'ഇതെങ്ങനെ പകർപ്പവകാശ ലംഘനമാകും?'; റിപ്പബ്ലിക് ദിനത്തിലെ പോസ്റ്റുകൾ, നടി സ്വര ഭാസ്കറിന്റെ എക്സ് അക്കൗണ്ട് സസ്പെൻഡ് ചെയ്തു

എന്റെ കുട്ടിയുടെ സാദൃശ്യത്തിൽ ആർക്കാണ് പകർപ്പവകാശം ഉള്ളത്
Swara Bhasker
സ്വര ഭാസ്കർഇൻസ്റ്റ​ഗ്രാം
Updated on

നടി സ്വര ഭാസ്കറിന്റെ എക്സ് അക്കൗണ്ട് സസ്പെൻഡ് ചെയ്തു. റിപ്പബ്ലിക് ദിനത്തിൽ പങ്കുവച്ച ഒരു പോസ്റ്റിനെ തുടർന്നാണ് അക്കൗണ്ട് സസ്പെൻഡ് ചെയ്തതെന്ന് സ്വര ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു. റിപ്പബ്ലിക് ദിനത്തിൽ എക്സിൽ താൻ പങ്കുവച്ച രണ്ട് ചിത്രങ്ങളാണ് അക്കൗണ്ട് എന്നന്നേക്കുമായി സസ്പെൻഡ് ചെയ്യാൻ കാരണമായത്.

'ഗാന്ധി, നിങ്ങളുടെ ഘാതകർ ഇപ്പോഴും ജീവിക്കുന്നു എന്നതിൽ ഞങ്ങൾ ലജ്ജിക്കുന്നു' എന്നായിരുന്നു സ്വര ഭാസ്കർ എക്സിൽ പോസ്റ്റ് ചെയ്ത ഒരു ചിത്രം. മറ്റൊന്ന്, കൈയിൽ ഇന്ത്യൻ പതാകയുമേന്തി നിൽക്കുന്ന തന്റെ കുട്ടിയുടെ ചിത്രമായിരുന്നു. കുട്ടിയുടെ മുഖം മറച്ചു വെച്ചായിരുന്നു സ്വര ചിത്രം പങ്കുവെച്ചത്. ഇത് രണ്ടിലും പകർപ്പവകാശനിയമലംഘനം ചൂണ്ടിക്കാട്ടിയാണ് എക്സ് നടപടിയെടുത്തിരിക്കുന്നതെന്നാണ് സ്വര ഭാസ്‌കര്‍ പറയുന്നത്‌.

"ഗാന്ധി, നിങ്ങളുടെ ഘാതകർ ഇപ്പോഴും ജീവിക്കുന്നു എന്നതിൽ ഞങ്ങൾ ലജ്ജിക്കുന്നു എന്ന വാചകം ഇന്ത്യയിലെ പുരോഗമന പ്രസ്ഥാനത്തിന്റെ ഒരു ജനപ്രിയ മുദ്രാവാക്യമാണ്. ഇതിൽ പകർപ്പവകാശ ലംഘനമില്ല. രണ്ടാമത്തെ ചിത്രം, 'ഹാപ്പി റിപ്പബ്ലിക് ഡേ ഇന്ത്യ' എന്ന ഇന്ത്യൻ പതാകയുമായി മുഖം മറച്ചു നിൽക്കുന്നത് എന്റെ സ്വന്തം കുട്ടിയുടെ ചിത്രമാണ്.

ഇത് എങ്ങനെ പകർപ്പവകാശ ലംഘനമാകും ???? എന്റെ കുട്ടിയുടെ സാദൃശ്യത്തിൽ ആർക്കാണ് പകർപ്പവകാശം ഉള്ളത്??? പകർപ്പവകാശത്തിന്റെ നിയമപരമായ നിർവചനത്തെക്കുറിച്ചുള്ള യുക്തിസഹവും വസ്തുനിഷ്ഠവുമായ ഈ രണ്ട് പരാതികളും പരിഹാസ്യവും അംഗീകരിക്കാൻ കഴിയാത്തതുമാണ്.

ഈ ട്വീറ്റുകൾ വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിൽ, അവ ഉപയോക്താവിനെ, അതായത് എന്നെത്തന്നെ, ഉപദ്രവിക്കാൻ ലക്ഷ്യമിട്ടുള്ളതും എന്റെ അഭിപ്രായ സ്വാതന്ത്ര്യത്തെയും ആവിഷ്കാര സ്വാതന്ത്ര്യത്തെയും അടിച്ചമർത്താൻ ലക്ഷ്യമിട്ടുള്ളതുമാണ്. ദയവായി പുനഃപരിശോധിച്ച് നിങ്ങളുടെ തീരുമാനം മാറ്റുക". -എന്നാണ് സ്വര ഭാസ്കർ എക്സ് അധികൃതരുടെ ഭാഗത്ത് നിന്നുള്ള സന്ദേശത്തിന്റെ സ്ക്രീൻ ഷോട്ടടക്കം പങ്കുവെച്ചു കുറിച്ചിരിക്കുന്നത്.

ഈ ചിത്രങ്ങൾക്കെതിരെ ലഭിച്ച മാസ് റിപ്പോർട്ടിങ്ങിനെ തുടർന്നാണ് ഇത്തരത്തിൽ ഒരു നടപടിയിലേക്ക് തങ്ങൾ നീങ്ങിയതെന്ന് എക്സ് അയച്ച സന്ദേശത്തിൽ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com