കൂട്ടുകാരുടെ സ്വന്തം 'പുഷ്പ'; വേദനയായി ശ്രീതേജിന്റെ ഫയർ ആക്ഷൻ ഡാൻസ്, വിഡിയോ

പുഷ്പ സിനിമയോടുള്ള ശ്രീതേജിന്റെ കടുത്ത ആരാധന കാരണമാണ് റിലീസ് ദിവസം തന്നെ കുടുംബം ഒന്നിച്ച് സന്ധ്യ തിയറ്ററിൽ പ്രീമിയർ ഷോ കാണാനെത്തിയത്.
Pushpa 2
പുഷ്പ 2വിഡിയോ സ്ക്രീൻഷോട്ട്
Updated on
1 min read

ഹൈദരാബാ​ദ്: പുഷ്പ 2 പ്രീമിയറിനിടെയുണ്ടായ തിരക്കില്‍പ്പെട്ട് മസ്തിഷ്ക മരണം സ്ഥിരീകരിച്ച ശ്രീതേജ് നടൻ അല്ലു അർജുന്റെ കടുത്ത ആരാധകൻ. പുഷ്പയിലെ അല്ലു അർജുന്റെ ഫയർ ആക്ഷൻ ഡാൻസ് കളിക്കുന്ന ശ്രീതേജിന്റെ വിഡിയോയാണിപ്പോൾ സോഷ്യൽ മീഡിയയിൽ നൊമ്പരമായി മാറുന്നത്. ചൊവ്വാഴ്ച വൈകിട്ടോടെയാണ് ശ്രീതേജിന് മസ്തിഷ്‌ക മരണം സംഭവിച്ചതായി ഹൈദരാബാദ് സിറ്റി പൊലീസ് കമ്മീഷണർ സ്ഥിരീകരിച്ചത്.

കുട്ടിയുടെ അമ്മ രേവതി സംഭവ ദിവസം തന്നെ മരിച്ചിരുന്നു. പുഷ്പ സിനിമയോടുള്ള ശ്രീതേജിന്റെ കടുത്ത ആരാധന കാരണമാണ് റിലീസ് ദിവസം തന്നെ കുടുംബം ഒന്നിച്ച് സന്ധ്യ തിയറ്ററിൽ പ്രീമിയർ ഷോ കാണാനെത്തിയത്. മാതാപിതാക്കളായ ഭാസ്‌ക്കറിനും രേവതിക്കും പുറമെ സഹോദരി ഏഴു വയസുകാരി സാന്‍വികയും അന്ന് ശ്രീതേജിനൊപ്പം തിയറ്ററിൽ എത്തിയിരുന്നു. ഇതിനു പിന്നാലെയാണ് തിക്കിലും തിരക്കിലും പെട്ടു രേവതി മരിച്ചത്.

പുഷ്പ സിനിമയോടുള്ള ആരാധന കാരണം തേജിനെ കൂട്ടുകാര്‍ ‘പുഷ്പ’ എന്നായിരുന്നു വിളിച്ചിരുന്നത്. തിക്കിലും തിരക്കിലും പെട്ടുണ്ടായ ശ്വാസതടസം മൂലം ശ്രീതേജിന് മസ്തിഷ്‌ക മരണം സംഭവിച്ചുവെന്നും കുട്ടി സുഖം പ്രാപിക്കാന്‍ ഒരുപാട് സമയമെടുക്കുമെന്നാണ് ഹൈദരാബാദ് സിറ്റി പൊലീസ് കമ്മീഷണര്‍ പറഞ്ഞത്. വെന്റിലേറ്ററിന്റെ സഹായത്തിലാണ് കുട്ടി ഇപ്പോഴുള്ളത്.

അതേസമയം പ്രീമിയര്‍ ഷോയ്‌ക്കിടെ അപ്രതീക്ഷിതമായാണ് അല്ലു അര്‍ജുന്‍ തിയറ്ററിലേക്കെത്തിയത്. ഇതോടെ താരത്തെ കാണാന്‍ ആരാധകര്‍ ഉന്തും തള്ളുമായി. ഉന്തിലും തള്ളിലും തിയറ്ററിന്റെ പ്രധാന ഗേറ്റ് തകരുകയും ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പൊലീസ് ലാത്തി വീശുകയും ചെയ്തിരുന്നു.

സംഭവത്തിൽ അല്ലു അർജുനെതിരെ കേസെടുക്കുകയും നടൻ അറസ്റ്റിലാവുകയും ചെയ്തെങ്കിലും കോടതി പിന്നീട് താരത്തിന് ഇടക്കാല ജാമ്യം അനുവദിച്ചു. പ്രീമിയർ ഷോ കാണാൻ അല്ലു അർജുനും കുടുംബവും തിയറ്ററിലെത്തുമെന്ന വിവരം അറിയിച്ചില്ലെന്നാണ് ഹൈദരാബാദ് പൊലീസ് പറയുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com