സംഗീത സംവിധായകൻ എ ആർ റഹ്മാനെ വിമർശിച്ച് ഗായകൻ അഭിജിത് ഭട്ടാചാര്യ. റഹ്മാൻ റെക്കോർഡിങ് വൈകിപ്പിക്കാറുണ്ടെന്നും ക്രിയേറ്റിവിറ്റിയുടെ പേരിൽ അദ്ദേഹത്തിന്റെ എല്ലാ പ്രവൃത്തികളും ക്ഷമിക്കാൻ കഴിയില്ലെന്നും അഭിജിത് പറഞ്ഞു. റഹ്മാനൊപ്പം ഒറ്റപ്പാട്ടിൽ മാത്രമാണ് താൻ സഹകരിച്ചിട്ടുള്ളതെന്നും ആ സമയത്ത് അദ്ദേഹം തീരെ കൃത്യനിഷ്ഠ പാലിച്ചില്ലെന്നും ഗായകൻ കുറ്റപ്പെടുത്തി. അടുത്തിടെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അഭിജിത് ഭട്ടാചാര്യ ഇക്കാര്യം പറഞ്ഞത്.
"മുൻപ് എല്ലാ പ്രമുഖ സംഗീത സംവിധായകരിൽ നിന്നും എനിക്ക് കോളുകൾ വന്നിരുന്നു. അനു മാലിക്, ആനന്ദ്-മിലിന്ദ്, ജതിൻ-ലളിത് തുടങ്ങിയവരൊക്കെ തങ്ങളുടെ പാട്ടുകൾ പാടാൻ വിളിച്ചു കൊണ്ടേയിരുന്നു. അപ്പോഴൊക്കെ ഞാൻ കൂടുതൽ സമയവും ഡബ്ബിങ് തിരക്കിലായിരുന്നു. ഒരു ദിവസം എ ആർ റഹ്മാൻ തന്റെ പാട്ടിലേക്ക് എന്നെ ക്ഷണിച്ചു. ഞാൻ റഹ്മാനെ കാണാൻ പോയി, ഹോട്ടലിൽ കാത്തുനിൽക്കുകയായിരുന്നു.
ഏറെ നേരം കഴിഞ്ഞപ്പോൾ എനിക്ക് കാത്തിരിക്കാനാവില്ലെന്നും രാവിലെ റെക്കോർഡ് ചെയ്യാമെന്നും തീരുമാനിച്ച് അവിടെ നിന്നും മടങ്ങി. അന്ന് രാത്രി ഞാൻ ഉറങ്ങാൻ കിടന്നപ്പോൾ പുലർച്ചെ 2 മണിക്ക്, സ്റ്റുഡിയോയിലേക്കു വരണമെന്നു പറഞ്ഞ് ഒരു ഫോൺ കോൾ വന്നു. ഞാൻ ഉറങ്ങുകയാണെന്നു പറഞ്ഞ് ഫോൺ വച്ചു. പിറ്റേന്ന് രാവിലെ ഞാൻ പാടാനായി പോയി, പക്ഷേ റഹ്മാൻ അവിടെ ഉണ്ടായിരുന്നില്ല.
കൃത്യമായ സമയങ്ങളിൽ ജോലി ചെയ്യുന്ന ശീലം അദ്ദേഹത്തിനില്ല. ചിട്ടയായ രീതിയിൽ ജോലി ചെയ്യുന്ന ആളാണ് ഞാൻ. ക്രിയേറ്റിവിറ്റിയുടെ പേരില്‍ പുലര്‍ച്ചെ 3:33 ന് റെക്കോഡ് ചെയ്യണമെന്ന് പറയുന്നത് എനിക്ക് മനസിലാകുന്നില്ല".- അഭിജിത് ഭട്ടാചാര്യ പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക