

അജിത് നായകനായെത്തുന്ന പുതിയ ചിത്രമാണ് വിടാമുയർച്ചി. ഇപ്പോഴിതാ ചിത്രത്തിനെതിരെ കോപ്പിയടി ആരോപണമുയർന്നിരിക്കുകയാണ്. പാരാമൗണ്ട് പിക്‌ചേഴ്‌സ് ആണ് പകര്‍പ്പവകാശ ലംഘനവുമായി ബന്ധപ്പെട്ട് 150 കോടിയുടെ നോട്ടിസ് വിടാമുയര്‍ച്ചിയുടെ നിര്‍മ്മാതാക്കളായ ലൈക പ്രൊഡക്ഷന്‍സിന് അയച്ചിരിക്കുന്നത്. എന്നാല്‍ ലൈകയോ വിടാമുയര്‍ച്ചി ടീമോ ഈ വിഷയത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
1997ൽ പുറത്തിറങ്ങിയ ഹോളിവുഡ് ചിത്രം ബ്രേക്ഡൗണിന്റെ റീമേക്ക് ആണ് വിടാമുയർച്ചിയെന്ന് നേരത്തെ ആരോപണമുയർന്നിരുന്നു. സിനിമയുടേതായി പുറത്തിറങ്ങിയ ടീസറിലും കഥയുമായുള്ള സാദൃശ്യം പ്രകടമാണ്. ഒരു ദൂര യാത്ര പോകുന്നതിനിടെ ദമ്പതികളുടെ കാർ കേടാകുന്നു. തുടർന്ന് ഒരു ട്രക്ക് ഡ്രൈവർ അവരെ സഹായിക്കാനെത്തുന്നു.
അടുത്തൊരു ഫോൺ ബൂത്തുണ്ടെന്നും അവിടെ എത്തിയാൽ സഹായം ലഭിക്കുമെന്ന ട്രക്ക് ഡ്രൈവറുടെ നിർദേശത്തെ തുടർന്ന് യുവതി ട്രക്കിൽ കയറി ഡ്രൈവർക്കൊപ്പം യാത്രയാകുന്നു. പിന്നീട് ആ ദമ്പതികളുടെ ജീവിതത്തിൽ സംഭവിക്കുന്ന അപ്രതീക്ഷിത സംഭവങ്ങളാണ് സിനിമ പറയുന്നത്. വിടാമുയർച്ചിയുടെ കഥയും ഇതിനു സമാനമാണ്. അസർബൈയ്ജാനിലേക്കുള്ള യാത്രയ്ക്കിടെ ഭാര്യയെ കാണാതാകുകയും തുടർന്ന് ഭർത്താവ് അന്വേഷിച്ചിറങ്ങുന്നതുമാണ് കഥ.
അജിത്തും തൃഷയുമാണ് ദമ്പതികളായെത്തുന്നത്. അർജുനും റെജീന കസാന്ദ്രയും ചിത്രത്തിൽ നെഗറ്റീവ് വേഷത്തിലെത്തുന്നു. മഗിഴ് തിരുമേനിയാണ് ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്തിരിക്കുന്നത്. പൊങ്കല്‍ റിലീസ് ആയി ചിത്രം തിയറ്ററുകളിലെത്തിക്കാനാണ് അണിയറപ്രവർത്തകർ തീരുമാനിച്ചിരിക്കുന്നത്.
അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന് സംഗീതമൊരുക്കിയിരിക്കുന്നത്. ബ്ലോക്ക്ബസ്റ്റർ ചിത്രമായ മങ്കാത്തയ്ക്ക് ശേഷം അജിത്- അർജുൻ- തൃഷ കൂട്ടുകെട്ട് വീണ്ടും വെള്ളിത്തിരയിൽ ഒന്നിക്കുന്നു എന്നതാണ് വിടാമുയർച്ചിയുടെ ഹൈലൈറ്റ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates