'കല്ലുവിനു  വേണ്ടി ഒന്ന് കൂടി ഈ ചിത്രം കണ്ടാലോ എന്നൊരു തോന്നൽ, സൂപ്പർ സ്റ്റാർ മാളികപ്പുറം തന്നെ'; ബാലചന്ദ്രമേനോൻ

ചിത്രത്തിൽ കല്ലു എന്ന കഥാപാത്രമായി എത്തിയ ദേവനന്ദയുടെ പ്രകടനത്തെ എടുത്തു പറഞ്ഞുകൊണ്ടാണ് കുറിപ്പ്
മാളികപ്പുറം പോസ്റ്റർ, ബാലചന്ദ്രമേനോൻ/ ചിത്രം; ഫെയ്സ്ബുക്ക്
മാളികപ്പുറം പോസ്റ്റർ, ബാലചന്ദ്രമേനോൻ/ ചിത്രം; ഫെയ്സ്ബുക്ക്

ണ്ണി മുകുന്ദൻ പ്രധാന കഥാപാത്രമായി എത്തിയ മാളികപ്പുറം സിനിമയെ പ്രശംസിച്ച് സംവിധായകനും നടനുമായ ബാലചന്ദ്ര മേനോൻ. ചിത്രത്തിൽ കല്ലു എന്ന കഥാപാത്രമായി എത്തിയ ദേവനന്ദയുടെ പ്രകടനത്തെ എടുത്തു പറഞ്ഞുകൊണ്ടാണ് കുറിപ്പ്. ആ കുഞ്ഞിന്റെ  മുഖത്ത് മാറിമാറി വരുന്ന  'മിന്നായങ്ങൾ' കണ്ടാൽ ആരാധനയോടെ  നോക്കി ഇരിക്കാനേ കഴിയു. ഒരു ക്യാമറക്കും  കൂട്ടാളികൾക്കും മദ്ധ്യേ നിന്നാണോ ഈ കുട്ടി  അഭിനയിച്ചത് എന്നു  തോന്നാം, അത്രയ്ക്ക്  സ്വാഭാവികമാണ് ആ പ്രകടനം- ബാലചന്ദ്രമേനോൻ കുറിച്ചു. ദേശീയ   തലത്തിൽ  ദേവനന്ദ അംഗീകരിക്കപ്പെടും എന്നും അദ്ദേഹം പറയുന്നത്. 

തമിഴിലേയും മലയാളത്തിലേയും വമ്പൻ സിനിമകളെ സധൈര്യം നേരിട്ട് വിജയം നേടിയ മാളികപ്പുറമാണ് തന്റെ കണ്ണിൽ സൂപ്പർസ്റ്റാറെന്നും അദ്ദേഹം പറഞ്ഞു. കുറെ കാലമായി ശ്മശാന മൂകത തളം കെട്ടിക്കിടന്ന തിയേറ്ററിന്റെ മുഖം മാറിയെന്നും കുടുംബ പ്രേക്ഷകരെ തീയറ്ററിൽ എത്തിക്കാൻ ചിത്രത്തിനായെന്നും ബാലചന്ദ്രമേനോൻ പറഞ്ഞു. 

ബാലചന്ദ്രമേനോന്റെ കുറിപ്പ്

അങ്ങിനെ ഞാനും മാളികപ്പുറം കണ്ടു ....
എന്നാൽ , ഇത് ആ ചിത്രത്തെ കുറിച്ചുള്ള ഒരു ആസ്വാദനം  മാത്രമാണ് ...
എന്തെങ്കിലും പറയുന്നതിന് മുൻപ് എനിക്ക്,  മാളികപ്പുറമായി  'കൺകുളിരായി' വന്ന  ദേവനന്ദയെ എങ്ങിനെ അഭിനന്ദിക്കണം എന്നറിയില്ല . ഏതു ദോഷൈകദൃക്കിനും  ആ കുഞ്ഞിന്റെ  മുഖത്ത് മാറിമാറി വരുന്ന  'മിന്നായങ്ങൾ' കണ്ടാൽ ആരാധനയോടെ  നോക്കി ഇരിക്കാനേ കഴിയു . എന്തിനേറെ പറയുന്നു , കുറച്ചു കഴിയുമ്പോൾ ഒരു ക്യാമറക്കും  കൂട്ടാളികൾക്കും മദ്ധ്യേ നിന്നാണോ ഈ കുട്ടി  അഭിനയിച്ചത് എന്നു  തോന്നാം , അത്രയ്ക്ക്  സ്വാഭാവികമാണ്  ആ പ്രകടനം .  ദേശീയ   തലത്തിൽ  ദേവനന്ദ അംഗീകരിക്കപ്പെടും എന്ന്  ഞാൻ ദൃഢമായി വിശ്വസിക്കുന്നു . അവളുടെ ഭാഷയിൽ പറഞ്ഞാൽ "ഉണ്ണിച്ചേട്ടനും അഭിച്ചേട്ടനും വിഷ്‌ണു ചേട്ടനുമൊക്കെ " അവൾക്കു സഹായകമായി എന്നതിനെ ഞാൻ  ഒട്ടും  കുറച്ചു കാണുന്നില്ല . എന്നാൽ 'അതുക്കും മേലെ '  എന്തോ ഒന്ന് ദേവാനന്ദക്ക്  സ്വന്തമായിട്ടുണ്ട് .  അച്ഛനമ്മമാർ ആ മിടുക്കിയെ കണ്ണുപെടാതിരിക്കാനുള്ള എന്തെങ്കിലും ഉപാധികൾ  കണ്ടെത്തണമെന്ന് ഞാൻ എടുത്തു പറയുന്നു ....
WELL CAST , HALF DONE  എന്ന് പറയാറുണ്ട് . ഈ ചിത്രത്തിന് ഒരു CASTING DIRECTOR  ഉണ്ടെങ്കിൽ എന്റെ പ്രത്യേക അഭിനന്ദനങ്ങൾ !  ഉണ്ണി മുകുന്ദന്റെ ഓജസ്സും തേജസ്സും ഒരു അയ്യപ്പ സാന്നിധ്യം ഉണ്ടാക്കി എന്നത് നിസ്സാരമായി കാണാൻ പറ്റില്ല .അയ്യപ്പനും  മാളിക്കപ്പുറവും കൂടി ഒത്തു ചേർന്നപ്പോൾ  'വെട്ടും കുത്തും  ആക്രോശങ്ങളും കോടതിയുമൊന്നുമില്ലാത്ത  ഒരു സ്വാതിക്  ഭക്ഷണം കഴിച്ച സുഖം കാണികൾക്ക് ....
എനിയ്ക്കു എടുത്തു പറയേണ്ട  ഒന്ന് കൂടിയുണ്ട് ...കുറെ കാലമായി  ഒരു തരം  ശ്മശാന മൂകത തളം കെട്ടിക്കിടന്ന തിയേറ്ററിന്റെ മുഖം മാറിയത് ഞാൻ ശ്രദ്ധിച്ചു ...ഞാൻ ഇന്നലെ കാണുമ്പോഴും ഏതാണ്ട് നിറഞ്ഞ സദസ്സായിരുന്നു .അതാകട്ടെ  കുറെ കാലമായി കാണാതിരുന്ന 'ഫാമിലി ആഡിയൻസ് ' പേരക്കുട്ടികളുടെ കൈയും പിടിച്ചു കയറിവരുന്നവരെ കണ്ടപ്പോൾ അയ്യപ്പനെ കണ്ടപ്പോൾ കണ്ണ് നിറഞ്ഞതു  പോലെ തന്നെ നിറഞ്ഞു . കുംബസദസ്സുകൾ കൊണ്ട് തിയേറ്ററുകൾ നിറയണം എന്നാഗ്രഹിക്കുന്ന ‌ ആളാണ്  ഞാനും .  എന്തെന്നാൽ ,സിനിമ മൊബൈലിൽ കാണാനുള്ളതല്ല .മറിച്ചു  ഒരുമിച്ചിരുന്നു തിയേറ്ററിൽ കാണാനുള്ളതാണ് . അതിനു ഒരു ഗംഭീരമായ തുടക്കം കുറിച്ച  കാര്യത്തിൽ  മാളികപ്പുറം  പ്രത്യേക  അഭിനന്ദനം  അർഹിക്കുന്നു.
ഇക്കഴിഞ്ഞ ദുബായ് യാത്രയിൽ  നിർമ്മാതാവ്  വേണുവിനെ കണ്ടപ്പോൾ  മാളികപ്പുറം  ചർച്ചയായി .കഥ കേട്ടതും  ഒരു സംശയവുമില്ലാതെ  മുന്നോട്ടു  പോകാൻ  തീരുമാനിച്ചതാണത്രേ ! എന്നാൽ ഇത്ര ഒരു വിജയം  മനസ്സിൽ കണ്ടിരുന്നോ എന്ന്  വേണു  തന്നെ  പറയട്ടെ ..
ഈ ചിത്രത്തിന്റെ  എല്ലാ  ശില്പികൾക്കും ഞാൻ   ഒരു ' BIG SALUTE '  നൽകുന്നു ...
എന്നാലും,  ദേവാനന്ദക്കു  അല്ല  പ്രിയപ്പെട്ട "കല്ലു"വിനു  വേണ്ടി ഒന്ന് കൂടി ഈ ചിത്രം കണ്ടാലോ എന്നൊരു തോന്നൽ ......
അതാണ്  ഈ ചിത്രത്തിന്റെ വിജയവും !
ഒരു സോഷ്യൽ മീഡിയാ  'പരത്തി  പറച്ചിലുകളും ' ഇല്ലാതെ വമ്പൻ പടങ്ങളെ  (മലയാളവും തമിഴും)   സധൈര്യം   നേരിട്ട്.  വിജയക്കൊടി പാറിച്ച 'മാളികപ്പുറം ' തന്നെയാണ് എന്റെ നോട്ടത്തിൽ
SUPER STAR ' 
അല്ലെങ്കിൽ....
" MEGASTAR !!'
that's  ALL  your honour !
വാൽക്കഷണം
അടുത്ത ചിത്രത്തിൽ ഉണ്ണി മുകുന്ദൻ "ഗന്ധർവ്വൻ " ആകുമെന്ന്  വാർത്തകൾ !
ഒരു കാര്യം പറയാതെ വയ്യ ...
തിയേറ്ററുകളിലെ  പരിതാപകരമായ അവസ്ഥക്ക്  ഒരു  മോചനം കിട്ടാൻ  അയ്യപ്പനെ ആശ്രയിക്കേണ്ടി വന്നു  എന്നത് സത്യം ... ഇതൊരു  ശീലമായാൽ  ദൈവങ്ങൾ നിരനിരയായി ഉണ്ട് എന്ന് ഓർമ്മിപ്പിച്ചുകൊള്ളട്ടെ ... ശിവൻ , ഗണപതി  അങ്ങിനെ പോകുന്നു പട്ടിക .. നമുക്ക്  കാത്തിരിക്കാം ...

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com