ന്യൂഡൽഹി; മലയാള സിനിമയുടെ അഭിമാനം വാനോളം ഉയർത്തുന്നതായിരുന്നു ദേശിയ പുരസ്കാര വിതരണ ചടങ്ങ്. നഞ്ചിയമ്മയ്ക്ക് മികച്ച ഗായികയ്ക്കുള്ള പുരസ്കാരം ഉൾപ്പടെ എട്ട് അവാർഡുകളാണ് നേടിയത്. പുരസ്കാരം വാങ്ങാനായി പുഞ്ചിരിയോടെ വേദിയിൽ കയറിയ നഞ്ചിയമ്മയെ സദസിലുള്ളവർ എഴുന്നേറ്റു നിന്ന് കയ്യടിയോടെയാണ് സ്വീകരിച്ചത്. അതിനു പിന്നാലെ നഞ്ചിയമ്മയെ അഭിനന്ദിച്ച് വിഡിയോ പങ്കുവച്ചിരിക്കുകയാണ് കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ.
അനുരാഗ് താക്കൂറിനും മറ്റുള്ളവർക്കും മുൻപിൽ ഇരുന്ന് ‘കളക്കാത്ത സന്ദനമേറം എന്ന ഗാനം ആലപിക്കുന്ന നഞ്ചിയമ്മയെയാണ് വിഡിയോയിൽ കാണുന്നത്. നിറഞ്ഞ ഹർഷാരവത്തോടെയാണ് നഞ്ചിയമ്മയെ പുരസ്കാര വേദി സ്വീകരിച്ചത്. നഞ്ചിയമ്മ എന്ന പേര് കേട്ടപ്പോൾ തന്നെ സദസ്സില്‍ നിന്ന് കയ്യടികള്‍ ഉയര്‍ന്നു. പ്രയഭേദമെന്യേ എല്ലാവരും എഴുന്നേറ്റ് നിന്ന് നഞ്ചിയമ്മയ്ക്ക് ആദരവ് അർപ്പിച്ചു. രാഷ്ട്രപതി ദ്രൗപതി മുര്‍മുവില്‍ നിന്ന് നിറഞ്ഞ ചിരിയോടെയാണ് നഞ്ചിയമ്മ ദേശീയ പുരസ്‌കാരം വാങ്ങിയത്.
അന്തരിച്ച സംവിധായകന്‍ സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ ഗാനത്തിനാണ് നഞ്ചിയമ്മയ്ക്ക് മികച്ച ഗായികയ്ക്കുള്ള പുരസ്‌കാരം ലഭിച്ചത്. അതിനു പിന്നാലെ വിവാദങ്ങളും ഉയർന്നിരുന്നു. ശാസ്ത്രീയമായ സംഗീതം അഭ്യസിച്ചവർക്കുവേണം അവാർഡ് നൽകാൻ എന്നായിരുന്നു ഒരു വിഭാഗത്തിന്റെ അഭിപ്രായം. അതിനു പിന്നാലെ നഞ്ചിയമ്മയ്ക്ക് പിന്തുണ അറിയിച്ച് നിരവധിപേർ രംഗത്തെത്തി.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ