കെഎസ്ആർടിസി ബസ്സിൽ നഗ്നത പ്രദർശനം നടത്തി അറസ്റ്റിലായി ജാമ്യത്തിൽ ഇറങ്ങിയ ആളെ മാലയിട്ട് സ്വീകരിച്ച സംഭവത്തിൽ പ്രതികരണവുമായി പരാതിക്കാരി. മാലയിട്ട് ആനയിച്ച് കൊണ്ടുവരാൻ അയാൾ എന്തു മഹത് കാര്യമാണ് ചെയ്തതെന്ന് മസ്താനി ചോദിച്ചു. 20 ദിവസത്തോളം തന്നെയും തന്റെ സുഹൃത്തുക്കളേയും മാനസിക സംഘർഷത്തിലാക്കിയെന്നും രൂക്ഷമായ സൈബർ ആക്രമണത്തിന് ഇരയാവുകയാണെന്നും അവർ വ്യക്തമാക്കി. നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും വ്യക്തമാക്കി.
‘സ്വാതന്ത്ര്യ സമരത്തിനു പോയി വന്ന ഒരാളെപ്പോലെ മാലയിട്ട് ആനയിച്ച് കൊണ്ടുവരാൻ അയാൾ എന്തു മഹത് കാര്യമാണ് ചെയ്തതെന്ന് ഒന്നു പറഞ്ഞു തരുമോ? ബാത്റൂമിലും ബെഡ്റൂമിലും ചെയ്യേണ്ട കാര്യം കെഎസ്ആർടിസിയിൽ വന്നു ചെയ്തതാണോ മാലയിട്ട് സ്വീകരിക്കേണ്ട കാര്യം എന്നൊരു ചോദ്യം എനിക്ക് പൊതു സമൂഹത്തോടുണ്ട്. എങ്ങനെ ഇതിന് മനസ്സു വന്നു. അയാൾ ഇതൊന്നും ചെയ്തിട്ടില്ലെന്ന് തെളിയിച്ചിട്ട് പുറത്തിറങ്ങിയപ്പോഴാണ് മാലയിട്ട് സ്വീകരിച്ചതെങ്കിൽ ശരി. ഇതു ജാമ്യത്തിൽ ഇറങ്ങിയ അവനോട് ‘ഞങ്ങൾ കൂടെയുണ്ട് കേട്ടോ’ എന്നു പറഞ്ഞാണ് സ്വീകരിച്ചത്. എന്തിനാണ് കൂടെയുള്ളത്? ഇരുപത് ദിവസത്തോളം എന്നെയും എന്റെ കൂട്ടുകാരെയും മാനസിക സംഘർഷത്തിലാക്കി. എന്റെ ഇൻസ്റ്റഗ്രാം പേജിൽ വന്നു തുടർച്ചയായി മോശം പരാമർശം നടത്തുകയാണ്. എന്നെയും എന്റെയും കൂട്ടുകാരുടെയും സമൂഹമാധ്യമ അക്കൗണ്ടിൽ തെറി വിളിച്ചു. ഇതാണ് പ്രതികരിച്ചതിന്റെ പേരിൽ എനിക്ക് ലഭിച്ചത്.’’–മസ്താനി പറഞ്ഞു.
കെഎസ്ആർടിസി ബസ്സിൽ യാത്ര ചെയ്യവെയാണ് മോഡലും നടിയുമായ മസ്താനിക്ക് മോശം അനുഭവമുണ്ടായത്. ബസിൽ ഇരുന്ന് സ്വയംഭോഗം ചെയ്ത യുവാവിന്റെ വിഡിയോ മസ്താനി സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും ചെയ്തു.പിന്നാലെ ഇയാൾ അറസ്റ്റിലായി. ജാമ്യത്തിലിറങ്ങിയ സവാദിന് ആലുവ സബ് ജയിൽ പടിക്കൽ ഓൾ കേരള മെൻസ് അസോസിയേഷൻ സ്വീകരണം നൽകി.
'ഞങ്ങളെല്ലാം ഒപ്പമുണ്ട്' എന്ന ആരവത്തോടെയാണ് സവാദിന് പ്രസിഡന്റ് വട്ടിയൂർക്കാവ് അജിത് കുമാറിന്റെ നേതൃത്വത്തിൽ പൂമാലയണിയിച്ച് സ്വീകരണം ഒരുക്കിയത്. ഇതിന്റെ ലൈവ് വിഡിയോ അസോസിയേഷന്റെ ഫെയ്സ്ബുക് പേജിൽ പങ്കുവച്ചിട്ടുണ്ട്. എറണാകളും അഡീഷനൽ സെഷൻസ് കോടതി ഉപാധികളോടെയാണ് യുവാവിന് ജാമ്യം അനുവദിച്ചത്. ഇൻസ്റ്റഗ്രാമിൽ ഫോളോവേഴ്സിനെ കൂട്ടാൻ യുവതി നൽകിയ കള്ളപ്പരാതിയാണെന്ന് ആരോപിച്ച് ഓൾ കേരള മെൻസ് അസോസിയേഷൻ കഴിഞ്ഞ ദിവസം ഡിജിപിക്ക് പരാതി നൽകിയിരുന്നു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ