
ഏറെ നാളത്തെ കാത്തിരിപ്പുകൾക്കൊടുവിൽ ധനുഷ് (Dhanush) ചിത്രം കുബേര റിലീസിനൊരുങ്ങുകയാണ്. തനിക്ക് വളരെ സ്പെഷ്യലായ ചിത്രമാണ് കുബേരയെന്ന് ഓഡിയോ ലോഞ്ച് ചടങ്ങിനിടെ നടൻ ധനുഷ് പറഞ്ഞിരുന്നു. നാഗാർജുന, രശ്മിക മന്ദാന, ജിം സർഭ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ദേവ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ ധനുഷെത്തുന്നത്. ഇപ്പോഴിതാ 19 ഓളം രംഗങ്ങൾ ചിത്രത്തിൽ നിന്ന് വെട്ടി മാറ്റിയെന്ന വിവരമാണ് പുറത്തുവരുന്നത്.
ചിത്രത്തിന്റെ സെൻസറിങ് കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു. സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷനിൽ (സിബിഎഫ്സി) നിന്ന് യുഎ സർട്ടിഫിക്കറ്റാണ് ഈ ത്രില്ലര്‍ ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ചിത്രത്തിലെ 19 ഓളം രംഗങ്ങൾ സെൻസർ ബോർഡ് ഒഴിവാക്കാൻ ചിത്രത്തിന്റെ അണിയറപ്രവർത്തകരോട് ആവശ്യപ്പെട്ടത്.
ഏകദേശം 15 മിനിറ്റോളം ചിത്രം ട്രിം ചെയ്തു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ചിത്രത്തിന്റെ സംവിധായകൻ ശേഖർ കമ്മുലയും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. സെൻസറിങ് കാരണം തെലുങ്കിലും തമിഴിലും ചിത്രത്തിന്റെ റൺ ടൈം വ്യത്യസ്തമായിരിക്കുമെന്നും തമിഴിൽ സിനിമയ്ക്ക് ദൈർഘ്യം അൽപ്പം കൂടുതലാണെന്നും സംവിധായകൻ വ്യക്തമാക്കി. എന്നാൽ ചിത്രത്തെ ഇത് ഒരു തരത്തിലും ബാധിച്ചിട്ടില്ലെന്നും സംവിധായകൻ വ്യക്തമാക്കി.
രശ്മികയും ധനുഷും തമ്മിലുള്ള രംഗവും, നാഗാർജുനയുടെ ഒരു ടാക്സി സീനും ജിം സർഭ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ചില ഇമോഷണൽ സീനുകളുമാണ് ഒഴിവാക്കിയതെന്നാണ് നിലവിൽ പുറത്തുവരുന്ന വിവരം. ദേവി ശ്രീ പ്രസാദ് ആണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്. കള്ളപ്പണം വെളുപ്പിക്കലും മറ്റുമാണ് ചിത്രത്തിന്റെ പ്രമേയം.
വിവിധ സംഘടനകളെ ലക്ഷ്യം വച്ചുള്ള നിരവധി ആക്ഷേപഹാസ്യ രംഗങ്ങളും സിനിമയിൽ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. അതുകൊണ്ടാണ് സെൻസർ ബോർഡിന്റെ കർശന പരിശോധനയ്ക്ക് ചിത്രം വിധേയമായതെന്നാണ് പുറത്തുവരുന്ന വിവരം.
അതേസമയം ആമസോൺ പ്രൈം വിഡിയോയാണ് ചിത്രത്തിന്റെ ഒടിടി അവകാശം സ്വന്തമാക്കിയതെന്നും റിപ്പോർട്ടുണ്ട്. ഈ മാസം 20 നാണ് ചിത്രം തിയറ്ററുകളിലെത്തുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates