
നടി വിൻസി അലോഷ്യസ് നടൻ ഷെെൻ ടോം ചാക്കോയ്ക്കെതിരെ രംഗത്തെത്തിയതിന് പിന്നാലെ ഒരഭിമുഖത്തിൽ മാല പാർവതി നടത്തിയ മറുപടി വലിയ വിമർശനങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. താൻ മുൻപ് പലവട്ടം ഷൈൻ ടോം ചാക്കോയ്ക്ക് ഒപ്പം അഭിനയിച്ചിട്ടുണ്ടെന്നും ഇത്തരം അനുഭവങ്ങൾ ഒന്നും ഉണ്ടായിട്ടില്ലെന്നുമായിരുന്നു മാലാ പാർവതി പറഞ്ഞത്.
ഇത് ഷൈൻ തമാശയായി പറഞ്ഞതാവാമെന്നും മാല പാർവതി ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് പിന്നാലെ മാല പാർവതിക്കെതിരെ രൂക്ഷ വിമർശനമാണ് ഉയർന്നത്. ഇപ്പോഴിതാ ഈ വിവാദങ്ങളിൽ കൂടുതൽ വ്യക്തത വരുത്തിയിരിക്കുകയാണ് മാല പാർവതി. ഷൈനെ ഒരിക്കലും താൻ മഹത്വവത്കരിച്ചിട്ടില്ലെന്നും വിൻസിയോട് കേസ് കൊടുക്കണമെന്നാണ് ഇപ്പോഴും പറയുന്നതെന്നും മാല പാർവതി ദ് ന്യൂ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.
"വിൻസി അലോഷ്യസിന്റെ വിഷയത്തിൽ ഞാൻ ഒന്നും പറഞ്ഞില്ല. വിൻസിയുടെ പ്രസ്താവന ഞാൻ കണ്ടു. ഞാൻ ചോദിച്ചപ്പോൾ വിൻസി പറഞ്ഞു, വസ്ത്രം മാറ്റുന്ന സമയത്ത് അയാൾ കൂടെ വരണമെന്ന് ചോദിച്ചു. അപ്പോൾ ഞാൻ പേടിച്ചു എന്ന്. അതെനിക്ക് ഒരു പ്രശ്നമായി തോന്നി. എന്തിനാണ് പേടിക്കുന്നത്.
ഇയാൾ ആരാണ്. ആരും ആയിക്കോട്ടെ, അയാളെ ഒരു ജോക്കർ ആയി കണ്ടിട്ട് പോടാ, നീ ആരാടാ എന്ന് അപ്പോൾ തന്നെ പറയണം എന്നാണ് ഞാൻ പറഞ്ഞത്. ആ സമയത്ത് പറയണം. എല്ലാവരും കൂടെ നിൽക്കും. പഴയ സിനിമ പോലെയല്ല ഇന്നത്തെ സിനിമ, ഉറപ്പായും ആളുകൾ കൂടെ നിൽക്കും. എന്തുപറ്റി, അല്ലെങ്കിൽ മിണ്ടാതെയിരിക്കെടാ എന്ന് അപ്പോൾ തന്നെ പറയും. നമ്മൾ കാണുന്നത് അല്ലേ. അപ്പോൾ തന്നെ ഐസിസി ആക്ടീവ് ആകും, അതിന് പ്രത്യേകിച്ച് ഒരു കത്ത് എഴുതി കൊടുക്കേണ്ട ആവശ്യമില്ല.
എന്താ നീ പറഞ്ഞേ, മിണ്ടരുത് എന്ന് പറഞ്ഞാൽ എല്ലാവരും അലെർട്ട് ആകും, ഐസിസി ഇടപെടും കേസ് വരും. ആ കുട്ടി പ്രത്യേകിച്ച് ഒന്നിനും പോകണ്ട. അത് കഴിഞ്ഞ് ഒരുപാട് നാളുകൾക്ക് ശേഷമാണ് ഇത് തുറന്നു പറയുന്നത്. അങ്ങനെ ഭയക്കുന്നത് എന്തിനാ. കുട്ടികൾ എന്തിനാണ് പേടിക്കുന്നത്. നമ്മുടെ കരിയർ ആണ് വലുത്. അതുമായി മുന്നോട്ട് പോവുക എന്നാണ് ഞാൻ പറഞ്ഞത്. നമ്മുടെ കരിയറുമായി മുന്നോട്ട് പോകണം, ആരാ നമ്മളെ തോൽപ്പിക്കാനുള്ളത്. ഇവർ എങ്ങനെയാണ് നമ്മളേക്കാളും മുകളിലാകുന്നത്. - മാല പാർവതി പറഞ്ഞു.
"വിൻസി പേടിച്ചു, ഭയന്നു എന്ന് പറഞ്ഞത് കേട്ടപ്പോൾ ഞാൻ അങ്ങനെ പറഞ്ഞു പോയതാണ്. അന്നേരം ഒരു വ്യക്തിയുടെ മുഖം ഇല്ലായിരുന്നു. പിന്നീട് ഒരഭിമുഖത്തിൽ വച്ച് ഷൈനിന്റെ പേര് കേട്ടപ്പോഴാണ് കൂടുതലും ഞാൻ അത് പറഞ്ഞത്. അയാളെ എന്തിനാണ് പേടിക്കുന്നത്. അയ്യേ ഷൈനെ ഒക്കെ ആരെങ്കിലും പേടിക്കുമോ എന്നാണ് ഞാൻ പറഞ്ഞത്. അപ്പോൾ പറയുകയാണ്, ഞാൻ ലൈംഗികാതിക്രമത്തിനെ തമാശയായി കണ്ടു എന്ന്. അല്ല, ഞാൻ ആ വ്യക്തിയെ ആണ് തമാശയായി കണ്ടത്.
ഷൈൻ സെറ്റിൽ എങ്ങനെയാണെന്നായിരുന്നു അടുത്ത ചോദ്യം. അതിന് ഷൈൻ പ്രൊഫഷണൽ ആണെന്ന് ഞാൻ മറുപടിയും പറഞ്ഞു. അങ്ങനെ അല്ല എന്ന് ആരും പറയില്ല. കാരണം അദ്ദേഹം അങ്ങനെയാണ്, അതുകൊണ്ടാണ് അയാൾക്ക് സിനിമ കിട്ടുന്നത്. അത് രണ്ടും രണ്ട് കാര്യമാണ്.
അയാൾ വേറെയൊരു സമയത്ത് പറഞ്ഞ കാര്യങ്ങൾ നല്ലതാണെന്ന് ഞാൻ പറഞ്ഞിട്ടില്ല, ഞാൻ അയാളെ മഹത്വവത്കരിക്കാൻ ശ്രമിച്ചിട്ടുമില്ല. ഞാൻ പറഞ്ഞത് വിൻസി പേര് പറഞ്ഞത് നന്നായി, കേസ് കൊടുക്കണം എന്നാണ്. ഇപ്പോഴും ഞാൻ വിൻസി കേസ് കൊടുക്കണമെന്നാണ് പറയുന്നത്. ആരെയും പേടിക്കേണ്ട കാര്യമില്ല". - മാല പാർവതി വ്യക്തമാക്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ