'ഞാന്‍ അവൾക്കൊപ്പമല്ല, അവനൊപ്പമാണ്, ആണുങ്ങൾ മിണ്ടിയാൽ റേപ്പായി മീടൂവായി'; വിജയ് ബാബു കേസിൽ സുമേഷ് മൂർ

'ഞാന്‍ അവൾക്കൊപ്പമല്ല, അവനൊപ്പമാണ്, ആണുങ്ങൾ മിണ്ടിയാൽ റേപ്പായി മീടൂവായി'; വിജയ് ബാബു കേസിൽ സുമേഷ് മൂർ

'അഞ്ചാറ് വട്ടം ഒരാളുടെ കൂടെ പോയി പീഡിപ്പിക്കപ്പെടുക എന്ന് പറയുന്നത് ഞാന്‍ വിശ്വസിക്കുന്നില്ല. ഏത് പൊട്ടനും മനസിലാകും ഈ കാര്യങ്ങളൊക്കെ'

നിർമാതാവും നടനുമായ വിജയ് ബാബുവിനെതിരെയുള്ള ബലാത്സം​ഗ കേസിൽ തനിക്ക് വിശ്വാസ്യത തോന്നുന്നില്ലെന്ന് സംസ്ഥാന ചലച്ചിത്ര പുരസ്കാര ജേതാവ് സുമേഷ് മൂർ. അവൾക്കൊപ്പം എന്ന് പറയുന്നത് ട്രെൻഡായി മാറിയെന്നും താൻ അവനൊപ്പമാണെന്നുമാണ് സുമേഷ് പറയുന്നത്. ആണുങ്ങൾക്ക് മിണ്ടാൻ പറ്റാത്ത അവസ്ഥയാണെന്നും മിണ്ടിയാൽ മീടുവോ റേപ്പോ ആകുമെന്നും സുമേഷ് മൂർ പറഞ്ഞു. ഹോം സിനിമയ്ക്ക് അവാർഡു കിട്ടാത്തതിൽ വിഷമമുണ്ടെന്നും മീഡിയ വണ്ണിനു നൽകിയ അഭിമുഖത്തിൽ താരം കൂട്ടിച്ചേർത്തു. 

ലൈം​ഗിക പീഡന പരാതി നൽകുന്ന സ്ത്രീകളെ അധിക്ഷേപിക്കുന്ന തരത്തിലുള്ള മോശം പരാമർശങ്ങളാണ് സുമേഷ് മൂറിൽ നിന്നുണ്ടായത്. ഒരുവട്ടം പീഡിപ്പിക്കപ്പെട്ടാല്‍ അപ്പോള്‍ തന്നെ പ്രശ്‌നമാക്കിയാല്‍ പോരെ. എന്തിനാണ് പിന്നെയും നിരന്തരമായിട്ട് അങ്ങോട്ട് പീഡിപ്പിക്കപ്പെടാന്‍ വേണ്ടി പോയിക്കൊണ്ടിരിക്കുന്നതെന്നാണ് സുമേഷ് ചോദിക്കുന്നത്. ഏതുപൊട്ടനും കാര്യങ്ങൾ മനസിലാകുമെന്നും  താരം പറയുന്നു. 

''വിജയ് ബാബുവിന്റെ കേസില്‍ എനിക്ക് വിശ്വാസ്യത തോന്നുന്നില്ല. ഞാന്‍ അവനൊപ്പമാണ്. അവള്‍ക്കൊപ്പം നില്‍ക്കുന്നത് ഒരു ട്രെന്‍ഡാകുന്നുണ്ട്. ഇതെന്താണ് ചന്തയോ. വിമര്‍ശനമുണ്ടാകട്ടെ കുഴപ്പമില്ല. എനിക്കെതിരെ മീടുവോ റേപ്പോ എന്തെങ്കിലും വന്നാല്‍ ഞാനത് സഹിക്കും. അങ്ങനെയല്ലാതെ എന്താ ചെയ്യുക. ആണുങ്ങള്‍ക്ക് ആര്‍ക്കും ഒന്നും മിണ്ടാന്‍ പറ്റില്ല. അപ്പോഴത് റേപ്പായി, മീടുവായി കേസായി. സമാന്യ ലോജിക്കില്‍ ചിന്തിച്ചാല്‍ മനസിലാകില്ലേ ഇത്. ഒരേ സ്ഥലത്ത് അഞ്ചാറ് പ്രാവശ്യം, അല്ലെങ്കില്‍ അമ്പത് വട്ടം പോയിട്ട് പീഡിപ്പിക്കപ്പെടുക എന്ന് പറയുന്നത്. ഒരുവട്ടം പീഡിപ്പിക്കപ്പെട്ടാല്‍ അപ്പോള്‍ തന്നെ പ്രശ്‌നമാക്കിയാല്‍ പോരെ. എന്തിനാണ് പിന്നെയും നിരന്തരമായിട്ട് അങ്ങോട്ട് പീഡിപ്പിക്കപ്പെടാന്‍ വേണ്ടി പോയിക്കൊണ്ടിരിക്കുന്നത്,'' മൂര്‍ പറഞ്ഞു. 

ഒരു സിനിമയുടെ പ്രൊഡ്യൂസര്‍ക്ക് എന്തെങ്കിലും പ്രശ്‌നമുണ്ടെന്ന് പറഞ്ഞ് അതിനകത്ത് അഭിനയിച്ച ആളുകളെ തള്ളിക്കളയുന്നതിനോട് എനിക്ക് തീരെ യോജിപ്പില്ല. പിന്നെ ആ കേസ് തന്നെ എടുക്കൂ. ഒരു സ്ഥലത്ത് ഒന്നിലധികം തവണ, അഞ്ചാറ് വട്ടം ഒരാളുടെ കൂടെ പോയി പീഡിപ്പിക്കപ്പെടുക എന്ന് പറയുന്നത് ഞാന്‍ വിശ്വസിക്കുന്നില്ല. ഏത് പൊട്ടനും മനസിലാകും ഈ കാര്യങ്ങളൊക്കെ. അതിന്റെ പേരില്‍ പടത്തിനെയൊക്കെ തഴയുക എന്ന് പറയുന്നതിനോട് എനിക്ക് യാതൊരു അഭിപ്രായവുമില്ല. എനിക്ക് കിട്ടിയ ഈ അവാര്‍ഡ് ഹോമിലുണ്ടായിരുന്നവര്‍ക്ക് വേണ്ടി ഞാന്‍ ഡെഡിക്കേറ്റ് ചെയ്യുകയാണ്. ഇന്ദ്രന്‍സേട്ടനെ എനിക്ക് ഒരുപാട് ഇഷ്ടമാണ്. എന്റെ അവാര്‍ഡ് ഇന്ദ്രന്‍സിന് ഞാന്‍ ഡെഡിക്കേറ്റ് ചെയ്യുകയാണെന്നും താരം കൂട്ടിച്ചേർത്തു. കള സിനിമയിലെ അഭിനയത്തിന് മികച്ച സഹനടനുള്ള പുരസ്കാരമാണ് മൂർ നേടിയത്. 

ഈ വാർത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com