

കൊച്ചി: സിനിമയിൽ തുടക്ക കാലത്ത് നിറത്തിന്റെ പേരിൽ പലരും തന്നെ മാറ്റിനിർത്തിയിട്ടുണ്ടെന്ന് നടൻ രാഘവ ലോറൻസ്. ഗ്രൂപ്പ് ഡാൻസറായിരുന്ന തന്നെ മുൻ നിരയിൽ നിൽക്കാൻ സമ്മതിക്കില്ലായിരുന്നു. കറുത്ത പട്ടിയെന്ന് വിളിച്ച് പിൻ നിരയിലേക്ക് മാറ്റി നിർത്തിയിരുന്നുവെന്നും താരം വെളിപ്പെടുത്തി. എസ് ജെ സൂര്യ, ഷൈൻ ടോം ചാക്കോ എന്നിവർക്കൊപ്പം കൊച്ചിയിൽ ജിഗർതണ്ട 2വിന്റെ പ്രമോഷൻ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജിഗർതണ്ട 2വിന്റെ ട്രെയിലറിൽ നിറത്തിന്റെ പേരിലുള്ള വിവേചനത്തെ കുറിച്ച് പറയുന്ന ഡയലോഗ് ചൂണ്ടിക്കാണിച്ച് മാധ്യമപ്രവർത്തകൻ ചോദിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. തമിഴ് സിനിമയിൽ ഇപ്പോൾ അങ്ങനൊരു വേർതിരിവില്ല. പ്രഭു ദേവ മാസ്റ്റർ വന്നതോടെ എല്ലാം പോയി. കഴിവിനാണ് അദ്ദേഹം പ്രധാന്യം കൊടുക്കുന്നത്. ചിത്രത്തിലെ ഈ ഡയലോഗ് എനിക്ക് ലഭിച്ചപ്പോൾ ഒരുപാട് സന്തോഷം തോന്നി. എത്ര തവണ ഞാനിത് കേട്ടിട്ടുണ്ട്. എന്നാൽ അന്ന് എന്നെ അക്ഷേപിച്ചവരോട് നന്ദിയുണ്ട്. അവർ ഇല്ലായിരുന്നെങ്കിൽ ഞാൻ ഇന്ന് ഇവിടെ എത്തില്ലായിരുന്നു. - ലോറൻസ് പറഞ്ഞു.
രജനീകാന്തിന് ശേഷവും ഇങ്ങനെയുണ്ടോ എന്ന് ഷൈൻ വേദിയിൽ ഇരുന്ന് അതിനിടെ ചോദിക്കുന്നുണ്ട്. അതിന് എസ് ജെ സൂര്യയാണ് മറുപടി നൽകിയത്. അദ്ദേഹം കരിയർ ആരംഭിക്കുന്നത് ഗ്രൂപ്പ് ഡാൻസറായിട്ടാണ്. അന്ന് അദ്ദേഹം നിരയിൽ നിൽക്കുകയാണെങ്കിൽ മാസ്റ്റർ അദ്ദേഹത്തോട് നീ കറുത്തിട്ടാണ് പുറകിലേക്ക് മാറി നിൽക്കെന്ന് പറയുമായിരുന്നെന്ന് അദ്ദേഹം പറഞ്ഞു.
രാഘവ ലോറൻസ്, എസ് ജെ സൂര്യ, നിമിഷ സജയൻ, ഷൈൻ ടോം ചാക്കോ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി കാർത്തിക്ക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ജിഗർതണ്ട ഡബിൾ എക്‌സ്. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയത്. പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണമാണ് ചിത്രത്തിന്റെ ട്രെയിലറിന് ലഭിക്കുന്നത്. 1975 കാലഘട്ടം പശ്ചാത്തലമാക്കിൽ ഒരുക്കിയ ചിത്രം നാളെ തിയറ്ററുകളിൽ എത്തും. ഫൈവ് സ്റ്റാർ ക്രിയേഷൻസിന്റെയും സ്റ്റോൺ ബെഞ്ച് ഫിലിംസിന്റെ ബാനറിൽ കാർത്തികേയൻ സന്താനവും കതിരേശനും ചേർന്നാണ് ജിഗർതാണ്ട രണ്ടാം ഭാഗം നിർമ്മിക്കുന്നത്. ദുൽഖർ സൽമാന്റെ വേഫെയറർ ഫിംലിംസ് ആണ് കേരളത്തിൽ ചിത്രം പ്രദർശനത്തിന് എത്തിക്കുന്നത്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates