തന്റെ പേരിലുണ്ടായിരുന്ന യൂട്യൂബ് ചാനൽ നഷ്ടമായെന്ന വെളിപ്പെടുത്തലുമായി നടി മീനാക്ഷി അനൂപ്. ചാനലിന് ലക്ഷങ്ങൾ സബ്സ്‌ക്രൈബേഴ്‌സ് ഉണ്ടായിരുന്നു. ചാനൽ കൈകാര്യം ചെയ്‌തിരുന്നവർ വരുമാനത്തിന്റെ നല്ലൊരു ഭാഗം കൊണ്ടുപോയെന്നും മീനാക്ഷിയും കുടുംബവും ആരോപിച്ചു. പുതിയതായി തുടങ്ങിയ യൂട്യൂബ് ചാനലിലാണ് താരം വഞ്ചിക്കപ്പെട്ട കഥ തുറന്ന് പറഞ്ഞത്.
ഒരു യൂട്യൂബ് ചാനൽ തുടങ്ങാമെന്ന് അറിയിച്ച് ഒരു ടീം തന്നെ ഇങ്ങോട്ട് സമീപിക്കുകയായിരുന്നു. അവർ തന്നെയാണ് മെയിൽ ഐഡിയും പാസ്‌വേർഡുമെല്ലാം ഉണ്ടാക്കിയത്. രണ്ടു ലക്ഷത്തോളം ഫോളോവേഴ്‌സ് ചാനലിന് ഉണ്ടായിരുന്നു. വിഡിയോ എടുക്കുന്നതും എഡിറ്റ് ചെയ്യുന്നതും അവർ തന്നെയായിരുന്നു. യൂട്യൂബിൽ നിന്നും കിട്ടിയ പ്ലേ ബട്ടൻ പോലും തന്നില്ലെന്നും മീനക്ഷിയുടെ കുടുംബം ആരോപിച്ചു.
'ഇനി അതും വിറ്റ് പണമാക്കിയോ എന്ന് അറിയില്ല. ഞങ്ങൾ മാക്‌സിമം ക്ഷമിച്ചു, പോട്ടെ എന്ന് വച്ചതാണ്, ഒരു ലക്ഷം രൂപ എവിടെ നിന്നെങ്കിലും കിട്ടിയാൽ അതിന്റെ ഒരു ചെറിയ പങ്കാണ് നമ്മൾക്ക് കിട്ടിയത്. ടിഡിഎസ് ഒന്നും ഇത് വരെയും അവർ അടച്ചിരുന്നില്ല. നിയമപരമായി മുന്നോട്ടുപോകാൻ തന്നെയാണ് തീരുമാനം. കോട്ടയം എസ്‌പി ഓഫിസിൽ പരാതി നൽകിയിട്ടുണ്ട്. എല്ലാ വിവരങ്ങളും ചേർത്താണ് കേസ് കൊടുത്തിരിക്കുന്നത്. പല സ്ഥലത്തും ഇവർക്ക് എതിരെ കേസ് ഉണ്ടെന്ന് കേൾക്കുന്നുണ്ട്. ഞങ്ങൾ തീരെ പ്രതീക്ഷിക്കാത്ത സംഭവം ആണ്' എന്ന് മീനാക്ഷിയുടെ പിതാവ് പറഞ്ഞു.
വ്യക്തിപരമായി അറിയാവുന്നവരുമായി മാത്രമേ പാർട്‌ണർഷിപ്പിൽ വിഡിയോ തുടങ്ങാവൂ എന്നും ഇവർ പറയുന്നു. അമർ അക്ബർ അന്തോണി, ഒപ്പം തുടങ്ങിയ സിനിമകളിലൂടെ ബാലതാരമായി വന്ന മീനാക്ഷി മലയാളികളുടെ പ്രിയതാരമാണ്. ചാനൽ റിയാലിറ്റി ഷോകളുടെ അവതാരികയായും മീനാക്ഷി തിളങ്ങിയിട്ടുണ്ട്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ