മലയാളികളുടെ ഇഷ്ടതാരമാണ് മോളി കണ്ണമാലി. ചവിട്ടു നാടകത്തിൽ നിന്ന് സിനിമയിലേക്ക് എത്തിയ താരം പലപ്പോഴും തന്റെ ജീവിതത്തിൽ അനുഭവിക്കേണ്ടി വന്ന ദുരിതത്തെക്കുറിച്ച് തുറന്നു പറഞ്ഞിട്ടുണ്ട്. ഇപ്പോൾ ഭർത്താവ് ഫ്രാൻസിസിനേക്കുറിച്ചും അദ്ദേഹത്തിന്റെ അപ്രതീക്ഷിത മരണത്തെക്കുറിച്ചും പറഞ്ഞിരിക്കുകയാണ് മോളി കണ്ണമാലി. ജഗതീഷ് അവതാരകനായി എത്തിയ ടെലിവിഷൻ ഷോയിൽ പങ്കെടുത്തുകൊണ്ടാണ് മോളി മനസു തുറന്നത്.
30ാം വയസിൽ ഹൃദയാഘാതത്തെ തുടർന്നാണ് ഫ്രാൻസിസ് മരിക്കുന്നത്. അതിനു ശേഷം ജീവിതം ദുരിതപൂർണമായെന്നാണ് മോളി പറഞ്ഞത്. ചവിട്ടു നാടക കലാകാരനായിരുന്നു ഫ്രാൻസിസും. ചെറിയ വഴക്കിലൂടെ തുടങ്ങിയ ബന്ധം പിന്നീട് പ്രണയമാവുകയായിരുന്നു.
നാടകത്തിലെ നായകനായിരുന്നു ഫ്രാൻസിസ്. ശരീരത്തിൽ തൊട്ടുള്ള അഭിനയം മോളിക്ക് ഇഷ്ടമായിരുന്നില്ല. പക്ഷേ ഈ നാടകത്തിൽ പ്രണയരംഗം ഉണ്ടായിരുന്നു. അതിന്റെ ഭാഗമായി തൊട്ടതും ഫ്രാൻസിസിനെ മോളി അടിച്ചു. കവിളിലാണ് അടി കൊണ്ടത്. അതിനു പിന്നാലെ മോളിയെ വിവാഹം ആലോചിച്ച് ഫ്രാൻസിസ് വീട്ടിൽ വന്നുത്. എന്നാൽ അടിച്ചതിന്റെ വൈരാഗ്യമായിരിക്കുമോ എന്നായിരുന്നു മോളിയുടെ സംശയം. വൈരാഗ്യമല്ലെന്നും തനിക്ക് ശരിക്കും ഇഷ്ടമാണ് എന്നുമായിരുന്നു ഫ്രാൻസിസിന്റെ മറുപടി. കുറച്ചു നാൾ പ്രണയിച്ചതിനു ശേഷമാണ് ഇരുവരും വിവാഹിതരാവുന്നത്.
സന്തോഷകരമായി ആരംഭിച്ച ജീവിതം ദുരിതമാവാൻ അധികകാലമുണ്ടായിരുന്നില്ല. ഇളയമകനെ രണ്ടു മാസം ഗർഭിണിയായിരിക്കുമ്പോഴാണ് ഫ്രാൻസിസിന്റെ വേർപാട്. 30 വയസ്സായിരുന്നു ഫ്രാൻസിസിന് പ്രായം. ഹൃദയാഘാതമായിരുന്നു. ജീവിതം പിന്നീട് ദുരിതപൂർണമായിരുന്നു. ചവിട്ടു നാടകം കളിച്ചും കരിങ്കല്ല് ചുമന്നും ഒരുപാട് കഷ്ടപ്പെട്ടാണ് ജീവിതം മുന്നോട്ടു കൊണ്ടു പോയത്. പ്രസവിക്കുന്നതിന്റെ തലേന്നും ചവിട്ടു നാടകം കളിച്ചു. അമ്മ താങ്ങായി നിന്നതും ജീവിതം മുന്നോട്ടു പോകാൻ കരുത്തായെന്നും മോളി പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ