തൃശ്ശൂര്‍: തൃശ്ശൂർ എടുക്കുമെന്നല്ല തന്നാൽ സ്വീകരിക്കുമെന്നാണ് പറഞ്ഞതെന്ന് ബിജെപി നേതാവും നടനുമായി സുരേഷ് ഗോപി. 27-ാമത് ടാസ് നാടകോത്സവം ഉദ്ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 'തൃശ്ശൂർ ഞാനിങ്ങ് എടുക്കുവാ, തൃശൂർ നിങ്ങൾ എനിക്ക് തരണം...' എന്നായിരുന്നു ലോക്‌സഭ തെരഞ്ഞെടുപ്പ് കാലത്ത് തൃശ്ശൂരിൽ എത്തിയപ്പോഴുള്ള അദ്ദേഹത്തിന്റെ പ്രസ്താവന. ചടങ്ങിൽ സ്വാഗത പ്രാസംഗികൻ സുരേഷ് ഗോപിയുടെ പഴയ പ്രസംഗത്തെ പറ്റി പരാമർശിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ വിശദീകരണം.
നാടകങ്ങളിൽ രാഷ്ട്രീയം കുത്തിനിറയ്ക്കാൻ ശ്രമിച്ച് അതിന്റെ കാമ്പ് നഷ്ടപ്പെടുത്തുകയാണെന്നും രാഷ്ട്രീയത്തള്ള് ഉത്സവങ്ങളായി നാടകങ്ങൾ മാറുമ്പോഴാണ് പ്രേക്ഷകർ നാടകങ്ങളിൽ നിന്നും അകലുന്നതെന്ന് ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. നാടകങ്ങളിൽ ദൈവങ്ങളെ വിമർശിക്കുന്നത് വേദനിപ്പിച്ചിരുന്നില്ല. എന്നാൽ പ്രത്യേക ലക്ഷ്യത്തോടെ ദൈവങ്ങളെ കുറ്റം പറയുന്നത് സഹിക്കാനാകില്ല. വിശ്വാസികൾ തുമ്മിയാൽ പിടിച്ചു നിൽക്കാനാകില്ലെന്ന് ഓർമ്മയിരിക്കട്ടെയെന്നും സുരേഷ് ഗോപി പറഞ്ഞു. സിനിമയെക്കാള്‍ നാടകത്തിനാണ് സ്വാധീനശേഷിയെന്നും 14 ജില്ലകളിലും നാടകങ്ങളും വിതരണക്കമ്പനികളും ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
കോട്ടയം ദൃശ്യവേദിയുടെ 'നേരിന്റെ കാവലാള്‍' എന്ന നാടകത്തിന്റെ അവതരണത്തോടെയാണ് 27-ാമത് ടാസ് നാടകോത്സവത്തിന് തുടക്കമായത്. ഫ്രാന്‍സിസ് ടി മാവേലിക്കരയെഴുതിയ നാടകം സംവിധാനം ചെയ്തത് വത്സന്‍ നിസരിയാണ്. 21-ന് ടാസ് നാടകോത്സവം സമാപിക്കും.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates