മുത്തലാഖ്: കേന്ദ്രസര്‍ക്കാര്‍ ഇന്ന് സുപ്രീംകോടതിയില്‍ നിലപാടറിയിക്കും 

മുസ്ലിം വ്യക്തിനിയമം ഭരണഘടനയുടെ കീഴില്‍ വരുമോയെന്ന് പരിശോധിക്കണം എന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെടും
മുത്തലാഖ്: കേന്ദ്രസര്‍ക്കാര്‍ ഇന്ന് സുപ്രീംകോടതിയില്‍ നിലപാടറിയിക്കും 

ന്യൂഡല്‍ഹി: മുത്തലാഖ് വിഷയവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയില്‍ നടക്കുന്ന വാദത്തില്‍ ഇന്ന് കേന്ദ്രസര്‍ക്കാര്‍ നിലപാടറിയിക്കും.മുസ്ലിം വ്യക്തിനിയമം ഭരണഘടനയുടെ കീഴില്‍ വരുമോയെന്ന് പരിശോധിക്കണം എന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെടും. മുത്തലാഖ് ഭരണഘടനാ വിരുദ്ധമാണ് എന്നാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട്.  മുത്തലാഖ് വിഷയം ഭരണഘടനാ വിരുദ്ധമാണെന്നുള്ള പൊതുതാല്‍പ്പര്യ ഹര്‍ജിയില്‍ കഴിഞ്ഞ 11 മുതലാണ് സുപ്രീംകോടതി വാദം കേട്ട് തുടങ്ങിയത്. ചീഫ് ജസ്റ്റിസ് ജെഎസ് ഖഹാര്‍ അധ്യക്ഷനായ ബെഞ്ചില്‍ ജഡ്ജിമാരായ കുര്യന്‍ ജോസഫ്, യുയു ലളിത്, അബ്ദുള്‍ നസീര്‍, ആര്‍എഫ് നരിമാന്‍ എന്നിവരാണുള്ളത്. ഉത്തര്‍പ്രദേശ് സ്വദേശിനി സൈറാബാനുവാണ് മുത്തലാഖിനെതിരേ സുപ്രീം കോടതിയെ സമീപിച്ചത്. 

മൗലികാവകാശങ്ങള്‍ ലംഘിക്കുന്നതാണോ മുത്തലാഖ്, മുസ്ലിം വ്യക്തി നിയമം ഭരണഘടനയുടെ കീഴില്‍ വരുമോ, മുത്തലാഖിന് ഭരണഘടനയുടെ സംരക്ഷണമുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ സര്‍ക്കാര്‍ വാദിക്കുമ്പോള്‍ മുത്തലാഖ് മുസ്ലിം വിശ്വാസങ്ങളുടെ ഭാഗമാണെന്നും ഇതില്‍ കടന്നുകയറുന്നത് ഭരണഘടനയുടെ ലംഘനമാണെന്നുമാണ് മുസ്ലിം വ്യക്തിനിയമബോര്‍ഡിന്റെ മറുവാദം.

മുത്തലാഖ് വിഷയത്തിലെ ആചാരങ്ങളുടെ നിയമവശങ്ങള്‍ മാത്രമാണ് സുപ്രീം കോടതി പരിശോധിക്കുകയെന്ന്  കോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. മുത്തലാഖ് വിഷയം രാഷ്ട്രീയമായി എടുക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും വ്യക്തമാക്കിയിരുന്നു.

മുത്തലാഖിന് നിരോധനം ഏര്‍പ്പെടുത്തേണ്ട സാഹചര്യം വരികയാണെങ്കില്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ അപ്പോള്‍ നേരിടാമെന്ന് സുപ്രീംകോടതി വാദം കേള്‍ക്കുന്നതിന്റെ രണ്ടാം ദിവസം പരാമര്‍ശിച്ചിരുന്നു. മുത്തലാഖ് നിയമപരമാണെന്ന് വാദിക്കുന്ന മുസ്ലീം ചിന്തകര്‍ ഇന്ത്യയിലുണ്ട്. എന്നാല്‍ ഏറ്റവും നികൃഷ്ടമായ വിവാഹ മോചന രീതിയാണ് മുത്തലാഖ് എന്ന് കോടതി വിലയിരുത്തിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com