
സംവിധായകൻ ഭരതനുമായുള്ള സൗഹൃദമായിരുന്നു സിനിമയിലേക്കുള്ള വരവിന് കാരണമായതെന്ന് സംഗീത സംവിധായകന്‍ ഔസേപ്പച്ചൻ. അദ്ദേഹത്തോടൊപ്പം മണിക്കൂറുകളോളം വയലിൻ വായിക്കുമായിരുന്നു. പാട്ടിന്റെ വരികൾക്കൊത്ത് സംഗീതം ചെയ്യാൻ പഠിപ്പിതും അദ്ദേഹമായിരുന്നു. പിൻകാലത്ത് ആ ബന്ധം നഷ്ടമായി. ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിന്റെ എക്സ്പ്രസ് ഡയലോഗ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'മദ്രാസില്‍ ദേവരാജന്‍ മാസ്റ്ററിനൊപ്പം വര്‍ക്ക് ചെയ്യുന്ന സമയത്താണ്, ഭരതേട്ടനെ പരിചയപ്പെടുന്നത്. സ്റ്റുഡിയോയില്‍ ഇടവേള കിട്ടുമ്പോള്‍ പുറത്ത് മരച്ചുവട്ടില്‍ സ്വസ്ഥമായിരുന്നു വയലിന്‍ പ്രാക്ടീസ് ചെയ്യുന്ന ശീലമുണ്ടായിരുന്നു എനിക്ക്. അതിനിടെ ഒരു ദിവസമാണ് ഭരതേട്ടൻ എന്നെ കാണുന്നത്. ഞാന്‍ തൃശൂരില്‍ നിന്നാണെന്ന് അറിഞ്ഞപ്പോള്‍ അദ്ദേഹത്തിന് വളരെ സന്തോഷമായി. അങ്ങനെ അദ്ദേഹവുമായി ഒരു ലോഹ്യമുണ്ടായി. ആ പരിചയത്തിലാണ് അദ്ദേഹം 'ആരവം' എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ വിളിച്ചത്'- അദ്ദേഹം പറയുന്നു.
'ഒരു വയലിനിസ്റ്റിന്റെ കഥാപാത്രം തന്നെയായിരുന്നു കിട്ടിയത്. സാഹചര്യത്തിനൊത്ത് മനസില്‍ തോന്നിയപോലെ ലൈവായി വായിച്ചുകൊണ്ടാണ് പെര്‍ഫോം ചെയ്തത്. അത് സിനിമയ്ക്ക് യോജിക്കുമെന്ന് തോന്നിയ ഭരതേട്ടന്‍ എന്നോട്ട് അതിന്‍റെ പശ്ചാത്തല സംഗീതവും ഒരുക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. അന്ന് സംഗീതത്തില്‍ ചുവടുവെച്ച് തുടങ്ങുന്ന സമയമാണ്. ഞാന്‍ ജോണ്‍സണിനോട് സംസാരിച്ചു. അങ്ങനെ ജോണ്‍സണ്‍ ആന്റ് ഔസേപ്പച്ചന്‍ എന്ന നിലയില്‍ 'ആരവം' എന്ന ചിത്രത്തിന് വേണ്ടി സംഗീതം ചെയ്തു. അതാണ് ഞാന്‍ ആദ്യമായി സംഗീതം ചെയ്ത ചിത്രം'.
'പിന്നീട് 1983-ല്‍ ഭരതന്റെ 'ഈണം' എന്ന ചിത്രത്തില്‍ സംഗീതം ചെയ്തു. അതിന് ശേഷം 1985-ലാണ് 'കാതോടുകാതോരം' സംഭവിക്കുന്നത്. 'കാതോടുകാതോരം' എന്ന ചിത്രത്തിന് ശേഷം എപ്പോഴും എന്നെ മദ്രാസില്‍ അദ്ദേഹം താമസിക്കുന്ന കേലംബക്കത്തേക്ക് വിളിക്കുമായിരുന്നു. മണിക്കൂറുകളോളം ഞാന്‍ വയലില്‍ വായിക്കും അദ്ദേഹം സംഗീതം ആസ്വദിച്ചു കൊണ്ട് ചിത്രം വരയ്ക്കും. വരികള്‍ എങ്ങനെ ഈണത്തില്‍ ആക്കണമെന്ന് പഠിപ്പിച്ചത് ഭരതന്‍ ആണ്. ആ സൗഹൃദം വളരെക്കാലം ഉണ്ടായിരുന്നു. പിന്നീട് തിരക്കായതോടെ ഭരതനുമായുണ്ടായിരുന്ന ബന്ധം നഷ്ടപ്പെട്ടുവെന്നും ഔസേപ്പച്ചന്‍ പറയുന്നു..
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ