തീപ്പൊരി ലിയോ, ആദ്യ ദിനം നേടിയത് 148.5 കോടി; ഈ വർഷത്തെ ഏറ്റവും വലിയ ഓപ്പണിങ് കളക്ഷൻ
ദളപതി വിജയ്‌യെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ലിയോ ആദ്യ ദിവസം തന്നെ തീർത്തത് പുതുചരിത്രം. 148.5 കോടി രൂപയാണ് ചിത്രം ആദ്യം ദിനം നേടിയത്. ഇതോടെ ഈ വർഷത്തെ ഏറ്റവും വലിയ കളക്ഷൻ നേടുന്ന ചിത്രമായിരിക്കുകയാണ് ലിയോ. ചിത്രത്തിന്റെ നിർമാതാക്കളായ സെവൻ സ്ക്രീൻ സ്റ്റുഡിയോസ് ആണ് ചിത്രത്തിന്റെ ആഗോള കളക്ഷൻ റിപ്പോർട്ട് പുറത്തുവിട്ടത്.
കേരളത്തിൽ ആദ്യ ദിനം 12 കോടിയോളം ഗ്രോസ് കളക്ഷൻ നേടിയ ചിത്രം മറ്റു സിനിമകൾ കേരളത്തിൽ നേടിയ കളക്ഷൻ റെക്കോർഡുകൾ കോടികൾ വ്യത്യാസത്തിൽ തകർത്തെറിഞ്ഞു മുൻനിരയിലെത്തി. നാല് മണിയുടേയും ഏഴ് മണിയുടേയും ഷോകൾ ഇല്ലായിരുന്നിട്ടും ജയിലറിനേക്കാളും പൊന്നിയിൻ സെൽവത്തേക്കളും മികച്ച കളക്ഷൻ തമിഴ്നാട്ടിൽ നിന്ന് ചിത്രം നേടിയതായാണ് റിപ്പോർട്ടുകൾ. വിദേശ രാജ്യങ്ങളിലും സകലവിധ റെക്കോർഡുകളും തകർത്തെറിഞ്ഞ ലിയോ ലോകവ്യാപകമായി കളക്ഷനിലും പ്രേക്ഷക അഭിപ്രായത്തിലും മുന്നിലാണ്.
മലയാളി താരം മാത്യു തോമസ് വിജയ്‌യുടെ മകനായി ലിയോയിൽ എത്തുമ്പോൾ മഡോണ സെബാസ്റ്റ്യനും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ചിത്രത്തിൽ വിജയിനൊപ്പം ശ്രദ്ധേയമായ ഒരു കഥാപാത്രത്തിലെത്തുന്നു. അനിരുദ്ധ് രവിചന്ദർ സംഗീതമൊരുക്കുന്ന ലിയോയിൽ സഞ്ജയ് ദത്ത്,അർജുൻ സർജ, ഗൗതം മേനോൻ, മിഷ്കിൻ, മാത്യു തോമസ്, മൻസൂർ അലി ഖാൻ, പ്രിയ ആനന്ദ്, സാൻഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങിയ താരങ്ങൾ ശ്രദ്ധേയമായ വേഷങ്ങളിലെത്തുന്നു.
സെവൻ സ്‌ക്രീൻ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളിൽ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേർന്നാണ് ലിയോ നിർമിക്കുന്നത്.ശ്രീ ഗോകുലം മൂവിസിന് വേണ്ടി ഗോകുലം ഗോപാലൻ ആണ് കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത്.ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തിലെ ഡിസ്ട്രിബൂഷൻ പാർട്ട്നർ. ലിയോയുടെ ഡി.ഒ.പി : മനോജ് പരമഹംസ, ആക്ഷൻ : അൻപറിവ് , എഡിറ്റിങ് : ഫിലോമിൻ രാജ്, പി ആർ ഓ: പ്രതീഷ് ശേഖർ.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ