
സംഗീത സംവിധായകനും നടനുമായ ജിവി പ്രകാശും ഗായിക സൈന്ധവിയും വിവാഹമോചിതരായത് വാർത്തകളിലിടം നേടിയിരുന്നു. തങ്ങളുടെ സ്വകാര്യത മാനിക്കണമെന്ന് ഇരുവരും ആവശ്യപ്പെട്ടിട്ടും വേർപിരിയലിന്റെ കാരണത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പല രീതിയിലുള്ള ഊഹാപോഹങ്ങളും പ്രചരിച്ചു. അക്കൂട്ടത്തിൽ നടി ദിവ്യഭാരതിയുടെ പേരും കടന്നുവന്നിരുന്നു.
ദിവ്യഭാരതിയുമായി ജിവി പ്രകാശ് ഡേറ്റിങ്ങിലാണെന്നും അതിനാലാണ് സൈന്ധവിയുമായി വേർപിരിഞ്ഞതെന്നും അഭ്യൂഹങ്ങൾ പരന്നു. എന്നാൽ തങ്ങൾ നല്ല സുഹൃത്തുക്കൾ മാത്രമാണെന്ന് പറഞ്ഞിരിക്കുകയാണ് ജിവി പ്രകാശും ദിവ്യഭാരതിയുമിപ്പോൾ. കിങ്സ്റ്റൺ എന്ന പുതിയ ചിത്രത്തിന്റെ പ്രൊമോഷൻ തിരക്കുകളിലാണിപ്പോൾ ഇരുവരും.
സൗഹൃദത്തിനപ്പുറം തങ്ങൾ തമ്മിൽ യാതൊരുവിധ ബന്ധവുമില്ലെന്നാണ് ദിവ്യഭാരതി പറഞ്ഞത്. ഏതാനും സിനിമകളിൽ ഒരുമിച്ച് പ്രവർത്തിച്ചു എന്നല്ലാതെ മറ്റൊരു അടുപ്പവും തനിക്കും ജിവി പ്രകാശിനും ഇടയിൽ ഇല്ലെന്നും ആരോപണങ്ങൾ വേദനിപ്പിക്കുന്നുവെന്നും ദിവ്യ ഭാരതി കൂട്ടിച്ചേർത്തു.
"ഞാനും ജിവി പ്രകാശും സുഹൃത്തുക്കൾ മാത്രമാണ്. വേർപിരിഞ്ഞതിനു ശേഷവും സെെന്ധവിയും ജിവി പ്രകാശും ഒരുമിച്ച് സംഗീതപരിപാടി ചെയ്തപ്പോൾ ഞാൻ വളരെയധികം സന്തോഷിച്ചു. ഇനി എന്നെ ഉന്നം വച്ച് കുറ്റപ്പെടുത്തലുകൾ വരില്ലെന്നു കരുതി. എന്നാൽ സൈബർ ആക്രമണം കൂടുകയാണുണ്ടായത്. ക്രൂരമായ ട്രോളുകൾ എനിക്ക് നേരെയുണ്ടായി.
എന്നെ വിമർശിച്ച് മെസേജ് അയച്ചവരിൽ കൂടുതലും സ്ത്രീകളാണ്. എന്തിനാണിങ്ങനെ ചെയ്യുന്നത്, അവർ എത്ര നല്ല ദമ്പതികളാണെന്ന് നിങ്ങൾക്ക് അറിയുമോ? എന്തിനാണ് ആ ബന്ധം നശിപ്പിച്ചത്? എന്നെല്ലാം ചോദിച്ചു. മെസേജുകൾ വരുമ്പോൾ ഞാൻ അതെല്ലാം പ്രകാശിന് അയച്ചു കൊടുക്കും. വിട്ടുകളഞ്ഞേക്ക്, അവരൊക്കെ അങ്ങനെയാണെന്ന് അദ്ദേഹം മറുപടി നൽകും",- ദിവ്യഭാരതി പറഞ്ഞു.
"ബാച്ച്‌ലറിന് ശേഷമാണ് ഞങ്ങൾ തമ്മിൽ ഡേറ്റിങ്ങിലാണെന്ന തരത്തിൽ അഭ്യൂഹങ്ങൾ പ്രചരിച്ചത്. ഞങ്ങൾ തമ്മിൽ ഒരു ബന്ധവുമില്ല, ഷൂട്ടിങ് സ്ഥലത്ത് മാത്രമാണ് കണ്ടുമുട്ടുന്നത്. ദിവ്യഭാരതി എന്റെ സഹപ്രവർത്തകയാണ്. ഞങ്ങൾ പുറത്ത് പോലും തമ്മിൽ കണ്ടുമുട്ടാറില്ല. എന്നാൽ ട്രോളൻമാർ മറിച്ചാണ് അവകാശപ്പെടുന്നത്".- ജിവി പ്രകാശ് വ്യക്തമാക്കി.
2021 ൽ പുറത്തിറങ്ങിയ ബാച്ച്‌ലർ എന്ന ചിത്രത്തിന് ശേഷം ജിവി പ്രകാശും ദിവ്യഭാരതിയും ഒന്നിച്ചെത്തുന്ന ചിത്രം കൂടിയാണ് കിങ്സ്റ്റൺ. കമൽ പ്രകാശ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മാർച്ച് ഏഴിന് ചിത്രം തിയറ്ററുകളിലെത്തും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ