തനിക്കു നേരെ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന ബോഡി ഷെയ്മിങ്ങിനെക്കുറിച്ച് പ്രതികരിച്ച് നടി ഹണി റോസ്. ബോഡി ഷെയ്മിങ്ങിന്റെ എക്‌സ്ട്രീം ലെവലിലാണ് പോയിക്കൊണ്ടിരിക്കുന്നത് എന്നാണ് ഹണി പറയുന്നത്. പരാതി കൊടുക്കേണ്ട അവസ്ഥയാണ് എന്നാണ് താരം പറയുന്നത്. തന്നെക്കുറിച്ച് വളരെ മോശം കാര്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വരുന്നത്. എന്നാല്‍ താന്‍ അത് സര്‍ച്ച് ചെയ്യാറില്ലെന്നും ആരെങ്കിലും എടുത്തു അയച്ചു തരികയാണ് ചെയ്യാറുള്ളതെന്നും താരം പറഞ്ഞു.
തുടക്കസമയത്ത് ഇത് എന്തു ചെയ്യുമെന്ന് ഞാന്‍ ആശങ്കപ്പെട്ടിരുന്നു. ബോഡി ഷെയ്മിങ്ങിന്റെ എക്‌സ്ട്രീം ലെവലിലാണ് പോയിക്കൊണ്ടിരിക്കുന്നത്. നമുക്ക് പരാതി കൊടുക്കാം. പക്ഷേ ഇത് എത്രയാണെന്നുവെച്ചാണ്. ഒരു ഓപ്ഷന്‍ ഇല്ല. എഴുതുന്ന ആളുകള്‍തന്നെ ചിന്തിക്കേണ്ട കാര്യമാണ്. ഇതിന്റെയൊക്കെ ആവശ്യമുണ്ടോ എന്ന്. പോസിറ്റീവ് അന്തരീക്ഷത്തില്‍ ജീവിക്കുന്നതാണ് എന്തുകൊണ്ടും നല്ലത്. - ഒരു അഭിമുഖത്തിൽ ഹണി റോസ് പറഞ്ഞു.
സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്ന കുറച്ചു ആളുകളാണ് സൈബര്‍ ആക്രമണത്തിനു പിന്നിലെന്നാണ് താരം പറയുന്നത്. എല്ലാവരും ഇങ്ങനെയാണെന്ന് പറയാനാവില്ല. എന്റെ കുടുംബത്തിലോ സുഹൃത്തുക്കള്‍ക്കിടയിലോ ഇങ്ങനെ കമന്റിടുന്നവരെ കണ്ടിട്ടില്ല. കമന്റ് ഇടുന്ന ആളുകള്‍ ചിലപ്പോള്‍ ഫേക്ക് അക്കൗണ്ടുകളായിരിക്കാം. നമ്മള്‍ പുറത്തിറങ്ങുമ്പോള്‍ അവിടെയും ഇവിടെയും ഇരുന്ന് വൃത്തികെട്ട കമന്റുകള്‍ പറയുന്ന ഒരു ഗ്രൂപ്പ് ആളുകളായിരിക്കാം ഇങ്ങനെയൊക്കെ പറയുന്നത്. അതൊക്കെ അവസാനിക്കണം എന്ന് വളരെയധികം ആഗ്രഹിക്കുന്ന വ്യക്തിയാണ് ഞാന്‍. പക്ഷെ എങ്ങനെ എന്നുള്ളത് എനിക്കും അറിയില്ല.- ഹണി റോസ് പറഞ്ഞു. തനിക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങള്‍ ഇപ്പോള്‍ ബാധിക്കാറില്ലെന്നും താരം വ്യക്തമാക്കി
മോഹന്‍ലാലിനെക്കുറിച്ച് താന്‍ പറഞ്ഞെന്നു പറഞ്ഞ് പ്രചരിച്ച ഒരു പ്രസ്താവനയെക്കുറിച്ചും താരം പറഞ്ഞു. തന്റെ വളര്‍ച്ചയില്‍ സഹായിച്ചത് മോഹന്‍ലാല്‍ ആണ് എന്ന തരത്തിലായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ താനിങ്ങനെ പറഞ്ഞിട്ടില്ലെന്നാണ് ഹണി പറയുന്നത്.
'സോഷ്യല്‍ മീഡിയ നമ്മളെ ഏതൊക്കെ രീതിയില്‍ അറ്റാക്ക് ചെയ്യുമെന്ന് പറയാനാവില്ല. ഞാനൊരു ദിവസം രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ എനിക്ക് കുറേ മെസേജുകള്‍ വന്നിരിക്കുകയാണ്. ഞാന്‍ വളരെ ഞെട്ടിപ്പോയി. വല്ലാതെ ദേഷ്യം വന്നു. പരാതി കൊടുക്കണമെന്ന് വീട്ടില്‍ പറഞ്ഞു. ഞാന്‍ പറഞ്ഞു എന്ന രീതിയിലാണ് ഇത് കൊടുത്തിരിക്കുന്നത്. ഇനിയും ഇത് വളച്ചൊടിക്കപ്പെടുമെന്നും മറ്റെന്തെങ്കിലും വഴിനോക്കാം എന്നുമാണ് അമ്മ പറഞ്ഞത്. എന്റേ പേടി ആരെങ്കിലും ഇതിന്റെ സ്‌ക്രീന്‍ഷോട്ട് ലാല്‍ സാറിന് അയക്കുമോ എന്നായിരുന്നു. അങ്ങനെ ഞാന്‍ തന്നെ സ്‌ക്രീന്‍ഷോട്ട് അയച്ച് ഞാന്‍ പറഞ്ഞതല്ല എന്ന് അദ്ദേഹത്തോട് പറഞ്ഞു. വിട്ടേക്കൂ എന്നാണ് അദ്ദേഹം പറഞ്ഞത്. '- ഹണി കൂട്ടിച്ചേർത്തു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ