
"മണിരത്നം എന്റെ ഗുരുവാണ്, അദ്ദേഹം എന്നും എക്കാലവും എന്റെ ഗുരു ആയിരിക്കും. ഇരുവരിൽ ഞാൻ അദ്ദേഹത്തോടൊപ്പം എന്റെ യാത്ര ആരംഭിച്ചു"- മണിരത്നത്തേക്കുറിച്ച് ഐശ്വര്യ റായ് ഒരിക്കൽ പറഞ്ഞ വാക്കുകളാണിത്. എക്കാലവും മണിരത്നത്തിന്റെ പ്രിയപ്പെട്ട നായികമാരിലൊരാളാണ് ഐശ്വര്യ. ഇരുവർ, ഗുരു, രാവൺ തുടങ്ങി നിരവധി സിനിമകളിൽ മണിരത്നം നായികയായി തെരഞ്ഞെടുത്തത് ഐശ്വര്യയെ ആയിരുന്നു.
പൊന്നിയിൻ സെൽവൻ എന്ന ചിത്രത്തിലും അതിഗംഭീരമായ ഒരു കഥാപാത്രത്തെ ഐശ്വര്യയ്ക്കായി മണിരത്നം നീക്കിവച്ചു. നന്ദിനി എന്ന കഥാപാത്രത്തെ അതിമനോഹരമായി ഐശ്വര്യ ആവാഹിച്ചു. 27 വർഷത്തെ കരിയറിൽ സൗന്ദര്യം കൊണ്ടുമാത്രമല്ല ഐശ്വര്യ റായി ശ്രദ്ധിക്കപ്പെട്ടത്, അവർ അവതരിപ്പിച്ച കഥാപാത്രങ്ങളിലൂടെയും കൂടിയാണ്.
അതിൽ തന്നെ മണിരത്‌നത്തിനൊപ്പം ഒന്നിച്ച കഥാപാത്രങ്ങൾ എല്ലാം തന്നെ ഒന്നിനൊന്ന് മികച്ചവ. അഞ്ച് സിനിമകളിലാണ് മണിരത്‌നവും ഐശ്വര്യറായിയും ഒന്നിച്ചത്. ഇരുവർ, ഗുരു, രാവൺ, പൊന്നിയിൻ സെൽവൻ 1, 2 എന്നീ ചിത്രങ്ങളിലാണ് ഇരുവരും ഒന്നിച്ചെത്തിയത്. മറ്റൊരു നായിക നടിയും ഇത്രയും തവണ മണിരത്‌നം സിനിമകളിൽ ആവർത്തിച്ചിട്ടില്ല. മണിരത്നം - ഐശ്വര്യ കൂട്ടുകെട്ടിലെത്തിയ ആ ചിത്രങ്ങളിലൂടെ.
തന്റെ ആദ്യ ചിത്രത്തിൽ തന്നെ പുഷ്പവല്ലി, കൽപ്പന എന്നിങ്ങനെ രണ്ട് കഥാപാത്രങ്ങളെയാണ് ഐശ്വര്യ അവതരിപ്പിച്ചത്. എംജിആർ, കരുണാനിധി, ജയലളിത എന്നിവരുടെ ജീവിതത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് ചിത്രമൊരുക്കിയിരിക്കുന്നത്. മോഹൻലാലിന്റെ നായികയായിട്ടായിരുന്നു ഐശ്വര്യയുടെ അരങ്ങേറ്റം. രണ്ട് ധ്രുവങ്ങളിൽ നിൽക്കുന്ന കഥാപാത്രങ്ങളായിരുന്നു പുഷ്പവല്ലിയും കൽപ്പനയും. സന്തോഷ് ശിവനായിരുന്നു ചിത്രത്തിന് ഛായാഗ്രഹണമൊരുക്കിയത്.
ധീരു ഭായി അംബാനിയുടെ ജീവിതത്തെ അടിസ്ഥാനമാക്കി ഒരുക്കിയ ചിത്രമാണെന്ന തരത്തിൽ ആദ്യകാലങ്ങളിൽ ചിത്രത്തേക്കുറിച്ച് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ ഗുരു തികച്ചും ഒരു സാങ്കൽപ്പിക സൃഷ്ടിയാണെന്ന് മണിരത്നം തന്നെ പിന്നീട് വെളിപ്പെടുത്തുകയും ചെയ്തു. ചിത്രത്തിൽ അഭിഷേക് ബച്ചനൊപ്പമായിരുന്നു ഐശ്വര്യ എത്തിയത്. ചിത്രത്തിൽ എആർ റഹ്‌മാൻ ഒരുക്കിയ ഓരോ ഗാനങ്ങളും ഹിറ്റ് ചാർട്ടുകളിൽ ഇടംപിടിച്ചു. സുജാത ദേശായിയായി എത്തിയ ഐശ്വര്യയുടെ ബറ്‌സോറെ എന്ന ഗാനവും അതിലെ നൃത്തവും ഇന്നും ഹിറ്റ് ചാർട്ടുകളിലുണ്ട്.
തമിഴിലും ഹിന്ദിയിലും ഒരേസമയം ഒരുക്കിയ ചിത്രത്തിൽ വിക്രമും അഭിഷേകുമായിരുന്നു അതാത് ഭാഷകളിൽ നായകരായത്. ചിത്രത്തിൽ രാഗിണിയായിട്ടായിരുന്നു ഐശ്വര്യ എത്തിയത്. പൊലീസുകാരനായ ദേവ് പ്രകാശ് സുബ്രഹ്‌മണ്യത്തിന്റെ ഭാര്യയായ രാഗിണിയെ ആദിവാസി നക്‌സലൈറ്റ് നേതാവ് തട്ടിക്കൊണ്ടുപോകുന്നതായിരുന്നു ചിത്രത്തിന്റെ കഥ. ചിത്രത്തിലെ ഐശ്വര്യയുടെ പ്രകടനവും മികച്ച അഭിപ്രായങ്ങൾ നേടി. തമിഴ് പതിപ്പ് രാവൺ വാണിജ്യ വിജയമായപ്പോൾ ഹിന്ദി പതിപ്പ് പരാജയമായി.
കൽക്കിയുടെ നോവലിനെ അടിസ്ഥാനമാക്കി മണിരത്‌നം സംവിധാനം ചെയ്ത പൊന്നിയിൻ സെൽവനിൽ നന്ദിനി, ഊമൈ റാണി എന്നിങ്ങനെ ഇരട്ടവേഷത്തിലാണ് ഐശ്വര്യയെത്തിയത്. ഐശ്വര്യയുടെ കരിയറിൽ തന്നെ ഇത്രയും കോംപ്ലിക്കേറ്റഡായ ഒരു കഥാപാത്രത്തെ അവർ അവതരിപ്പിച്ചിട്ടില്ല. പ്രണയവും പ്രതികാരവും ചതിയും സങ്കടവുമെല്ലാം ഇഴുകിച്ചേർന്ന നന്ദിനിയെന്ന കഥാപാത്രത്തിനെ അവതരിപ്പിക്കാൻ അവരല്ലാതെ മറ്റൊരാളില്ലെന്ന തരത്തിലാണ് നന്ദിനിയെ ഐശ്വര്യ മനോഹരമാക്കിയത്. നന്ദിനിക്ക് ഐശ്വര്യയല്ലാതെ മറ്റൊരാളെ ചിന്തിക്കാൻ കഴിയില്ലെന്ന് മണിരത്‌നവും പറഞ്ഞിരുന്നു.
പൊന്നിയിൻ സെൽവൻ പുറത്തിറങ്ങിയതിന് പിന്നാലെ ഇനി എന്നായിരിക്കും മണിരത്നവും ഐശ്വര്യയും തമ്മിൽ മറ്റൊരു ചിത്രത്തിൽ ഒന്നിക്കുക എന്നറിയാനുള്ള കാത്തിരിപ്പിലാണ് സിനിമാ പ്രേക്ഷകർ. അദ്ദേഹത്തിന്റെ ഏറ്റവും പ്രിയപ്പെട്ട നായികയയ്ക്കൊപ്പം ഒരു ബിഗ് സ്ക്രീൻ മാജിക്കുമായി മണിരത്നം എത്തുമെന്ന് തന്നെയാണ് ഓരോരുത്തരുടേയും പ്രതീക്ഷയും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates