ശ്രീജിത്ത് രവിയുടെ സിനിമ ആര്‍ക്കും വേണ്ട, തിയറ്ററുകള്‍ റിലീസിന് തയ്യാറാവുന്നില്ല; ഒടിടിയിലും തടസ്സമെന്ന് സംവിധായകന്‍

പോക്‌സോ കേസില്‍ അറസ്റ്റിലായതിനെ തുടര്‍ന്ന് നടന്‍ ശ്രീജിത്ത് രവി അഭിനയിച്ച ചിത്രം റിലീസിനായി എടുക്കാന്‍ തിയറ്ററുകള്‍ തയ്യാറാവുന്നില്ലെന്ന് സംവിധായകന്‍ സജീവന്‍ അന്തിക്കാട്
സജീവന്‍ അന്തിക്കാട് മാധ്യമങ്ങളോട്
സജീവന്‍ അന്തിക്കാട് മാധ്യമങ്ങളോട്

തൃശൂര്‍: പോക്‌സോ കേസില്‍ അറസ്റ്റിലായതിനെ തുടര്‍ന്ന് നടന്‍ ശ്രീജിത്ത് രവി അഭിനയിച്ച ചിത്രം റിലീസിനായി എടുക്കാന്‍ തിയറ്ററുകള്‍ തയ്യാറാവുന്നില്ലെന്ന് സംവിധായകന്‍ സജീവന്‍ അന്തിക്കാട്. ലാ ടൊമാറ്റിന എന്ന സിനിമയിലെ രണ്ടു നായകന്മാരില്‍ ഒരാളാണ് ശ്രീജിത്ത് രവി. സംഭവം ഒടിടി റിലീസിനെയും ബാധിച്ചു. ഒരു കോടി നാല്‍പ്പതു ലക്ഷം മുതല്‍മുടക്കില്‍ നിര്‍മ്മിച്ച ചിത്രത്തിന്റെ ഭാവി പ്രതിസന്ധിയിലായിരിക്കുകയാണെന്നും സജീവന്‍ അന്തിക്കാട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ശ്രീജിത്ത് ഈ കേസില്‍ പെടുന്നതിന് മാസങ്ങള്‍ക്ക് മുന്‍പാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. ജനുവരി 15ന് തന്നെ ഷൂട്ടിങ് പൂര്‍ത്തിയായി. ഈ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടന്നത് കെഎസ്എഫ്ഡിസി ചിത്രാജ്ഞലി സ്റ്റുഡിയോയിലാണ്. ചില പോരായ്മകള്‍ കാരണം പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകകള്‍ മൂന്ന് മാസത്തോളം മുടങ്ങി. തടസ്സങ്ങള്‍ പരിഹരിച്ച് സിനിമ റിലീസിങ്ങിന് തയ്യാറെടുക്കുമ്പോഴാണ് ശ്രീജിത്ത് രവിയുമായി ബന്ധപ്പെട്ട കേസ് വന്നത്. ഒരു വ്യക്തി ചെയ്യുന്ന കുറ്റകൃത്യങ്ങള്‍ക്ക് അയാളാണ് ശിക്ഷ അനുഭവിക്കേണ്ടത്. സിനിമയുടെ നിര്‍മ്മാതാവ് എന്തിന് ശിക്ഷിക്കപ്പെടണമെന്നും സംവിധായകന്‍ ചോദിച്ചു.

സിനിമയിലെ കഥാപാത്രവും ആ കഥാപാത്രമായി അഭിനയിച്ച വ്യക്തിയും രണ്ടാണ്.എന്നാല്‍ കുറ്റകൃത്യം ചെയ്ത വ്യക്തി തന്നെയാണ് വെള്ളിത്തിരയില്‍ കാണുന്ന വ്യക്തി എന്ന മാനസികാവസ്ഥയിലേക്ക് പ്രേക്ഷകന്‍ എത്തിച്ചേരുന്നു. സിനിമയെന്ന മാധ്യമത്തിന്റെ ശക്തിയാണിത്. എന്നാല്‍ സിനിമയുടെ ഈ ശക്തിക്ക് ഇരയാകുന്നത് നിര്‍മ്മാതാവാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

ശ്രീജിത്ത് രവി അഭിനയിച്ചിട്ടുണ്ട് എന്നതിന്റെ പേരില്‍ സിനിമയ്ക്ക് റിലീസ് ചെയ്യാനായി തിയറ്ററുകള്‍ കിട്ടുന്നില്ല. ഒടിടി റിലീസിനെയും സംഭവം ബാധിച്ചു. ശ്രീജിത്ത് രവി എന്ന നടന് മാനസിക വൈകല്യങ്ങള്‍ ഉണ്ടായിരുന്നു. പക്ഷേ ഷൂട്ടിങ് സമയത്ത് തങ്ങള്‍ക്ക് ഇതറിയില്ലായിരുന്നു എന്നും സജീവന്‍ പറഞ്ഞു. ഒറ്റയ്ക്ക് ഡ്രൈവ് ചെയ്ത് പുറത്തിറങ്ങാറില്ല. ഒരു അസുഖത്തിന് മരുന്ന് കഴിക്കുന്നുണ്ട്. ടാക്‌സി ഏര്‍പ്പാടാക്കി തരണമെന്നാണ് ശ്രീജിത്ത് രവി പറഞ്ഞത്. അതനുസരിച്ച് വണ്ടി ഏര്‍പ്പാടാക്കി കൊടുക്കുകയും ചെയ്തതായി സജീവന്‍ അന്തിക്കാട് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com