
തഗ് ലൈഫ് (Thug Life) പ്രൊമോഷനിടെ കന്നഡ ഭാഷയെക്കുറിച്ചുള്ള നടൻ കമൽ ഹാസന്റെ പരാമർശം വൻ വിവാദമായി മാറിയിരുന്നു. കമൽ ഹാസൻ മാപ്പ് പറയാതെ ചിത്രം സംസ്ഥാനത്ത് പ്രദർശിപ്പിക്കില്ലെന്ന് കർണാടക ഫിലിം ചേംബറും നിലപാടെടുത്തിരുന്നു. മാത്രമല്ല സംഭവത്തിൽ കമൽ ഹാസനെതിരെ രൂക്ഷ വിമർശനമാണ് കോടതി ഉന്നയിച്ചതും. കർണാടകയിൽ ഒഴികെ മറ്റു സംസ്ഥാനങ്ങളിലെല്ലാം തഗ് ലൈഫ് ഇന്ന് പ്രദർശനത്തിനെത്തുകയും ചെയ്തു.
എന്നാൽ കർണാടകയിൽ ചിത്രം പ്രദർശിപ്പിക്കാതിരുന്നത് നിർമാതാക്കൾക്ക് വൻ തിരിച്ചടിയായി മാറിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. 35 മുതൽ 40 കോടിയോളം നഷ്ടം നിർമാതാക്കൾക്ക് ഉണ്ടാകുമെന്നാണ് നിർമാതാവും ഡിസ്ട്രിബ്യൂട്ടറുമായ ഡി ധനഞ്ജയൻ പറയുന്നത്. 12 മുതൽ 15 കോടിയോളം ഷെയർ നഷ്ടവും ഉണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.
രജനികാന്ത്, വിജയ്, കമല്‍ തുടങ്ങിയവരുടെ ചിത്രങ്ങളുടെ കര്‍ണാടകയില്‍ നിന്നുള്ള കളക്ഷന്‍ വിഹിതം ഏഴ് ശതമാനമാണ്. കമൽ ഹാസന്റെതായി ഒടുവില്‍ തിയറ്ററുകളിലെത്തിയ 'വിക്രം' 35 കോടിയിലേറെ രൂപ കളക്ഷന്‍ കര്‍ണാടകയില്‍ നിന്നും നേടിയിരുന്നു. അതോടൊപ്പം പുഷ്പ 2, ബാഹുബലി 2, ആർആർആർ, കൽക്കി 2898 എഡി എന്നീ ചിത്രങ്ങൾ കർണാടകയിൽ നിന്ന് മാത്രം 74 മുതൽ 104 വരെ കളക്ട് ചെയ്തിരുന്നു.
ജയിലർ, ലിയോ, പൊന്നിയിൻ സെൽവൻ, ദ് ഗോട്ട്, വിക്രം തുടങ്ങിയ ഏറ്റവും കൂടുതൽ വരുമാനം നേടിയ തമിഴ് ചിത്രങ്ങൾക്ക് പോലും കർണാടകയിൽ വലിയൊരു മാർക്കറ്റ് ഉണ്ടായിരുന്നുവെന്നും ധനഞ്ജയൻ കൂട്ടിച്ചേർത്തു. തഗ് ലൈഫിന്റെ പ്രൊമോഷന്‍ പരിപാടിക്കിടെ കമല്‍ നടത്തിയ പരാമര്‍ശമാണ് പ്രശ്നമായി മാറിയത്. വേദിയില്‍ ഉണ്ടായിരുന്ന കന്നഡ നടന്‍ ശിവരാജ് കുമാറിനെ അഭിസംബോധന ചെയ്ത് സംസാരിച്ചതിന് പിന്നാലെയായിരുന്നു, കമല്‍ കന്നഡ ഭാഷയെക്കുറിച്ച് പരാമര്‍ശിച്ചത്.
''എന്റെ കുടുംബമാണിത്. അതുകൊണ്ടാണ് അദ്ദേഹം (ശിവരാജ് കുമാര്‍) ഇവിടെ വന്നത്. അതുകൊണ്ടാണ് ഞാന്‍ എന്റെ പ്രസംഗം ജീവന്‍, ബന്ധം, തമിഴ് എന്ന് പറഞ്ഞ് തുടങ്ങിയത്. നിങ്ങളുടെ ഭാഷ (കന്നഡ) തമിഴില്‍ നിന്ന് പിറന്നതാണ്. അതുകൊണ്ട് നിങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു'' എന്നായിരുന്നു കമല്‍ ഹാസന്‍ പറഞ്ഞത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ