

റാപ്പർ വേടന്റെ (ഹിരണ്‍ദാസ് മുരളി) ഏറ്റവും പുതിയ പാട്ട് ഇന്നലെ പുറത്തുവന്നിരുന്നു. മോണലോവ എന്ന പാട്ട് പുറത്തിറങ്ങിയ ഉടൻ തരംഗമായി മാറുകയും ചെയ്തു. മൂന്ന് ലക്ഷത്തിലധികം ആളുകളാണ് ഇതിനോടകം ഈ പാട്ട് കണ്ടത്. അതേസമയം തന്റേതായി ഇനിയും നല്ല പാട്ടുകള്‍ വരുമെന്ന് വേടന്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. കോടതിയിലേക്ക് കൊണ്ടുപോകും വഴി മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു വേടൻ.
തന്റെ ആദ്യത്തെ പ്രേമപ്പാട്ട് എന്നാണ് വേടന്‍ മോണലോവയെ വിശേഷിപ്പിക്കുന്നത്. 2.27 മിനിറ്റ് ദൈര്‍ഘ്യമുള്ള പാട്ടാണ് കഴിഞ്ഞദിവസം റിലീസ് ചെയ്തത്. ഒരുത്തീ' എന്ന വാക്കിലാണ് പാട്ട് തുടങ്ങുന്നത്. 'എണ്ണക്കറുപ്പിയെ നിന്റെ കണ്ണില്‍ കുരുങ്ങി ഞാന്‍ മരിച്ചു, രണ്ടാം പിറവിയേ, ഇത് രണ്ടാം പിറവിയേ', എന്ന വരികളാണ് പാട്ടിന്റെ ഹൈലൈറ്റ്.
'കുപ്പത്തൊട്ടിയില്‍ മാണിക്യത്തെ കണ്ടുപിടിച്ചവള്‍, അതിനെ മിന്നലുകൊണ്ട് നൂലുകോര്‍ത്ത് നെഞ്ചില്‍ അണിഞ്ഞവള്‍, സോവിയറ്റ് യൂണിയന്‍ എന്നില്‍ വിപ്ലവം പിറന്നതോ, നീ ചിരിച്ചാല്‍ ബീഥോവനോ, ഞാന്‍ നാഗസാക്കി- ഹിരോഷിമ എന്നില്‍ വന്ന് വീഴാമോ, എന്റെ ലിബിയ നിന്റെ തെരുവില്‍ കിടന്നുമരിക്കും ഞാനറിയാം, നോര്‍ത്ത് കൊറിയ നിന്റെ തടവറയില്‍ അടിയറവു ഞാന്‍ പറയാം'- എന്നിങ്ങനെ പോവുന്നു പാട്ടിലെ വരികള്‍.
ഹവായ് ദ്വീപിലെ അഞ്ച് അഗ്നിപര്‍വതങ്ങളില്‍ ഒന്നാണ് മോണലോവ. ലോകത്തെ ആക്ടീവായ ഏറ്റവും വലിയ അഗ്നിപര്‍വതവും മോണലോവയാണ്. തന്റെ പ്രണയത്തെ മോണോലോവ അഗ്നിപര്‍വതത്തോട് ഉപമിക്കുന്നതാണ് വേടന്റെ വരികള്‍.
'വേടന്റെ രണ്ടാം വരവിനു വേണ്ടി കാത്തിരിക്കുന്നവർ ഇല്ലേ ഇവിടെ'- എന്നാണ് പാട്ടിന് താഴെ നിറയുന്ന കമന്റുകൾ. അതേസമയം പുലിപ്പല്ല് കേസില്‍ റാപ്പര്‍ വേടന് ജാമ്യം അനുവദിച്ചു. പെരുമ്പാവൂര്‍ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഏഴ് ദിവസത്തിനകം പാസ്‌പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണമെന്നും കേരളം വിട്ടു പോകരുതെന്നുമുള്ള കര്‍ശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates