

സുരേഷ് ഗോപി ചിത്രം ജെഎസ്കെയ്ക്ക് പ്രദർശനാനുമതി നിഷേധിച്ച സെൻസർ ബോർഡ് നടപടിയിൽ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യർ. സെൻസർ സർട്ടിഫിക്കറ്റ് നൽകാത്ത നടപടി തികഞ്ഞ ഫാസിസമാണെന്നും ജാനകി എന്ന പേര് ഒരു സിനിമയിലും ഉപയോഗിച്ചു കൂടാ എന്ന സംഘപരിവാർ തിട്ടൂരത്തിന്റെ ഇരയാണ് ജെഎസ്‌കെയെന്നും സന്ദീപ് ഫെയ്സ്ബുക്കിൽ കുറിച്ചു. പ്രവീൺ നാരായണൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജൂണ്‍ 27ന് ചിത്രം റിലീസ് ചെയ്യാനിരിക്കെയാണ് സെൻസർ ബോർഡ് അനുമതി നിഷേധിച്ചത്.
ജാനകി എന്നത് ഹൈന്ദവ ദൈവത്തിന്റ പേരാണെന്നും ആ പേര് മാറ്റണമെന്നുമാണ് സെൻസർ ബോർഡിന്‍റെ നിർദേശം. കേന്ദ്ര മന്ത്രി ആയതിന് ശേഷം സുരേഷ് ഗോപി നായകനാകുന്ന ചിത്രം കൂടിയാണിത്. വക്കീലിന്റെ വേഷത്തിലാണ് ചിത്രത്തിൽ സുരേഷ് ഗോപിയെത്തുന്നത്. ദിവ്യ പിള്ള, ശ്രുതി രാമചന്ദ്രൻ, അനുപമ പരമേശ്വരൻ, മാധവ് സുരേഷ് എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. ചിത്രത്തിന്‍റെ തിരക്കഥ സംവിധായകൻ പ്രവീണ്‍ നാരായണന്‍ തന്നെയാണ് എഴുതിയിരിക്കുന്നത്.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള എന്ന സുരേഷ് ഗോപിയുടെ പുതിയ സിനിമയ്ക്ക് സെൻസർ സർട്ടിഫിക്കറ്റ് നൽകാത്ത നടപടി തികഞ്ഞ ഫാസിസമാണ്. ജാനകി എന്ന പേര് ഒരു സിനിമയിലും ഉപയോഗിച്ചു കൂടാ എന്ന സംഘപരിവാർ തിട്ടൂരത്തിന്റെ ഇരയാണ് JSK. ജാനകി എന്ന പേര് കഥാപാത്രത്തിന് ഉപയോഗിക്കുന്ന മറ്റു ചില ചിത്രങ്ങൾക്കും സമാനമായ വിലക്ക് ആർഎസ്എസുകാരെ കുത്തിനിറച്ച സെൻസർ ബോർഡ് ഏർപ്പെടുത്തിയിട്ടുണ്ട്.
കേന്ദ്ര മന്ത്രിയും ബിജെപി ടിക്കറ്റിൽ ജയിച്ച എംപിയുമായിട്ടും സുരേഷ് ഗോപി അഭിനയിച്ച സിനിമക്ക് പോലും ഈ കയ്പ് നിറഞ്ഞ അനുഭവം നേരിടേണ്ടി വന്നിട്ടുണ്ടെങ്കിൽ ഇന്ത്യയിലെ കോടിക്കണക്കിന് വരുന്ന മതന്യൂനപക്ഷ വിഭാഗങ്ങളും ബിജെപിക്കെതിരായ രാഷ്ട്രീയ നിലപാട് സ്വീകരിക്കുന്നവരും ഒക്കെ അനുഭവിക്കേണ്ടിവരുന്ന ഫാസിസ്റ്റ് തേർവാഴ്ച എത്രത്തോളം ഉണ്ടാകും ?
സ്വാതന്ത്ര്യം തന്നെയമൃതം
സ്വാതന്ത്ര്യം തന്നെ ജീവിതം
പാരതന്ത്ര്യം മാനികള്‍ക്കു
മൃതിയേക്കാള്‍ ഭയാനകം
Congress Leader Sandeep G Varier About JSK Movie Censor Certificate issue.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates