കളമശേരി സ്ഫോടനത്തിൽ പ്രതികരിച്ച ചുരുക്കം പേരിൽ ഒരാളായിരുന്നു ഷെയിൻ നിഗം. ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്നും ഒറ്റക്കെട്ടായി നിൽക്കണം എന്നുമാണ് താരം പറഞ്ഞത്. അതിനു പിന്നാലെ വലിയ പരിപാടികളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളേക്കുറിച്ചും ഷെയിൻ പറഞ്ഞു. പ്രതിസന്ധി ഘട്ടത്തിലെ താരത്തിന്റെ ഇടപെടലിനെ പ്രശംസിച്ചുകൊണ്ട് നിരവധി പേർ രംഗത്തെത്തി. ഇപ്പോൾ അഭിനന്ദനങ്ങളിലും ഐക്യദാർഢ്യത്തിലും സന്തോഷം പങ്കുവച്ചിരിക്കുകയാണ് താരം.
'ഹലോ ഡിയർ ഫ്രണ്ട്സ്,കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത വിഷയത്തിൽ ഒരുപാട് ആളുകൾ അഭിനന്ദനങ്ങളും ഐക്യദാർഢ്യവും നൽകുന്നുണ്ട്...സന്തോഷം തന്നെ. ഞാൻ എന്ന വ്യക്തിയുടെ പൗരബോധത്തിന് ഉപരി, സമൂഹത്തിൽ ഇപ്പോഴും നിലനിൽക്കുന്ന വർഗ്ഗ, മത, വർണ്ണ വിഭാഗീയതക്ക് സാക്ഷ്യം വഹിക്കുന്ന വ്യക്തി എന്ന നിലക്ക് എൻ്റെ വ്യക്തിരമായ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും മാത്രം ആണ് അത്. സന്തോഷവും, സാഹോദര്യവും, നന്മയും എന്നും നിലനിൽക്കേണ്ട ലോകത്ത്. സ്വാർഥ ലാഭത്തിനുവേണ്ടി വാക്കുകളിലും പ്രവൃത്തികളിലും വെറുപ്പിനെ പുരട്ടുമ്പോൾ...ഞാനല്ല ..നാം ഓരോരുത്തരും വെറുപ്പിന് മീതെ ഉറക്കെ നമ്മുടെ വാക്കുകൾ വിളിച്ചു പറയണം എന്ന് തന്നെ ആണ് ഞാൻ വിശ്വസിക്കുന്നത്...അത് എന്നും തുടർന്ന് കൊണ്ടിരിക്കും....'- ഷെയിൻ നിഗം പറഞ്ഞു.
'സുഹൃത്തുക്കളേ, കൊച്ചി കളമശ്ശേരിയിൽ ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത ഒരു അപകടമാണ് അരങ്ങേറിയത്. ദയവായി ഊഹങ്ങൾ പ്രചരിപ്പിക്കരുത്.ഒരു ചാനലുകളും രാഷ്ടീയ പ്രസ്ഥാനങ്ങളും വ്യക്തികളും മത്സരിക്കാനും വിജയിക്കാനുമുള്ള അവസരമാക്കരുത്. ഈ സംഭവത്തിൻ്റെ പിന്നിൽ പ്രവർത്തിച്ചവരെ അധികാരികൾ കണ്ടെത്തട്ടെ, അതുവരെ നമ്മൾ ഒറ്റക്കെട്ടായി പ്രവർത്തിക്കണം.'- എന്നാണ് സ്ഫോടന വാർത്ത പുറത്തുവന്നതിനു പിന്നാലെ ഷെയിൻ കുറിച്ചത്. പ്രതിയെ പിടിച്ചതോടെ ഇത്തരം ഒത്തു ചേരലുകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വ്യക്തമാക്കിക്കൊണ്ടും ഷെയിൻ കുറിപ്പ് പങ്കുവച്ചു.
താരത്തിന്റെ കുറിപ്പ് ഇങ്ങനെ
വീഴ്ചകളിൽ നിന്ന് നമ്മൾ തെറ്റുകൾ മനസ്സിലാക്കി അതിനുള്ള പരിഹാരങ്ങൾ കണ്ടെത്തണം. ഇനിയെങ്കിലും മുന്നോട്ട് നമുക്ക് തെറ്റുകൾ തിരുത്തി പോകേണ്ടതുണ്ട്. ആയതിനാൽ ഇത്തരത്തിലുള്ള ബഹുജനങ്ങൾ സംഘടിക്കുന്ന പരിപാടികൾക്ക് ചില മാർഗനിർദ്ദേശങ്ങൾ ഉണ്ടായാൽ നന്നായിരിക്കും, ചില നിർദ്ദശങ്ങളാണ് ചുവടെ...
1. പരിപാടിയിൽ പങ്കെടുക്കുന്ന മുഴുവൻ അംഗങ്ങളുടെയും പേരും വിലാസവും രജിസ്ട്രറിൽ രേഖപ്പെടുത്തി സൂക്ഷിക്കണം.
2. വ്യത്യസ്ത ഭാഗങ്ങളിൽ സിസിടിവി നിർബന്ധമായും ഘടിപ്പിക്കണം.
3. സുരക്ഷാ മാനദണ്ഡത്തിന്റെ ഭാഗമായി ഗേറ്റ് മുതൽ സെക്യൂരിറ്റിയും മറ്റു സുരക്ഷാ പരിശോധനകളും ഏർപ്പെടുത്തണം.
4. കൂടുതൽ ആളുകൾ പങ്കെടുക്കുന്ന പരിപാടികളിൽ ഒരു ഡോക്ടർ , നഴ്സ്, ആംബുലൻസ് മറ്റു ജീവൻരക്ഷാ മാർഗങ്ങൾ ഏർപ്പെടുത്തുക.
സന്തോഷവും, സാഹോദര്യവും നന്മയും നിറഞ്ഞ നാളെകൾ ഉണ്ടാവട്ടെ.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ