'നിങ്ങളെന്നെ അന്താരാഷ്ട്ര മയക്കുമരുന്നുവ്യാപാരിയാക്കി, ഞാൻ എന്തു ചെയ്തിട്ടാണ്?'; ആര്യൻ ഖാൻ അന്നു ചോദിച്ചു

ആര്യന് രാത്രികാലങ്ങളില്‍ ഉറക്കമില്ലെന്നും അതുകൊണ്ട് പലപ്പോഴും താന്‍ ഈ സമയങ്ങളിലെല്ലാം മകന്റെ മുറിയില്‍ സമയം ചെലവഴിക്കുകയാണെന്നും ഷാരൂഖ് പറഞ്ഞു
ആര്യനും ഷാരൂഖ് ഖാനും
ആര്യനും ഷാരൂഖ് ഖാനും

രാജ്യത്ത് വൻ ചർച്ചയായ സംഭവമാണ് ബോളിവുഡ് സൂപ്പർതാരം ഷാരുഖ് ഖാന്റെ മകൻ ആര്യൻ ഖാന്റെ അറസ്റ്റ്. മയക്കുമരുന്നു കേസിലാണ് ആര്യൻ അറസ്റ്റിലാവുന്നത്. തുടർന്ന് താരപുത്രന് ആഴ്ചകളോളം ജയിലിൽ കഴിയേണ്ടതായി വന്നു. എന്നാൽ ഇതേക്കുറിച്ചു ഷാരുഖ് ഖാനോ ആര്യനോ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇപ്പോൾ ആര്യന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് കൂടുതല്‍ വെളിപ്പെടുത്തലുമായി രം​ഗത്തെത്തിയിരിക്കുകയാണ് നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ സഞ്ജയ് സിംഗ്.

കേസിന്റെ അന്വേഷണം പുരോഗമിക്കവേ ആര്യന്‍ ഖാന്‍ തന്നോട് അതിവൈകാരികമായി സംസാരിച്ചു എന്നാണ് ഇന്ത്യ ടുഡേ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിൽ പറഞ്ഞത്. എന്തു തെറ്റു ചെയ്തിട്ടാണ് താൻ ഇത്രയും വലിയ ശിക്ഷ അനുഭവിക്കുന്നതെന്ന് ആര്യൻ ചോദിച്ചു. തന്റെ പക്കൽ നിന്ന് മയക്കുമരുന്നു കണ്ടെത്തിയില്ലെന്നും എന്നിട്ടും അറസ്റ്റു ചെയ്യുകയായിരുന്നു എന്നും താരപുത്രൻ പറഞ്ഞതായും സഞ്ജയ് വ്യക്തമാക്കി. 

'സര്‍, നിങ്ങളെന്നെ അന്താരാഷ്ട്ര മയക്കുമരുന്നുവ്യാപാരിയായി ചിത്രീകരിച്ചു. ഞാന്‍ അതിന് പണം മുടക്കുന്നുവെന്ന് പറഞ്ഞു. എനിക്കെതിരേ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍ അസംബന്ധമല്ലേ? എന്റെ പക്കല്‍ മയക്കുമരുന്നു കണ്ടെത്തിയിട്ടില്ല, എന്നിട്ടും എന്നെ അറസ്റ്റ് ചെയ്തു. എന്റെ പ്രതിച്ഛായക്ക് കളങ്കം വരുത്തി. ഇത്രയും ആഴ്ച ജയിലില്‍ കിടക്കാന്‍ ഞാന്‍ എന്താണ് ചെയ്തത്. ഞാനിത് അര്‍ഹിച്ചിരുന്നോ'‌ എന്നാണ് ആര്യൻ സഞ്ജയ് സിങ്ങിനോട് ചോദിച്ചത്. 

നടന്‍ ഷാരൂഖ് ഖാനുമായുള്ള കൂടികാഴ്ചയെക്കുറിച്ചും സഞ്ജയ് സിങ് തുറന്ന് പറയുന്നു. മകൻ ജയിലിൽ നിന്ന് ഇറങ്ങിയതിനു ശേഷവും ഷാരുഖ് ഖാൻ ആശങ്കയിലായിരുന്നു. മകന്റെ മാനസികാരോഗ്യത്തെക്കുറിച്ചായിരുന്നു ഷാരൂഖിന്റെ ആകുലതകള്‍. ആര്യന് രാത്രികാലങ്ങളില്‍ ഉറക്കമില്ലെന്നും അതുകൊണ്ട് പലപ്പോഴും താന്‍ ഈ സമയങ്ങളിലെല്ലാം മകന്റെ മുറിയില്‍ സമയം ചെലവഴിക്കുകയാണെന്നും ഷാരൂഖ് പറഞ്ഞു. തങ്ങളെ കൊടുംകുറ്റവാളികളായും സമൂഹത്തെ നശിപ്പിക്കുന്ന ഭീകരന്‍മാരായും ചിത്രീകരിച്ചുവെന്ന് ഷാരൂഖ് പറഞ്ഞതായും സഞ്ജയ് സിംഗ് പറയുന്നു.

2021 ഒക്ടോബര്‍ രണ്ടിനാണ് ആഡംബര കപ്പലില്‍ നടത്തിയ റെയ്ഡില്‍ ആര്യന്‍ ഖാന്‍ അടക്കമുള്ളവരെ എന്‍സിബി സംഘം അറസ്റ്റ് ചെയ്തത്. തുടർന്ന് ആഴ്ചകളോളമാണ് ജാമ്യം നിഷേധിക്കപ്പെട്ട് ആര്യൻ ജയിലിൽ കിടന്നത്. എന്നാല്‍ എന്‍സിബി സോണല്‍ ഡയറക്ടറായിരുന്ന സമീര്‍ വാംഖഡെയ്‌ക്കെതിരേ ഇതിനുപിന്നാലെ പലവിധ ആരോപണങ്ങളും ഉയര്‍ന്നു. ആര്യന്‍ ഖാനെ കേസില്‍ കുടുക്കി പണം തട്ടിയെടുക്കാനുള്ള നീക്കം നടന്നതായും വെളിപ്പെടുത്തലുകളുണ്ടായി. കഴിഞ്ഞ മാസം കേസില്‍ ആര്യന്‍ ഖാനെ കുറ്റവിമുക്തനാക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com