

ന്യൂഡൽഹി: സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിലായ സുകാഷ് ചന്ദ്രശേഖറിനെതിരെ ബോളിവുഡ് നടിമാരായ ജാക്വിലിൻ ഫെർണാണ്ടസും നോറ ഫത്തേഹിയും. വ്യാജവാഗ്ദാനങ്ങൾ നൽകി സുകാഷ് തങ്ങളെ കബിളിപ്പിച്ചതായി ഇരുവരും ഡൽഹിയിലെ പട്യാല ഹൗസ് കോടതിയിൽ നൽകിയ മൊഴിയിൽ പറയുന്നു.
സുകാഷ് തുടർച്ചയായി കള്ളം പറഞ്ഞ് വഞ്ചിച്ചതായും ഇവർ വ്യക്തമാക്കി. സുകാഷ് ആരാണെന്ന് ആദ്യം എനിക്ക് അറിയില്ലായിരുന്നെന്നും എൽഎസ് കോർപറേഷൻ എന്ന കമ്പനിയിൽ ജോലി ചെയ്യുന്നയാളാണെന്നാണ് പിന്നീട് കരുതിയതെന്നും നോറ ഫത്തേഹി കോടതിയോട് പറഞ്ഞു. അയാളുമായി തനിക്ക് വ്യക്തിപരമായി യാതൊരു സമ്പർക്കവും ഉണ്ടായിട്ടില്ല അയാളെക്കുറിച്ച് ഒന്നുമറിയില്ല. ഇഡി ഓഫിസിൽ വച്ചാണ് തമ്മിൽ ആദ്യമായി കാണുന്നതെന്നും നടി വ്യക്തമാക്കി.
അതേസമയം സുകാഷ് ചന്ദ്രശേഖർ തന്റെ ജീവിതവും കരിയറും ഒന്നിച്ച് നശിപ്പിച്ചെന്ന് ജാക്വിലിൻ ഫെർണാണ്ടസ് മൊഴി നൽകി. സുകാഷ് ആഭ്യന്തര മന്ത്രാലയത്തിലെ ഉയർന്ന ഉദ്യോഗസ്ഥനാണെന്ന് തന്നെ കബിളിപ്പിക്കുകയായിരുന്നു. പിങ്കി ഇറാനി എന്ന വ്യക്തി തന്റെ മേക്കപ്പ് ആർട്ടിസ്റ്റായ ഷാനിനോട് അത് പറഞ്ഞ് ബോധ്യപ്പെടുത്തുകയിരുന്നെന്നും ജാക്വിലിൻ പറഞ്ഞു. എന്നാൽ 2021 ആഗസ്റ്റ് എട്ടിന് ശേഷം അയാൾ വിളിച്ചിട്ടില്ല. ജയിലിലാണെന്നോ ജയിലിൽ നിന്നാണ് വിളിക്കുന്നതെന്നോ അയാൾ പറഞ്ഞിരുന്നില്ലെന്നും ജാക്വിലിൻ കോടതിയോട് പറഞ്ഞു.
നേരത്തെ, കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജാക്വിലിനെ നിരവധിത്തവണ ഇഡി ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു. സുകാഷ് ചന്ദ്രശേഖറിന്റെ നേതൃത്വത്തിൽ 200 കോടി രൂപ തട്ടിയ സംഘത്തിനെതിരായ കേസുമായി ബന്ധപ്പെട്ടായിരുന്നു ഇത്. 2017 ൽ അറസ്റ്റിലായ സുകാഷ് നിലവിൽ ഡൽഹി രോഹിണി ജയിലിലാണ്. സുകാഷും ജാക്വിലിനും ഡേറ്റിങ്ങിലാണെന്നാണ് സുകാഷിന്റെ അഭിഭാഷന്റെ നിലപാട്. എന്നാൽ ജാക്വിലിന്റെ സംഘം ഇതു നിഷേധിച്ചിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates