കൊച്ചി: കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ നിന്നു നിർമാതാവ് സാന്ദ്ര തോമസിനെ പുറത്താക്കിയ നടപടിക്ക് താത്കാലിക സ്റ്റേ. എറണാകുളം സബ് കോടതിയാലണ് സ്റ്റേ നൽകിയത്. പുറത്താക്കിയ നടപടി ചോദ്യം ചെയ്ത് സാന്ദ്ര തോമസ് സമർപ്പിച്ച ഹർജിയിലാണ് നടപടി. ഹർജി തീർപ്പാക്കുന്നതു വരെയാണ് ഇടക്കാല സ്റ്റേ. അന്തിമ ഉത്തരവ് വരും വരെ സാന്ദ്ര തോമസിനു അസോസിയേഷൻ അംഗമായി തുടരാം.
അച്ചടക്ക ലംഘനം കാണിച്ചാണ് നേരത്തെ അസോസിയേഷനിൽ നിന്നു സാന്ദ്ര തോമസിനെ പുറത്താക്കിയത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിനു പിന്നാലെ നടി സംഘടയ്ക്കെതിരെ ഉന്നയിച്ച വിമർശനങ്ങളിൽ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ വിശദീകരണം ചോദിച്ചിരുന്നു. ഈ വിശദീകരണം തൃപ്തികരമല്ലെന്നു കണ്ടതിനെ തുടർന്നു കാരണം കാണിക്കൽ നോട്ടീസും നൽകിയിരുന്നു. ഇതും തൃപ്തികരമല്ലെന്നു കണ്ടെത്തി അച്ചടക്കം ലംഘിച്ചുവെന്നു ചൂണ്ടിക്കാട്ടിയാണ് പുറത്താക്കിയത്.
പിന്നാലെ സിനിമാ വിതരണവുമായി ബന്ധപ്പെട്ട ഒരു യോഗത്തിൽ വിളിച്ചു വരുത്തി അസോസിയേഷൻ ഭാരവാഹികൾ അപമാനിക്കുന്ന തരത്തിൽ സംസാരിച്ചു എന്നു സാന്ദ്ര പരാതി നൽകി. തുടർന്നു ഭാരവാഹികൾക്കെതിരെ പൊലീസ് കേസെടുത്തു. അസോസിയേഷനെതിരെ സാന്ദ്ര കടുത്ത വിമർശനമാണ് ഉന്നയിച്ചത്. ഒന്നോ രണ്ടോ വ്യക്തികളുടെ തീരുമാനമനുസരിച്ചാണ് സംഘടന പ്രവർത്തിക്കുന്നത്. മറ്റുള്ളവരെ ഒന്നും അറിയിക്കുന്നില്ലെന്നും സാന്ദ്ര പ്രതികരിച്ചിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക