇടയ്ക്കിടെ കയറിവരാറുണ്ട്. ഒരു കാര്യം സീരിയസായി അവതരിപ്പിക്കുകയും വേണം എന്നാൽ ഹാസ്യമായി തോന്നുകയും വേണം എന്നുള്ളപ്പോഴാണ് അങ്ങനെ ചെയ്യുന്നത്. ജീവിതത്തിൽ കാണിക്കുന്നതിന്റെ പകുതി മാത്രമേ കാമറ ഓൺചെയ്യുമ്പോൾ കൊടുക്കാൻ പറ്റുകയുള്ളൂ. കുറച്ചുകൂടി ബോധമുള്ള ആളുകൾ നിയന്ത്രിക്കുന്നത് കൊണ്ടാണ് സിനിമയിൽ ബോധത്തോടെ പെരുമാറുന്നത്, ഷൈൻ പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ