'എന്റെ വീട്ടിലാണ് ഇത് നടന്നിരുന്നതെങ്കിൽ എന്താകുമായിരുന്നു എന്ന ഭയമാണ് ഉള്ളുനിറയെ'; കണ്ണീരോടെ പാർത്ഥിപൻ

ഒരു സുഹൃത്തിനുണ്ടായ നഷ്ടമായി മാത്രം ഈ സംഭവത്തെ കാണാനാവില്ലെന്ന് നടൻ പാർത്ഥിപൻ
വിജയ് ആന്റണി, പാർത്ഥിപൻ/ വിഡിയോ സ്ക്രീൻഷോട്ട്
വിജയ് ആന്റണി, പാർത്ഥിപൻ/ വിഡിയോ സ്ക്രീൻഷോട്ട്

ടനും സം​ഗീത സംവിധായകനുമായ വിജയ് ആന്റണിയുടെ മകളുടെ വിയോ​ഗത്തിൽ ഞെട്ടൽ മാറാതെ തമിഴ് സിനിമലോകം. മീരയുടെ നിര്യണത്തിൽ അനുശോചനം അറിയിക്കാൻ വിജയ്‌യുടെ വീട്ടിലെത്തിയ നടൻ പാർത്ഥിപൻ കരഞ്ഞുകൊണ്ടാണ് മാധ്യമങ്ങളോട് പ്രതികരിച്ചത്. 

എന്തുപറയണമെന്ന് അറിയില്ലെന്ന് പറഞ്ഞുകൊണ്ടാണ് പാർത്ഥിപൻ സംസാരിച്ചു തുടങ്ങിയത്. ഒരു സുഹൃത്തിനുണ്ടായ നഷ്ടമായി മാത്രം ഈ സംഭവത്തെ കാണാനാവില്ലെന്നും ഇത് തന്റെ വീട്ടിൽ നടന്നിരുന്നെങ്കിൽ എന്താകുമായിരുന്നു എന്ന ഭയമാണ് ഉള്ളിൽ നിറയെ എന്നും അദ്ദേഹം പറഞ്ഞു. വയസ്സായവർ നമ്മെ വിട്ടുപോകുമ്പോൾ ഇത്രയും ജീവിച്ചില്ലേ എന്നു ചിന്തിക്കും. എന്നാൽ കുഞ്ഞുങ്ങളുടെ കാര്യത്തിലോ, അവർ കല്യാണം കഴിഞ്ഞുപോകുന്നതു പോലും നമുക്ക് താങ്ങാനാകില്ല. ഈ വേർപാട് ക്രൂരമാണെന്നും പാർത്ഥിപൻ പറഞ്ഞു.

മനോവിഷമം നമ്മുടെ എല്ലാവരുടെയും ഉള്ളിലുള്ള അവസ്ഥയാണ്. ആത്മഹത്യയിലേക്കു നയിക്കാൻ ഇതൊരു കാരണമെന്ന് പലരും പറയാറുണ്ടെന്നും താരം പറഞ്ഞു. ക്ലാസുകളിലെ കുട്ടികളുടെ എണ്ണം കുറയ്‌ക്കണം. അപ്പോൾ ഓരോ കുട്ടികളുടെയും കാര്യങ്ങൾ അധ്യാപകർക്ക് അന്വേഷിക്കാനാകും. വീട്ടിലെ സാഹചര്യമല്ല സ്കൂളിൽ കുട്ടികൾക്ക് ലഭിക്കുന്നത്. ഒരുപാട് കൂട്ടുകാർ, ചർച്ച ചെയ്യാൻ നിറയെ കാര്യങ്ങൾ. ഈ കുട്ടിയും സ്കൂളിൽ മിടുക്കിയായിരുന്നു, സ്കൂൾ ലീഡറായിരുന്നു. ബോൾഡ് ആയ ക്യാരക്ടറായിരുന്നു അവളുടേതെന്ന് എല്ലാവരും പറയുന്നു. എന്നാൽ ഉള്ളിൽ എങ്ങനെയായിരുന്നുവെന്നും എന്തുമാത്രം കഷ്ടതകൾ അനുഭവിച്ചെന്നും ആർക്കും അറിയില്ല.’’ പാർത്ഥിപൻ പറഞ്ഞു.

വിജയ് ആന്റണിയെയും അദ്ദേഹത്തിന്റെ ഭാര്യയെയും തനിക്ക് വർഷങ്ങളായി അറിയാം. ഒരുപാട് നന്മയുള്ളവരാണ്. എന്ത് പ്രശ്നമായിരുന്നെങ്കിലും അവരോട് തുറന്നു പറഞ്ഞിരുന്നെങ്കിൽ ഇതൊന്നും സംഭവിക്കില്ലായിരുന്നു. ഇനി അതൊന്നും പറഞ്ഞിട്ട് കാര്യമില്ല, ഇനി മറ്റൊരു കുട്ടിക്കും അങ്ങനെ ഉണ്ടാകരുത്. കുട്ടികൾക്ക് മാനസിക ധൈര്യം കൊടുക്കണം. അത് പരീക്ഷപ്പേടിയോ എന്തുമാകട്ടെ, അതിനെ മനസ്സിൽ നിന്നു തുടച്ചുനീക്കാനുള്ള ധൈര്യം നൽകണം. ജീവിതം എത്രമാത്രം സന്തോഷപൂരിതമാണെന്ന് അവരെ പറഞ്ഞു മനസ്സിലാക്കണമെന്നും പാർത്ഥിപൻ കൂട്ടിച്ചേർത്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com