'തെരുവുതോറും സോപ്പ് വിറ്റാണ് ജീവിക്കുന്നത്, ഭക്ഷണം ഒരു നേരം മാത്രം'; തുറന്ന് പറഞ്ഞ് ഐശ്വര്യ

'എനിക്ക് ജോലിയില്ല. സാമ്പത്തികമായൊന്നും കയ്യിലില്ല. തെരുവുതോറും സോപ്പ് വിറ്റാണ് ജീവിക്കുന്നത്'
ഐശ്വര്യ ഭാസ്‌കരന്‍
ഐശ്വര്യ ഭാസ്‌കരന്‍


ചെന്നൈ: മലയാളികൾക്ക് സുപരിചിതയായ നടിയാണ് ഐശ്വര്യ ഭാസ്‌കർ. നരസിംഹം, പ്രജ തുടങ്ങിയ ചിത്രങ്ങളിൽ മോഹൻലാലിന്റെ നായികയായ താരം ഇപ്പോൾ വെളിപ്പെടുത്തുന്നത് താൻ തെരുവുകളിൽ സോപ്പ് വിറ്റാണ് ജീവിക്കുന്നത് എന്നാണ്. കുറച്ച് നാളായി സിനിമയിൽ നിന്ന് മാറി നിൽക്കുകയാണ് ഐശ്വര്യ. 

എനിക്ക് ജോലിയില്ല. സാമ്പത്തികമായൊന്നും കയ്യിലില്ല. തെരുവുതോറും സോപ്പ് വിറ്റാണ് ജീവിക്കുന്നത്. കടങ്ങളില്ല. ഞാൻ മാത്രമാണ് എന്റെ കുടുംബത്തിലുള്ളത്. മകളുടെ വിവാഹം കഴിഞ്ഞു. ഒരു ജോലി ചെയ്യാനും എനിക്ക് മടിയില്ല. നാളെ നിങ്ങളുടെ ഓഫീസിൽ ജോലി തന്നാൽ അതും ഞാൻ സ്വീകരിക്കും. അടിച്ചുവാരി കക്കൂസ് കഴുകി സന്തോഷത്തോടെ ഞാൻ തിരികെപ്പോകും, ഐശ്വര്യ പറഞ്ഞു.

സിനിമകൾ ചെയ്യാൻ താൽപര്യമുണ്ട്. ആരെങ്കിലും വിളിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മൂന്ന് വര്‍ഷം മാത്രമാണ് സിനിമയിലെ എന്റെ സമയം. വിവാഹം കഴിഞ്ഞതോടെ സിനിമ വിട്ടു. രണ്ടാമത് സിനിമയില്‍ വരുമ്പോഴും എല്ലാവരുടേയും ഗ്രാഫ് നയന്‍താരയുടേത് പോലെയാവില്ലല്ലോ എന്നും ഐശ്വര്യ പറഞ്ഞു. നടി ലക്ഷ്മിയുടെ മകളാണ് ഐശ്വര്യ. തെന്നിന്ത്യൻ ഭാഷകളിൽ ഒട്ടേറെ ചിത്രങ്ങളിൽ നായികയായി അഭിനയിച്ചിരുന്നു. വിവാഹമോചനത്തെക്കുറിച്ചും പിന്നാലെ വന്ന ബന്ധങ്ങളിലെ പ്രശ്നങ്ങളെ കുറിച്ചും ഐശ്വര്യ പ്രതികരിച്ചു. 

പ്രണയ ബന്ധങ്ങളുണ്ടായി. എന്നാൽ ഒന്നും ശരിയായില്ല

വിവാഹം കഴിഞ്ഞ് ആറ് മാസം പിന്നിട്ടപ്പോഴേക്കും ഈ ബന്ധം ശരിയാകില്ലെന്ന് തോന്നി. കുഞ്ഞിന് ഒന്നര വയസ്സ് ആയപ്പോഴേക്കും ഞങ്ങൾ പിരിഞ്ഞു. വിവാഹമോചനത്തിന് ശേഷം പ്രണയ ബന്ധങ്ങളുണ്ടായി. എന്നാൽ ഒന്നും ശരിയായില്ല. ചില പുരുഷൻമാർക്ക് ഐ ലവ് യൂ എന്ന് പറഞ്ഞാൽ പിന്നെ നമ്മളിൽ നിയന്ത്രണങ്ങൾ കൊണ്ടുവരാൻ തുടങ്ങും. ഇഷ്ടമുള്ള വസ്ത്രം ധരിക്കാൻ പോലും അനുവദിക്കില്ല. നമ്മൾ കാശ് മുടക്കി വാങ്ങിയ വസ്ത്രം ഇടാൻ സാധിക്കില്ലെങ്കിൽ പോടാ എന്ന് പറയും. 

കാമുകിയിലും ഭാര്യയിലും ആൺകുട്ടികൾ എന്തിനാണ് അമ്മ സങ്കൽപ്പങ്ങൾ തേടുന്നതെന്നും ഐശ്വര്യ ചോദിക്കുന്നു. അമ്മയെപ്പോലെ വേണമെങ്കിൽ, നിങ്ങൾ അമ്മയുടെ അടുത്ത് തന്നെ പോകണം. അത് ഭാര്യയിൽ പ്രതീക്ഷിക്കരുത്- ഐശ്വര്യ പറഞ്ഞു. അമിത ഉത്കണ്ഠ തുടങ്ങിയ മാനസിക പ്രയാസങ്ങൾക്ക് ചികിത്സ തേടുന്നുണ്ടെന്നും ഐശ്വര്യ പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com