മഞ്ജു വാര്യർ പ്രധാന കഥാപാത്രമായി എത്തിയ ചിത്രമാണ് ആയിഷ. നിലമ്പൂർ ആയിഷയുടെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയത്. ഇപ്പോൾ സിനിമയെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് സിപിഎം നേതാവ് കെകെ ശൈലജ. ആയിഷയായി മഞ്ജു ജീവിച്ചു എന്നാണ് ശൈലജ ഫെയ്സ്ബുക്കിൽ കുറിച്ചത്. ചിത്രം നിരാശപ്പെടുത്തിയില്ലെന്നും താരം പറയുന്നു. ഷൈലജയ്ക്ക് നന്ദി പറഞ്ഞുകൊണ്ട് മഞ്ജു പോസ്റ്റ് ഷെയർ ചെയ്തിട്ടുണ്ട്.
ശൈലജയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്
'ആയിഷ' കേരളത്തിന്റെ അഭിമാനമായ കലാകാരി നിലമ്പൂർ ആയിഷയുടെ ജീവിതാനുഭവങ്ങൾ ഉൾ ചേർന്ന സിനിമയാണെന്ന് അറിഞ്ഞപ്പോൾ തീർച്ചയായും
കാണണമെന്ന് ആഗ്രഹിച്ചിരുന്നു. മാത്രമല്ല മഞ്ജുവാര്യർ ആ കഥാപാത്രമായി പകർന്നാടുന്നത് കാണാനും അതീവ താല്പര്യമുണ്ടായിരുന്നു. സിനിമ
കണ്ടു. ഒട്ടും നിരാശപ്പെടുത്തിയില്ല.
ഫ്യൂഡൽ യാഥാസ്ഥിതിക സമൂഹത്തോട് പടപൊരുതി അരങ്ങിലേക്ക് തലയുയർത്തി കടന്നുവന്ന അയിഷാത്തയുടെ ജീവിതകഥ പൂർണ്ണമായും പായുകയല്ല ആമിർ പള്ളിക്കലും ആസിഫും ഉദ്ദേശിച്ചതെന്ന് മനസ്സിലായി. ഗദ്ദാമമാരായി ഗൾഫ്നാടുകളിൽ എത്തുന്ന പെൺകുട്ടികളുടെ ദുരിതകഥകൾ നേരത്തെ പല സിനിമകളിലും വരച്ചുകാട്ടിയിട്ടുണ്ട്.
ആൾകൂട്ടത്തിലും ഒറ്റപ്പെട്ടുപോകുന്ന ധനിക കുടുംബാംഗമായ മാമ്മയുംഗദ്ദാമയായ ആയിഷയും തമ്മിലുള്ള ഹൃദയഹാരിയായ ബന്ധത്തിൻറെ കഥ പറയുകയാണ് 'ആയിഷ'.
എന്നാൽ അതോടൊപ്പം ആരുടെയും മുന്നിൽ തലകുനിക്കാത്ത നിലമ്പൂർ ആയിഷയുടെ വ്യക്തിത്വം വരച്ചുകാട്ടുകയും ചെയ്യുന്നു. ആയിഷയായി മഞ്ജു ജീവിച്ചു, മാമ്മയായി അഭിനയിച്ച ഡോണ അത്ഭുതകരമായ പകർന്നാട്ടമാണ് നടത്തിയത്. യാഥാസ്ഥിതിക കേരളീയ സമൂഹത്തോട് അയിഷാത്ത നടത്തിയ വെല്ലുവിളികൾ കുറച്ചുകൂടി പ്രകടമാക്കാൻ സമയക്കുറവ് മൂലമാകാം കഴിയാതിരുന്നത്. പക്ഷേ അത് ഒരു കുറവായി തോന്നാത്തവിധം ആയിഷയെ ശക്തമാക്കാൻ സംവിധായകന് കഴിഞ്ഞു.
ആയിഷ ടീമിന് അഭിനന്ദനങ്ങൾ
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ