ജീവിതത്തിലും സിനിമയിലും അവസാന നിമിഷങ്ങളിലുമെല്ലാം ഇന്നസെന്റിന്റെ നിഴലായി കൂടെയുണ്ടായിരുന്നു പ്രിയ സുഹൃത്ത് സത്യൻ അന്തിക്കാട്. രോഗം മൂർച്ഛിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇന്നസന്റിനെ സത്യൻ അന്തിക്കാട് കാണാൻ പോയപ്പോഴുള്ള അനുഭവം പങ്കുവച്ചിരിക്കുകയാണ് മകനും സംവിധായകനുമായ അനൂപ് സത്യൻ. ഇന്നസെന്റിന്റെ കുടുംബത്തെ ആശ്വസിപ്പിക്കാൻ പരമാവധി ശ്രമിച്ച അച്ഛൻ ഒടുവിൽ ഡിപ്ലോമസി വിട്ട് പറഞ്ഞ വാക്കുകളാണ് അനൂപ സത്യൻ കുറിച്ചത്. “ഇങ്ങനെയൊന്നും ആരും അവരുടെ കുടുംബത്തോടോ പ്രിയപ്പെട്ടവരോടോ ചെയ്യരുത്. അവരെ ഇത്രമാത്രം അടുപ്പിച്ച്, അവരെയെല്ലാം സ്നേഹിച്ച്, ഒരിക്കലും മരിക്കില്ലെന്ന് അവരെ വിശ്വസിപ്പിക്കും“
അനൂപ് സത്യന്റെ കുറിപ്പ്
ഇന്നസന്റ് അങ്കിളിനെ വെന്റിലേറ്ററിലേക്ക് മാറ്റിയതിന്റെ തലേദിവസം, അതായത് ഏകദേശം ഒരാഴ്ച്ച മുമ്പാണ് ഇത് സംഭവിക്കുന്നത്. ഞങ്ങളെല്ലാവരും ടെൻഷനിലായിരുന്നു, പക്ഷെ എപ്പോഴും ചെയ്യാറുള്ളതുപോലെ മരണത്തിന്റെ വാതിലോളം ചെന്ന് അങ്കിൾ യു ടേൺ എടുത്ത് തിരിച്ചു വരുമെന്ന് ഞങ്ങളെ വിശ്വസിപ്പിച്ചുകൊണ്ടിരുന്നു. ഞങ്ങൾ അതിനുവേണ്ടി കാത്തിരുന്നാൽ മാത്രം മതി എന്ന മട്ടിൽ.
ട്യൂബുകളും മെഷീനുകളും ഘടിപ്പിച്ചു കിടക്കുന്ന ഇന്നസന്റ് അങ്കിളിനെ കണ്ടതും അച്ഛൻ ആകെ തകർന്നുപോയി. പക്ഷെ ആലീസ് ആന്റിയെയും സോനുവിനെയും ഉഷാറാക്കാൻ അച്ഛൻ പരമാവധി ശ്രമിച്ചു. അങ്കിളിനെക്കുറിച്ച് ഒരു തമാശ പറഞ്ഞ് അവരെ ചിരിപ്പിക്കുക വരെ ചെയ്തു. ഇപ്പോഴാണ് അങ്കിളിന്റെ പേരക്കുട്ടികളായ ഇന്നുവും അന്നയും അവരുടെ അപ്പാപ്പനെ കാണാൻ വന്നത്. അച്ഛൻ അവരെയും ചിരിപ്പിക്കാൻ നോക്കി, തമാശ പറഞ്ഞു. ജൂനിയൻ ഇന്നസെന്റ് ഇന്നു അതുകേട്ട് ചിരിക്കുകയും ചെയ്തു. പക്ഷെ കണ്ണടയുടെ ഇടയിലൂടെ കണ്ണുനീർ ഒഴുകുന്നുണ്ടായിരുന്നു.
ഒടുവിൽ ഡിപ്ലോമസി എല്ലാം വിട്ട് അച്ഛൻ പറഞ്ഞു, ഇങ്ങനെയൊന്നും ആരും അവരുടെ കുടുംബത്തോടോ പ്രിയപ്പെട്ടവരോടോ ചെയ്യരുത്. അവരെ ഇത്രമാത്രം അടുപ്പിച്ച്, അവരെയെല്ലാം സ്നേഹിച്ച്, ഒരിക്കലും മരിക്കില്ലെന്ന് അവരെ വിശ്വസിപ്പിക്കും.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ