സംവരണം രാജ്യത്തെ നശിപ്പിക്കും;  രഘുറാം രാജന്‍; ഹിന്ദുത്വം സഹിഷ്ണുതയുടെ മതം

വിശാലാര്‍ഥത്തിലുള്ള വികസനവും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കലുമാണ് രാജ്യത്തിന് ആവശ്യം
സംവരണം രാജ്യത്തെ നശിപ്പിക്കും;  രഘുറാം രാജന്‍; ഹിന്ദുത്വം സഹിഷ്ണുതയുടെ മതം

ന്യൂഡല്‍ഹി: തൊഴില്‍ സംവരണം രാജ്യത്തെ നശിപ്പിക്കുമെന്ന് മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍. വിശാലാര്‍ഥത്തിലുള്ള വികസനവും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കലുമാണ് രാജ്യത്തിന് ആവശ്യം. അതിന് പകരം രാഷ്ട്രീയ പാര്‍ട്ടികള്‍ തൊഴില്‍സംവരണം പോലുലുള്ള സുഗമമായ പരിഹാരങ്ങള്‍ തേടുന്നത് ഗുണകരമല്ല. 

രാജ്യത്തെ പ്രബല സമൂഹങ്ങള്‍ പോലും സംവരണത്തിന് വേണ്ടി സമരം ചെയ്യുന്നു. ഗുജറാത്തിലെ പാട്ടീദാര്‍ പ്രക്ഷോഭത്തെ ഓര്‍മ്മിപ്പിച്ച് അദ്ദേഹം പറഞ്ഞു. ജനകീയ ദേശീയതയ്ക്ക് നശിപ്പിക്കാനുള്ള കഴിവുണ്ട്. തങ്ങള്‍ വിവേചനത്തിന് ഇരയാകുന്നുവെന്ന് ഭൂരിപക്ഷം ചിന്തിക്കുന്നു. ലോകത്താകെ എന്നതുപോലെ ഇന്ത്യയിലും ഈ വികാരം നിലനില്‍ക്കുന്നു. 

ഇന്ത്യയിലെ പല പ്രബല വിഭാഗങ്ങളും സംവരണത്തിന് വേണ്ടി പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കാന്‍ നിര്‍ബന്ധിതമാകുന്നതിന് കാരണം അവര്‍ക്ക് തൊഴില്‍ ലഭിക്കുന്നില്ല എന്നതുകൊണ്ടാണ്. മറ്റു പ്രശ്‌നങ്ങളേയും എന്നപോലെ തൊഴിവില്ലായ്മയേയും നേരിടാന്‍ നാം പ്രാപ്തരാകേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ഒരു നേതാവിന്റെ ചിന്തകള്‍ക്ക് എളുപ്പം വഴങ്ങിക്കൊടുക്കുന്നതാണ് ഇടുങ്ങിയ ജനാധിപത്യം. ബിസിനസ് ഗ്രൂപ്പുകളും മാധ്യമങ്ങളുമെല്ലാം അവരുട താത്പര്യങ്ങള്‍ക്ക്‌നുസരിച്ച് ആ നേതാവിന്റെ കീഴിലേക്ക് ചുരുങ്ങുന്നു. കോര്‍പ്പറേറ്റുകളും രാഷ്ട്രീയക്കാരും തമ്മില്‍ സുഖകരമായ ബന്ധം നിലനില്‍ക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൂടിവരുന്ന നിരോധനങ്ങളും സെന്‍സര്‍ഷിപ്പുകകളും ഒരു സര്‍ക്കാരിന്റെ മാത്രം നയമല്ലെന്നും സ്വാതന്ത്ര്യം കിട്ടിയതുമുതല്‍ അത് തുടര്‍ന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 

പതാക കത്തിക്കല്‍ പ്രതിഷേധ പ്രകടനത്തിന്റെ ഭാഗമായി അംഗീകരിച്ചപ്പോള്‍ അമേരിക്കയിലെ പതാക കത്തിക്കല്‍ പ്രതിഷേധങ്ങള്‍ കുറഞ്ഞുവെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, പ്രതിഷേധങ്ങള്‍ വിലകല്‍പ്പിക്കപ്പെടണമെന്നും പറഞ്ഞു. 

ഹിന്ദുത്വം സഹിഷ്ണുതയുള്ള മതമാണെന്നും ചില പ്രത്യേക അസഹിഷ്ണുത പ്രകടനങ്ങള്‍ ഹിന്ദു മതത്തിനെ മൊത്തത്തില്‍ മാനംകെടുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. അതിലൂടെയാണ് നമ്മള്‍ കടന്നുവരുന്നത്. പക്ഷേ ഹിന്ദുത്വം ഇത് തരണം ചെയ്യും,അദ്ദഹം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com