ചെന്നൈ: ബോക്‌സ് ഓഫീസ് കണക്ക് വെച്ച് ഒരു സിനിമ അളക്കുന്നത് ശരിയല്ലെന്ന് നടൻ വിജയ് സേതുപതി. ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിന്റെ തിങ്ക് എഡു കോൺക്ലേവ് 2023 ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബോക്‌സ് ഓഫീസ് ഹിറ്റാകുന്നത് വച്ച് സിനിമയെ വിലയിരുത്തുന്നതിൽ താൻ വിശ്വസിക്കുന്നില്ല. എന്നാൽ ചില ആരാധകർ ബോക്‌സ് ഓഫീസ് കണക്ക് പറഞ്ഞ് തർക്കിക്കുന്നത് കാണാറുണ്ട്. അത് വളരെ നിരാശയുണ്ടാക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഓറഞ്ച് മിഠായി എന്ന ചിത്രം താൻ തന്നെ എഴുതി അഭിനയിച്ച ചിത്രമാണ്. തന്റെ നിർമാണ കമ്പനിയാണ് ചിത്രം നിർമിച്ചത്. എന്നാൽ ചിത്രത്തിന് കാര്യമായ സ്വീകാര്യത ആദ്യഘട്ടത്തിൽ ലഭിച്ചിരുന്നില്ല. സ്വന്തം വീട്ടുകാർക്ക് പോലും സിനിമ ബോറിങ് ആണ് എന്നായിരുന്നു അഭിപ്രായം.
എന്നാൽ വർഷങ്ങൾക്ക് ശേഷം സിനിമയെ കുറിച്ച് നല്ല റിവ്യു വരാൻ തുടങ്ങി. തന്റെ അഭിനയം സ്‌ക്രീൻ കണ്ടിരിക്കാനുള്ള ക്ഷമ തനിക്കില്ലെന്നും നടൻ പറഞ്ഞു. അടുത്തിടെ മാസ്റ്റർ എന്ന ചിത്രം കാണാൻ പോയിരുന്നു. തന്റെ അഭിനയം ഇഷ്ടമാകാതിരുന്നതിനെ തുടർന്ന് പകുതിക്ക് വെച്ച് ഇറങ്ങിപ്പോയിയെന്നും അദ്ദേഹം വെളിപ്പെടുത്തി. എന്റെ അഭിനയം കണ്ട് എനിക്ക് തന്നെ നാണം തോന്നി അതുകൊണ്ടാണ് ഇറങ്ങിപ്പോയത്.
അതേസമയം താൻ അഭിനയിച്ച ചില കഥാപാത്രങ്ങൾ തന്നെ വല്ലാതെ സ്വാധീനിക്കാറുണ്ട്. അത്തരം ഒരു കഥാപാത്രമാണ് സൂപ്പർ ഡ്യുലക്‌സിലെ ശിൽപ എന്ന കഥാപാത്രം. ശിൽപ എന്നിലെ സ്‌ത്രൈണതയെ മനസിലാക്കി തന്നു. ഒരു ഘട്ടത്തിൽ ആ കഥാപാത്രം എന്നിൽ സ്ഥിരമായി നിൽക്കുമോ എന്ന് വരെ തോന്നിപ്പോയെന്നും വിജയ് സേതുപതി തുറന്ന് പറഞ്ഞു. മനുഷ്യബന്ധങ്ങളെയും അവ കൈകാര്യം ചെയ്യുന്ന വിധവും
സിനിമയിൽ പ്രതിഫലിക്കും. ലിംഗവ്യത്യാസമില്ലാതെ മനുഷ്യർ നൽകുന്ന സംഭാവനകൾ നമ്മൾ കാണാറുണ്ടെന്നും വിജയ് പറഞ്ഞു. 400ലധികം ആളുകൾ കോൺക്ലേവിൽ പങ്കെടുത്തു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ