

അടുത്തിടെ റാപ്പർ വേടനെ (ഹിരൺദാസ് മുരളി) അറിയില്ലെന്ന പരാമർശത്തിന് വൻ തോതിൽ വിമർശനം ഏറ്റുവാങ്ങേണ്ടി വന്നിരുന്നു ഗായകൻ എംജി ശ്രീകുമാറിന്. ഇപ്പോഴിതാ ഇതിൽ കൂടുതൽ വ്യക്തത വരുത്തിയിരിക്കുകയാണ് എംജി. താന്‍ സ്വന്തം കാര്യം മാത്രമാണ് പറഞ്ഞതെന്നും അത് വളച്ചൊടിക്കുന്നതില്‍ വിഷമമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഗാനരചയിതാവായ മൃദുലാ ദേവി എസിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിലെ വിമര്‍ശനത്തിന് മറുപടി പറയുകയായിരുന്നു എംജി ശ്രീകുമാര്‍.
കഞ്ചാവ് കേസില്‍ വേടന്‍ അറസ്റ്റിലായതിന് പിന്നാലെ ഒരു ചാനലിനോട് പ്രതികരിക്കവെയായിരുന്നു എം ജി ശ്രീകുമാര്‍ വേടനെ അറിയില്ലെന്ന് പറഞ്ഞത്. തന്റെ ലഹരി, പാട്ടു പാടുമ്പോള്‍ ജനങ്ങള്‍ കൈയ്യടിക്കുമ്പോള്‍ കിട്ടുന്നതാണെന്നും എംജി ശ്രീകുമാര്‍ പറഞ്ഞിരുന്നു. സംഗീതം മാത്രമാണ് തന്റെ ലഹരി. മറ്റ് ലഹരികളൊന്നും ഉപയോഗിക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ വലിയ വിമർശനവും ഉയർന്നു.
വേടന്റെ ചിത്രം പങ്കുവെച്ചു കൊണ്ടായിരുന്നു മൃദുലാ ദേവിയുടെ വിമര്‍ശനം. 'താങ്കള്‍ക്ക് വേടനെ അറിയില്ലെങ്കിലും വേടന്‍ താങ്കളെ അറിയും. ഗായകനായ ശ്രീകുമാറിനെക്കാള്‍ കൂടുതലായി, മാലിന്യം കായലില്‍ വലിച്ചെറിഞ്ഞു കളഞ്ഞിട്ട് വീട്ടിലെ ജോലിക്കാരിയുടെ തലയില്‍വെച്ച് കെട്ടിയ താങ്കളെപ്പോലുള്ളവരുടെ അറിവില്ലായ്മ അവന്റെ പാട്ടിലെ മുഖ്യവിഷയമാണ്', എന്നായിരുന്നു മൃദുലാ ദേവിയുടെ കുറിപ്പ്. ഇതിന് മറുപടിയായാണ് കമന്റില്‍ എംജി ശ്രീകുമാര്‍ വിശദീകരണവുമായി എത്തിയത്.
'ഒരു ചാനല്‍ എന്നെ വിളിച്ചു ലഹരി ഉപയോഗിച്ച് കൊണ്ട് ഗായകര്‍ പാടുന്നത് ശരിയാണോ എന്ന് ചോദിച്ചതിന് മറുപടിയായി എന്റെ സ്വന്തം കാര്യം മാത്രമാണ് പറഞ്ഞത്. അത് മീഡിയ വളച്ചൊടിക്കുന്നതില്‍ വിഷമം ഉണ്ട്. വേടനെ (ഹിരണ്‍ ദാസ് മുരളി) എനിക്ക് സത്യത്തില്‍ അറിഞ്ഞുകൂടാ. പരിചയമില്ല.
അദ്ദേഹത്തിന്റെ ഷോ നേരിട്ട് കണ്ടിട്ടുമില്ല. ഫെയ്‌സ്ബുക്കില്‍ ചില ഭാഗങ്ങള്‍ കണ്ടിട്ടുണ്ട്. നല്ല ജനപ്രീതി ഉള്ള ഗായകന്‍. നല്ലത് വരട്ടെ എന്ന് പ്രാര്‍ഥിക്കുന്നു. അദ്ദേഹത്തിനും ബാന്‍ഡിനും എല്ലാ നന്മകളും നേരുന്നു', -എംജി ശ്രീകുമാര്‍ കുറിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
