

റിപ്പോർട്ട് ചെയ്യപ്പെടാത്ത നിരവധി ലൈംഗികാതിക്രമങ്ങൾ സിനിമ സെറ്റുകളിൽ സംഭവിച്ചിട്ടുണ്ടെന്നും അവ ഇനിയും പുറത്തു വന്നിട്ടില്ലെന്നും നടി കൊങ്കണ സെൻശർമ്മ. ജാതിയുടെയും വർഗത്തിന്റെയും അടിസ്ഥാനത്തിലും സിനിമയിൽ വേർതിരിവുകളുണ്ടെന്ന് അടുത്തിടെ നടന്ന ഒരഭിമുഖത്തിൽ നടി പറഞ്ഞു.
"റിപ്പോർട്ട് ചെയ്യപ്പെടാത്ത നിരവധി ലൈംഗികാതിക്രമങ്ങൾ സിനിമ സെറ്റുകളിൽ സംഭവിച്ചിട്ടുണ്ട്, അതൊന്നും ഇനിയും പുറത്തുവന്നിട്ടില്ല. അത്തരത്തിലുള്ള അന്തരീക്ഷത്തിൽ ജോലി ചെയ്യുന്നതും അതിന് ദൃക്സാക്ഷിയാവുക എന്നതും ബുദ്ധിമുട്ടുള്ള കാര്യമാണ്. ഇപ്പോഴും ഇൻഡസ്ട്രിയിൽ നിലനിൽക്കുന്ന പല ബഹുമാന്യരായിട്ടുള്ള ആളുകളും അങ്ങനെ നോക്കുകയാണെങ്കിൽ വലിയ പ്രശ്നക്കാരാണ്.
സ്ത്രീകൾ എങ്ങനെയാണ് പരിഗണിക്കപ്പെടുന്നത്, അവരുടെ സുരക്ഷ, അവരുടെ സാമ്പത്തിക സ്വാതന്ത്ര്യം തടസപ്പെടുന്നത് തുടങ്ങിയ കാര്യങ്ങൾ ഇപ്പോഴും വാർത്തകളിലൂടെ വായിക്കുമ്പോൾ എനിക്ക് വളരെ നിരാശ തോന്നാറുണ്ട്. സിനിമ സെറ്റുകളിൽ സീനിയർ നടികൾക്ക് മാത്രമാണ് ബഹുമാനം ലഭിക്കുന്നത്. ഒരു സീനിയർ നടിയല്ല നിങ്ങളെങ്കിൽ ഫർണിച്ചറുകളെ പോലെയാണ് സിനിമ സെറ്റുകളിൽ നിങ്ങൾ പരിഗണിക്കപ്പെടുക.
ഇത് എല്ലാ സിനിമ സെറ്റുകളിലും കാണാൻ സാധിക്കും. ഭക്ഷണം വിളമ്പുന്ന കാര്യത്തിലാണെങ്കിലും ഒരാൾ എവിടെയിരിക്കണമെന്ന് തീരുമാനിക്കുന്ന കാര്യത്തിലാണെങ്കിലും ഒരാൾക്ക് എന്ത് കഴിക്കാൻ അനുവാദമുണ്ട് തുടങ്ങി ഒരുപാട് കാര്യങ്ങൾ നിശ്ചയിക്കുന്നത് ജാതിയുടെയും വർഗത്തിൻ്റെയും അടിസ്ഥാനത്തിലാണെന്നും" കൊങ്കണ പറഞ്ഞു.
കില്ലർ സൂപ്പ് എന്ന ക്രൈം ത്രില്ലർ ചിത്രമാണ് കൊങ്കണയുടേതായി പുറത്തിറങ്ങിയ അവസാനത്തെ ചിത്രം. അനുരാഗ് ബസു സംവിധാനം ചെയ്യുന്ന മെട്രോ ഇൻ ദിനോ എന്ന ചിത്രമാണ് ഇനി റിലീസിനായി ഒരുങ്ങുന്ന ചിത്രം. ആദിത്യ റോയ് കപൂർ, അലി ഫസൽ, പങ്കജ് ത്രിപാഠി എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates