സിനിമ കാണാൻ എത്തിയ ആദിവാസി കുടുംബത്തെ തിയറ്ററിൽ കയറ്റാതിരുന്ന സംഭവം വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു. ചെന്നൈ രോഹിണി തിയറ്ററിൽ എത്തിയ നരികുറവ വിഭാഗത്തിൽപ്പെട്ടവരാണ് വിവേചനം നേരിടേണ്ടിവന്നത്. ഇതിന്റെ വിഡിയോ വൈറലായതോടെ വൻ വിമർശനം ഉയർന്നിരുന്നു. തമിഴ് സിനിമയിലെ പ്രമുഖർ തന്നെ ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ്.
കമൽ ഹാസൻ, വിജയ് സേതുപതി, വെട്രിമാരൻ തുടങ്ങിയ നിരവധി പ്രമുഖരാണ് തിയറ്ററിന്റെ നടപടിയെ ചോദ്യം കൊണ്ട് രംഗത്തെത്തിയത്. സോഷ്യൽ മീഡിയയിലൂടെയായിരുന്നു കമൽഹാസന്റെ പ്രതികരണം. ആദിവാസി വിഭാഗത്തിലുള്ളവർക്ക് പ്രവേശനം നിഷേധിച്ച നടപടിയെ അപലപിച്ചുകൊണ്ടായിരുന്നു കമൽഹാസന്റെ പോസ്റ്റ്.
ഇത്തരത്തിലുള്ള വിവേചനം അംഗീകരിക്കാനാവില്ലെന്ന് വിജയ് സേതുപതിയും പറഞ്ഞു. എല്ലാ മനുഷ്യർക്കും ഒരുപോലെ ജീവിക്കാൻ വേണ്ടിയാണ് ഭൂമി സൃഷ്ടിക്കപ്പെട്ടത്. മറ്റൊരു മനുഷ്യനെ അടിച്ചമർത്തുന്നവർക്കെതിരെ നമ്മൾ പ്രതികരിക്കണം എന്നാണ് താരം പറഞ്ഞത്. തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍റെ രാഷ്ട്രീയ ജീവിതം സംബന്ധിച്ച് മധുരെയില്‍ നടക്കുന്ന ഫോട്ടോ പ്രദര്‍ശനം സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വിജയ് സേതുപതി.
പത്തു തല കാണാനായി മോണിങ് ഷോയ്ക്കാണ് സ്ത്രീകളും കുട്ടികളും അടങ്ങിയ കുടുംബം ടിക്കറ്റെടുത്തത്. എന്നാല്‍ അകത്ത് കയറാന്‍ തിയറ്റര്‍ ജീവനക്കാര്‍ തയാറായില്ല. സിനിമ കാണാനെത്തിയ ഒരാളാണ് ഇതിന്റെ വിഡിയോ പകര്‍ത്തിയത്. ടിക്കറ്റ് ഉണ്ടല്ലോ അകത്തേക്ക് കയറ്റാത്തത് എന്തുകൊണ്ടാണെന്ന് ഇയാള്‍ ചോദിക്കുന്നതും വിഡിയോയില്‍ ഉണ്ട്. ഈ വിഡിയോ വൈറലായതോടെയാണ് ആദിവാസി കുടുംബത്തെ തിയറ്ററിനുള്ളില്‍ കയറ്റാന്‍ മാനേജ്‌മെന്റ് തയാറായത്. ചിത്രം യു/എ സര്‍ട്ടിഫൈഡ് ആണെന്നും 12 വയസില്‍ താഴെയുള്ള കുട്ടികള്‍ ഉണ്ടായിരുന്നതിനാലാണ് പ്രവേശനം നിഷേധിച്ചത് എന്നുമായിരുന്നു തിയറ്ററിന്റെ വാദം.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ