വീട്ടിലേക്ക് പോകുന്നതിനിടെ യൂബർ ഡ്രൈവർ മോശമായി പെരുമാറുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന് നടിയും സംവിധായികയുമായ മാനവ നായിക്. വണ്ടി ഓടിക്കുന്നതിനിടെ ഫോൺ ചെയ്തത് ചോദ്യം ചെയ്തതിനെ തുടർന്നായിരുന്നു ഡ്രൈവർ കയർത്തതെന്ന് മാനവ ഫെയ്സ്ബുക്കിൽ പറഞ്ഞു. സംഭവത്തിൽ താരം സിറ്റി പൊലീസിന് പരാതി നൽകി.
ശനിയാഴ്ച രാത്രി 8.15നാണ് ബാന്ദ്ര കുർള കോംപ്ലക്സിൽ നിന്ന് നടി യൂബർ വിളിച്ചത്. ഡ്രൈവിംഗിനിടെ ഫോൺ ചെയ്യുന്നത് ശ്രദ്ധിച്ച മാനവ ഇതിൽ എതിർപ്പറിയിച്ചു. യാത്രയ്ക്കിടെ പലതവണ ട്രാഫിക് നിയമങ്ങൾ ലംഘിച്ച ഡ്രൈവറെ ഇടയ്ക്ക് ഒരു ട്രാഫിക് പൊലീസുകാരൻതടയുകയും വണ്ടിയുടെ ഫോട്ടോ എടുക്കുകയും ചെയ്തെന്ന് മാനവ പറഞ്ഞു. വാഹനത്തിന്റെ ചിത്രമെടുത്തു കഴിഞ്ഞതിനാൽ പോകാൻ അനുവദിക്കണമെന്ന് നടി പൊലീസുകാരനോട് ചോദിച്ചു. ഇതുകേട്ട ഡ്രൈവർ ദേഷ്യപ്പെടുകയും, 500 രൂപ പിഴ അടയ്‌ക്കുമോ എന്ന് ചോദിച്ച് ആക്രോശിക്കുകയുമാണ് ചെയ്തതെന്ന് നടി പറഞ്ഞു. ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തെന്നും മാനവ പറഞ്ഞു.
വണ്ടി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകാൻ നടി ആവശ്യപ്പെട്ടെങ്കിലും ഡ്രൈവർ ഇരുണ്ട റോഡിലൂടെ വാഹനം വേഗത്തിൽ ഓടിക്കുകയായിരുന്നു. ഈ സമയം യൂബർ സേഫ്റ്റി ഹെൽപ്പ് ലൈനിൽ വിളിച്ച് പരാതിപ്പെടാൻ ശ്രമിച്ചു. ഹെൽപ്പ് ലൈൻ എക്‌സിക്യുട്ടീവുമായി സംസാരിക്കുന്നതിനിടെ അയാൾ വീണ്ടും വേഗത കൂട്ടി. ഭയന്നു സഹായത്തിനായി നിലവിളിച്ചെന്നും ബൈക്കിലെത്തിയ രണ്ടുപേരും ഒരു ഓട്ടോറിക്ഷാ ഡ്രൈവറും ചേർന്നാണ് തന്നെ രക്ഷപെടുത്തിയതെന്നും നടി പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ