

ഒരുപാട് കാര്യങ്ങളിൽ വളരെ അധികം ഇഷ്ടവും ബഹുമാനവുമുള്ള ഒരു രാഷ്ട്രീയ നേതാവാണ് പിണറായി വിജയനെന്ന് ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ രഞ്ജിത്ത്. ദി ന്യൂ ഇന്ത്യൻ എക്‌സ്‌പ്രസിന്റെ എക്‌സ്‌പ്രസ് ഡയലോഗ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചലച്ചിത്ര അക്കാദമിക്ക് അദ്ദേഹം തരുന്ന സ്വാതന്ത്ര്യം വളരെ വലുതാണ്. മറ്റുള്ളവർ എന്തു പറയുന്നു എന്നത് അദ്ദേഹത്തിന് ഒരു പ്രശ്‌നമല്ലെന്നും സംവിധായകൻ രഞ്ജിത്ത് പറഞ്ഞു.
'കഴിഞ്ഞ വർഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണത്തിന് അദ്ദേഹം എത്തുമോ എന്ന് സംശയമായിരുന്നു. മന്ത്രി സജി ചെറിയാനു പോലും അക്കാര്യത്തിൽ ഉറപ്പുണ്ടായിരുന്നില്ല. കാരണം അന്ന് നിയമസഭ നടക്കുന്ന സമയമാണ്. കൂടാതെ മന്ത്രിസഭ യോഗവും അദ്ദേഹം വിളിച്ചിട്ടുണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ അടുത്തയാളെ വിളിച്ചിട്ട് അദ്ദേഹം വന്നേ പറ്റു എന്ന് ഞാൻ പറഞ്ഞു. സംശയമായിരിക്കുമെന്നായിരുന്നു ആദ്യം മറുപടി. പിന്നീട് ആറ് മണി മുതൽ ആറര വരെ ഇരിക്കാമെന്ന് അദ്ദേഹം സമ്മതിച്ചു.
കൃത്യ സമയം അദ്ദേഹം വേദിയിൽ എത്തി. എന്നാൽ പുരസ്കാര വിതരണം താഴെ തട്ടിൽ നിന്നാണ് തുടങ്ങുന്നത്. മുഖ്യമന്ത്രിക്ക് നേരത്തെ പോകേണ്ടതു കൊണ്ട് വിതരണം ചെയ്യേണ്ടതിന്റെ ഓർഡർ മാറ്റി. അതുകൊണ്ട് തന്നെ പുരസ്കാരം വാങ്ങുന്നവരെ വിളിക്കുന്നതിൽ നല്ല താമസമുണ്ടായി. ഞാൻ ആകെ ടെൻഷനായി. 'വിളിക്കേണ്ട ഓർഡർ മുഴുവൻ മാറ്റിയില്ലേ, അതിന്റെ സ്വാഭാവികമായ താമസമാണെന്ന് അദ്ദേഹം എന്നെ പറഞ്ഞു സമാധാനിപ്പിച്ചു'-രഞ്ജിത്ത് പറഞ്ഞു.
'ചലച്ചിത്ര പുരസ്കാര വിതരണ സമയം മുഖ്യമന്ത്രി പ്രസംഗിക്കുമ്പോൾ നടൻ ഭീമൻ രഘു എഴുന്നേറ്റു നിന്നപ്പോൾ അദ്ദേഹം അത് ഒന്നു നോക്കുക പോലും ചെയ്‌തില്ല. ആ സമയം രഘുവിനോട് ഇരിക്കാൻ പറഞ്ഞാൽ അയാൾ അവിടെ ആളായി മാറും. അങ്ങനെ പിണറായി വിജയൻ ആരേയും ആളാക്കില്ല. അതാണ് അദ്ദേഹത്തിന്റെ നിലപാട്. രഘു സിനിമയിലും ഇതുപോലെ തന്നെ ഒരു കോമാളി ആണ്. ഞങ്ങൾ എല്ലാവരും അയാളെ എപ്പോഴും കളിയാക്കും. ആ മസിൽ മാത്രമേ ഉള്ളു' അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates