

ഒന്നിനു പിന്നാലെ ഒന്നായി വിവാദങ്ങള്‍ തേടിയെത്തുകയാണ് ദളപതി വിജയ് ചിത്രം ലിയോയെ. ഇപ്പോള്‍ ചിത്രത്തിന്റെ നിര്‍മാതാക്കള്‍ക്കെതിരെ നര്‍ത്തകര്‍ രംഗത്തെത്തിയിരിക്കുകയാണ്. ജോലി ചെയ്തതിന് പ്രതിഫലം നല്‍കിയില്ല എന്നാണ് ഇവരുടെ ആരോപണം.
ചിത്രത്തിലെ നാ റെഡി എന്ന ഗാനത്തില്‍ ബാക്ഗ്രൗണ്ട് ഡാന്‍സേഴ്‌സ് ആയി എത്തിയവരാണ് ആരോപണവുമായി രംഗത്തെത്തിയത്. പിന്നാലെ ലിയോയുടെ നിര്‍മാതാക്കളായ സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോയെ പിന്തുണച്ച് ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് സൗത്ത് ഇന്ത്യ രംഗത്തെത്തി.
റിയാസ് അഹമ്മദ് എന്ന നർത്തകനാണ് നൃത്തം ചെയ്തതിന് പലർക്കും മുഴുവൻ പ്രതിഫലം ലഭിച്ചില്ല എന്ന പരാതിയുമായെത്തിയത്. ചില നർത്തകർ സെവൻ സ്ക്രീൻ സ്റ്റുഡിയോസിന്റെ ഓഫീസിൽ നേരിട്ടെത്തി പണം ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ ആരോപണം തെറ്റാണെന്നും എല്ലാവർക്കും പണം നൽകിയെന്നുമാണ് ഫിലിം എംപ്ലോയീസ് ഫെഡറേഷൻ ഓഫ് സൗത്ത് ഇന്ത്യയുടെ പ്രസിഡന്റ് ആർ.കെ. സെൽവമണി പ്രസ്താവനയിൽ വ്യക്തമാക്കിയത്.
2000 ബാക്ക്ഗ്രൗണ്ട് ഡാന്‍സര്‍മാരെ വച്ച് പാട്ട് ചിത്രീകരിക്കണം എന്നാണ് നിര്‍മാതാക്കള്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഡാന്‍സര്‍മാരുടെ സംഘടനയില്‍ രജിസ്‌ട്രേഷനെടുത്ത 600 ഡാന്‍സര്‍മാര്‍ മാത്രമാണ് ഉണ്ടായിരുന്നത്. തുടര്‍ന്ന് യൂണിയന്റെ ഭാഗമല്ലാത്ത 1400 ഫ്രീലാന്‍സ് ഡാന്‍സേഴ്‌സിനെ കൊറിയോഗ്രാഫര്‍ ദിനേഷ് മാസ്റ്റര്‍ എടുത്തു. ജൂണ്‍ ആറ് മുതല്‍ 11 വരെ ആറ് ദിവസമാണ് ഷൂട്ട് നടന്നത്.
ഒരാള്‍ക്ക് 1750 രൂപ നല്‍കുമെന്നാണ് കരാറിട്ടിരുന്നത്. 600 സംഘടനയിലുള്ള 600 പേരുടെ അക്കൗണ്ടിലേക്ക് 94,60,500 രൂപയിട്ടു. ഫ്രീലാന്‍സ് ഡാന്‍സര്‍മാര്‍ക്ക് ആറ് ദിവസത്തേക്കായി 10,500 രൂപ അവരുടെ അക്കൗണ്ടിലേക്ക് നല്‍കിയതായും വ്യക്തമാക്കി.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates