ഓളവും തീരവും എന്ന മോഹൻലാൽ - പ്രിയദർശൻ കൂട്ടുകെട്ടിലൊരുങ്ങുന്ന പുതിയ ചിത്രത്തിൽ വില്ലനായി ഹരീഷ് പേരടി എത്തുന്നു. എം ടി വാസുദേവൻ നായർ രചിച്ച പഴയ 'ഓളവും തീരവും' പുനരാവിഷ്കരിക്കുമ്പോൾ ജോസ് പ്രകാശ് അവതരിപ്പിച്ച കുഞ്ഞാലി എന്ന വില്ലൻ കഥാപാത്രമായാണ് ഹരീഷ് പേരടി എത്തുന്നത്. അദ്ദേഹം തന്നെയാണ് കഥാപാത്രത്തേക്കുറിച്ച് ഫെയ്സ്ബുക്കിലൂടെ പങ്കുവെച്ചത്.
ജോസ് പ്രകാശ്സാർ ചെയ്ത കുഞ്ഞാലിയെന്ന പ്രതിനായകന് "എന്റെ മനസ്സിൽ ഹരീഷിന്റെ മുഖമാണെന്ന് "പ്രിയൻസാർ വിളിച്ചു പറഞ്ഞ ആ രാത്രി ഞാൻ ഉറങ്ങിയില്ല. ഇത്തരം ബഹുമതികൾ കിട്ടുമ്പോൾ എങ്ങിനെ ഉറങ്ങും എന്നാണ് ഹരീഷ് പേരടി ഫെയ്സ്ബുക്കിൽ കുറിച്ചിരിക്കുന്നത്. ജോസ് പ്രകാശിന്റെ കല്ലറയിൽ പോയി പ്രാർത്ഥിക്കുന്നതിന്റെയും എം ടി വാസുദേവൻ നായരെ വീട്ടിൽപ്പോയി കണ്ടതിന്റെയും ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട്.
ഹരീഷ് പേരടിയുടെ വാക്കുകൾ
1969-മലയാള സിനിമയെ പൂർണ്ണമായും സ്‌റ്റുഡിയോയിൽ നിന്ന് മോചിപ്പിച്ച എം.ടി.സാറിന്റെയും P.N.മേനോൻസാറിന്റെയും ഓളവും തീരവും ഇറങ്ങിയ വർഷം...ഈ പാവം ഞാൻ ജനിച്ച വർഷം...53 വർഷങ്ങൾക്കുശേഷം പ്രിയൻ സാർ ആ സിനിമ പുനർനിർമ്മിക്കുകയാണ് ...മധുസാർ ചെയ്ത ബാപ്പുട്ടിയെ നമ്മുടെ പ്രിയപ്പെട്ട ലാലേട്ടൻ പരകായപ്രവേശം ചെയ്യുന്നു...ജോസ് പ്രകാശ്സാർ ചെയ്ത കുഞ്ഞാലിയെന്ന പ്രതിനായകന് "എന്റെ മനസ്സിൽ ഹരീഷിന്റെ മുഖമാണെന്ന് "പ്രിയൻസാർ വിളിച്ചു പറഞ്ഞ ആ രാത്രി ഞാൻ ഉറങ്ങിയില്ല...ഇത്തരം ബഹുമതികൾ കിട്ടുമ്പോൾ എങ്ങിനെ ഉറങ്ങും...അഭിനയം എന്ന കല ഭൗതികമായ വ്യായാമങ്ങൾ മാത്രമല്ല..കഥാപാത്രത്തിന്റെ മനസ്സിലേക്ക് കുടിയേറാൻ ചില ആത്മിയ സഞ്ചാരങ്ങൾ കൂടി വേണം എന്ന് വിശ്വസിക്കുന്ന അഭിനേതാവ് എന്ന നിലക്ക്..ഇന്ന് നേരെ ജോസ് പ്രകാശ്സാറിന്റെ മകൻ രാജേട്ടനെയും(ഈ ഫോട്ടോയിൽ കാണുന്ന ആൾ) കൂട്ടി പള്ളി സെമിത്തേരിയിലെ സാറിന്റെ കല്ലറക്കുമുന്നിൽ പുഷ്പങ്ങൾ അർപ്പിച്ച് അനുവാദം വാങ്ങി...അനുഗ്രഹം വാങ്ങി...ഒട്ടും താമസിക്കാതെ കഥയുടെ കുലപതി എം.ടി സാറിന്റെ വീട്ടിലെത്തി..കഥാപാത്രത്തിന്റെ മാനസിക വ്യാപാരങ്ങളെയും കാലത്തെയും മനസ്സിലാക്കാനുള്ള ഒരു എളിയ ശ്രമവും നടത്തി...അധികം സംസാരിക്കാത്ത എം.ടി സാർ ഇന്ന് എന്നോട് പതിവിൽ കവിഞ്ഞ് സജീവമായപ്പോൾ അത് വാക്കുകൾകൊണ്ട് വിവരിക്കാൻ പറ്റാത്ത അനുഭവമായി...എം.ടി സാറിന്റെ ഭാഷയിൽ പറഞ്ഞാൽ "കുടുക്കില്ലാത്ത ട്രൗസറിൽ വാഴനാര് കൂട്ടി ക്കെട്ടി" അഭിനയത്തിന്റെ വലിയ ലോകത്തെ സ്വപ്നം കണ്ട് ഓടിയ ആ സ്ക്കൂൾ നാടകക്കാരന് ഇതിലും വലിയ അനുഗ്രഹം എവിടുന്ന് കിട്ടാൻ...പ്രാർത്ഥനകളും അനുഗ്രഹങ്ങളും മാത്രം പ്രതീക്ഷിച്ചുകൊണ്ട് ....ഹരീഷ് പേരടി...
ഈ വാർത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ