

ഒരു ഗുണ്ടാ നേതാവിൽ നിന്നും സിനിമ സംഘട്ടന സംവിധായകനായ പിതാവ് വീരു ദേവ്ഗണിനെ കുറിച്ച് തുറന്ന് പറഞ്ഞ് നടൻ അജയ് ദേവ്ഗൺ. നിരവധി ആക്ഷൻ വേഷങ്ങൾ ചെയ്ത് ബോളിവുഡിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് അജയ് ദേവഗൺ. കരൺ ജോഹർ അവതരിപ്പിക്കുന്ന കോഫി വിത്ത് കരൺ പരിപാടിയിലാണ് താരം ഇക്കാര്യം പറയുന്നത്.
'പഞ്ചാബിലെ വീട്ടിൽ നിന്നും എല്ലാം ഉപേക്ഷിച്ച് 13-ാം വയസിൽ ബോംബെയിലേക്ക് കുടിയേറിയതാണ് വീരു ദേവ്ഗൺ. അതിനിടെ പണമില്ലാതെ യാത്ര ചെയ്തതിന് പൊലീസ് അദ്ദേഹത്തെ പിടിച്ചു ജയിലിലിട്ടു. ജോലിയോ കിടപ്പാടമോ ഇല്ലാതെ തെരുവിൽ അലഞ്ഞു. ഒടുവിൽ തന്റെ കാർ ദിവസവും കഴുകി തരാമെങ്കിൽ അതിനകത്ത് കിടന്നോളൂ എന്ന് ഒരാൾ സമ്മതിച്ചു. അവിടെ നിന്നായിരുന്ന തുടക്കം.
പതിയെ അദ്ദേഹം കാർപ്പെന്റർ ജോലികൾ ചെയ്തു തുടങ്ങി. പിന്നീട് കാലം അദ്ദേഹത്തെ ഒരു ഗുണ്ട സംഘത്തിന്റെ തലവനാക്കി. സിയോൺ-കോലിവാഡ മേഖലയിൽ അദ്ദേഹം അറിയപ്പെടുന്ന ഒരു ഗുണ്ടാ നേതാവായിരുന്നു ആയിരുന്നു. ഒരിക്കൽ പ്രദേശത്ത് ഗുണ്ടാസംഘങ്ങൾ തമ്മിൽ സംഘർഷം നടക്കുന്നതിനിടെയാണ് സിനിമ സംഘട്ടന സംവിധായകനായ രവി ഖന്ന ആ വഴി വരുന്നത്.
സംഘട്ടനം കണ്ട് അദ്ദേഹം കാർ നിർത്തുകയും അച്ഛനെ വിളിച്ച് തൊട്ടടുത്ത ദിവസം തന്നെ നേരിൽ കാണാൻ വരണമെന്ന് ആവശ്യപ്പെടുകയും ചെയ്‌തു. അതായിരുന്നു അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ടേണിങ് പോയിന്റ്. രവി ഖന്നയാണ് അദ്ദേഹത്തെ സംഘട്ടന സംവിധായകനാക്കിയത്'- അജയ് ദേവ്ഗൺ പറഞ്ഞു. 200 ലേറെ സിനിമകളുടെ സംഘട്ടനങ്ങൾ വീരു ദേവ്ഗൺ സംവിധാനം ചെയ്തു. ക്രാന്തി, റാം തേരി ഗംഗാ മൈലി, മിസ്റ്റർ നട്ട് വർലാൽ തുടങ്ങിയവ അതിൽ ചിലതാണ്. 2019 മേയ് 27 നായിരുന്നു അന്ത്യം.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates