

സൂപ്പർമാൻ ആരാധകരെ നിരാശരാക്കുന്ന പ്രഖ്യാപനവുമായി നടൻ ഹെൻറി കാവിൽ. ഇനി സൂപ്പർമാൻ കഥാപാത്രമാകാൻ താൻ ഇല്ലെന്നാണ് താരം ആരാധകരെ അറിയിച്ചത്. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പിലൂടെയായിരുന്നു താരത്തിന്റെ പ്രഖ്യാപനം. സൂപ്പർമാൻ തിരിച്ചെത്തുന്നു എന്ന സന്തോഷവാർത്ത പങ്കുവച്ച് ഒരു മാസത്തിനു ശേഷമാണ് ആരാധകരെ നിരാശരാക്കുന്ന വാർത്ത എത്തിയത്. ഡിസി ഫിലിംസിന്റെ നേതൃത്വം വഹിക്കുന്ന ജയിംസ് ഗൺ, പീറ്റർ സഫ്രൻ എന്നിവരുമായി നടത്തിയ ചർച്ചയ്ക്കു ശേഷമാണ് ഹെൻറി തീരുമാനം അറിയിച്ചത്.
ഹെൻറി കാവിലിന്റെ കുറിപ്പ്
‘‘ജയിംസ് ഗണ്ണുമായും പീറ്റർ സഫ്രാനുമായുള്ള ചർച്ച ഇപ്പോൾ കഴിഞ്ഞു. എല്ലാവരെയും സങ്കടപ്പെടുത്തുന്ന വാർത്തയാണ് പറയുവാനുള്ളത്. സൂപ്പർമാനായി ഇനി എന്റെ തിരിച്ചുവരവ് ഉണ്ടാകില്ല. ഒക്ടോബറിൽ സ്റ്റുഡിയോ തന്നെ എന്റെ തിരിച്ചുവരവ് പ്രഖ്യാപിച്ചിരുന്നതാണ്. അതുകൊണ്ട് തന്നെ ഈ വാർത്ത എന്നെ തളർത്തുന്നു. പക്ഷേ ജീവിതം ഇങ്ങനെയൊക്കെയാണ്. ഞാനവരുടെ തീരുമാനത്തെ അംഗീകരിക്കുന്നു. ജയിംസിനും പീറ്ററിനും പുതിയൊരു യൂണിവേഴ്സ് സൃഷ്ടിക്കണം. അവരുടെ ഭാവി പരിപാടികൾക്ക് എല്ലാ ആശംസകളും നേരുന്നു. എന്റെ ഒപ്പം നിന്ന ആളുകളോട് സൂപ്പർമാൻ ഇപ്പോഴും നിങ്ങൾക്കൊപ്പമുണ്ട്. അയാൾ സൃഷ്ടിച്ച ഉദാഹരണങ്ങളും നിലപാടുകളും എന്നും അവിടെതന്നെ ഉണ്ടാകും.’’
പുതിയ സൂപ്പർമാൻ വരും
സൂപ്പർമാന്റെ ചെറുപ്പകാലത്തെക്കുറിച്ചുള്ള കഥ സിനിമയാക്കാനാണ് ഡിസിയുടെ തീരുമാനം. അതിനാൽ ചിത്രത്തിലേക്ക് കുറച്ചുകൂടി ചെറുപ്പക്കാരനായ നടനെയാണ് പരിഗണിക്കുന്നത്. എന്നാൽ ആരാധകർ നിരാശരാണ്. നിരവധി ആരാധകരാണ് ഹെൻ റിയുടെ പോസ്റ്റിനു താഴെ കമന്റുമായി എത്തുന്നത്.
2013ൽ സാക്ക് സ്നൈഡർ സംവിധാനം ചെയ്ത മാൻ ഓഫ് സ്റ്റീൽ എന്ന ചിത്രത്തിലൂടെയാണ് ഹെൻറി സൂപ്പർമാന്റെ കുപ്പായമണിയുന്നത്. പിന്നീട് ബാറ്റ്മാൻ വേഴ്സസ് സൂപ്പർമാൻ, ജസ്റ്റിസ് ലീഗ് എന്നീ സിനിമകളിലും സൂപ്പർമാനായി എത്തി ലോകത്തിന്റെ മനം കവർന്നു. ഡിസിയുടെ ഏറ്റവും പുതിയ ചിത്രമായ ബ്ലാക് ആദത്തിന്റെ പോസ്റ്റ് ക്രെഡിറ്റ് സീനിൽ സൂപ്പർമാനായി ഹെൻറി കാവിൽ പ്രത്യക്ഷപ്പെട്ടിരുന്നു. മാത്രമല്ല മാൻ ഓഫ് സ്റ്റീൽ രണ്ടാം ഭാഗവും ഉടൻ ഉണ്ടാകുമെന്നും അറിയിച്ചിരുന്നു. അതിനിടെയാണ് പ്രേക്ഷകരെ നിരാശപ്പെടുത്തിയ ഡിസിയുടെ പുതിയ തീരുമാനം ഉണ്ടാകുന്നത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates