ബിആര്‍ഡി മെഡിക്കല്‍ കോളജില്‍ സൗര്യവിഹാരം നടത്തുന്നത് പശുക്കളും പട്ടികളും; യോഗി പറഞ്ഞതെല്ലാം നുണ

അടിസ്ഥാന സൗകര്യങ്ങള്‍ ഒന്നുമില്ലാതെ മുന്നോട്ടുപോകുന്ന ആശുപത്രിയില്‍ സ്വാതന്ത്ര്യത്തോടെ വിഹരിക്കന്നത് പശുക്കളും പട്ടികളുമാണ്
ബിആര്‍ഡി മെഡിക്കല്‍ കോളജില്‍ സൗര്യവിഹാരം നടത്തുന്നത് പശുക്കളും പട്ടികളും; യോഗി പറഞ്ഞതെല്ലാം നുണ

ഗൊരഖ്പൂര്‍: ഓക്‌സിജന്‍ കിട്ടാതെ 72 കുട്ടികള്‍ മരിച്ച ഉത്തര്‍ര്രദേശിലെ ഗൊരഖ്പൂര്‍ ബാബാ രാഘവ്ദാസ് മെഡിക്കല്‍ കോളജിലെ സ്ഥിതിഗതികള്‍ക്ക് ഒരു മാറ്റവുമില്ല. കഴിഞ്ഞ ദിവസം ആശുപത്രി സന്ദര്‍ശിച്ച മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞത് അടിസ്ഥാന സൗകര്യങ്ങള്‍ എത്രയും വേഗം ശരിയാക്കും എന്നാണ്. തന്റെ സ്വന്തമ മണ്ഡലമായ ഗൊരഖ്പൂരില്‍ മാതൃകാ ആശുപത്രിയായി ആദിത്യനാഥ് ഉയര്‍ത്തിക്കാട്ടിയിരുന്ന ആശുപത്രിയായികുന്നു ബിആര്‍ഡി മെഡിക്കല്‍ കോളജ്. എന്നാല്‍ ആദിത്യനാഥിന്റെ വാദങ്ങളെല്ലാം പൊള്ളയാണ് എന്നാണ് ആശുപത്രിയുടേതായി പുറത്തുവരുന്ന ദൃശ്യങ്ങളും മറ്റും സൂചിപ്പിക്കുന്നത്. 

അടിസ്ഥാന സൗകര്യങ്ങള്‍ ഒന്നുമില്ലാതെ മുന്നോട്ടുപോകുന്ന ആശുപത്രിയില്‍ സ്വാതന്ത്ര്യത്തോടെ വിഹരിക്കന്നത് പശുക്കളും പട്ടികളുമാണ്. അതീവ ജാഗ്രത പുലര്‍ത്തേണ്ട രോഗികള്‍ കഴിയുന്നിടത്തുവരെ പട്ടികള്‍ കയറിയിറങ്ങാറുണ്ടെന്ന് പ്രമുഖ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

മെഡിക്കല്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ ഒന്നും പാലിക്കാതെയാണ് ഇവിടുത്തെ എക്‌സ്‌റേ യൂണിറ്റ് പ്രവര്‍ത്തിക്കുന്നത്. പ്ലാസ്റ്റര്‍ റൂം മാറാല പിടിച്ചു കിടക്കുകയാണ്. ആശുപത്രിയിലെ എല്ലാ വാര്‍ഡുകളും വൃത്തിഹീനമാണ്. ഈ വാര്‍ഡുരകളിലാണ് മസ്തിഷ്‌ക അണുബാധ ബാധിച്ചെത്തിയ കുട്ടികളെ പാര്‍പ്പിച്ചിരുന്നത്. എല്ലാ മരുന്നുകളും പുറത്തുനിന്ന് വാങ്ങേണ്ട അവസ്ഥയാണെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഗൊരഖ്പൂരിലെ പ്രധാന ആശുപത്രിയുടെ അവസ്ഥ ഇങ്ങനെയാണെങ്കില്‍ ഇവിടെയുള്ള മറ്റ് ആശുപത്രികളുടെ അവസ്ഥ എന്തായിരിക്കും എന്നാണ് വിമര്‍ശകര്‍ ചോദിക്കുന്നത്. ഇത്തരം ചോദ്യങ്ങള്‍ക്ക് ഇത്രയും നാള്‍ ഭരിച്ചത് ഞങ്ങളല്ല, എസ്പിയോട് ചോദിക്കു എന്ന ന്യായമാണ് ബിജെപി മുന്നോട്ടുവെയ്ക്കുന്നത്. അതേസമയം ആശുപത്രി നവീകരിക്കുമെന്ന് വാഗ്ദാനം നല്‍കി യോഗി സര്‍ക്കാര്‍ പൊതുസമൂഹത്തെ പറ്റിക്കുകയായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി പ്രക്ഷോഭത്തിനൊരുങ്ങുകയാണ് എസ്പി അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com