പ്രശസ്ത നടനും നിർമാതാവുമായ രമേഷ് ഡിയോ അന്തരിച്ചു. 93 വയസായിരുന്നു. മുംബൈ കോകില ബെന്‍ ആശുപത്രിയില്‍ വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലിരിക്കെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.
പിറന്നാൾ ആഘോഷത്തിന് പിന്നാലെ മരണം
കുറച്ചു ദിവസങ്ങളായി ശ്വാസം മുട്ടും മറ്റു പ്രശ്നങ്ങളും അനുഭവപ്പെട്ടതിനെ തുടർന്നാണ് രമേഷ് ഡിയോയെ ബുധനാഴ്ച രാവിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതെന്ന് മകൻ അജിൻക്യ ഡിയോ പറഞ്ഞു. വൈകിട്ടോടെയായിരുന്നു മരണം. ഭാര്യയും നടിയുമായ സീമ ഡോയോയ്ക്കും മക്കളായ അജിൻക്യ ഡിയോ അഭിനയ് ഡിയോ എന്നിവർക്കൊപ്പം താമസിച്ചുവരികയായിരുന്നു. 93ാം പിറന്നാൾ ജനുവരി 30ന് ആഘോഷിച്ചതിന് പിന്നാലെയായിരുന്നു മരണം.
ഏഴു പതിറ്റാണ്ടുകളായി മറാത്തി, ഹിന്ദി ഭാഷകളിലായി നിരവധി സിനിമകളിലാണ് രമേഷ് ഡിയോ വേഷമിട്ടിരിക്കുന്നത്. മഹാരാഷ്ട്രയിലെ അമരാവതിയില്‍ ജനിച്ച രമേഷ് ഡിയോ 1951 ല്‍ പുറത്തിറങ്ങിയ പത്‌ലാചി പോര്‍ എന്ന മറാത്തി ചിത്രത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. അടുത്തതായി അഭിനയിച്ച മക്തോ ഏക് ദോല എന്ന മറാത്തി ചിത്രത്തിലെ വില്ലന്‍ വേഷം ശ്രദ്ധനേടി. 1962 ല്‍ റിലീസ് ചെയ്ത ആരതിയാണ് ആദ്യ ഹിന്ദിചിത്രം. ആനന്ദ്, ആപ്കി കസം, പ്രേം നഗര്‍, മേരേ ആപ്‌നേ, ഫക്കീറ തുടങ്ങിയ നിരവധി സിനിമകളിൽ അഭിനയിച്ചു. കൂടാതെ നിരവധി ടെലിവിഷൻ ഷോകളുടേയും ഭാഗമായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
