ജനങ്ങളുടെ നികുതിപ്പണം കൊണ്ട് അയോധ്യയില്‍ രാമവിഗ്രഹം പണിയാന്‍ പറ്റില്ല; അസദുദ്ദീന്‍ ഒവൈസി

അയോധ്യയില്‍ 100 മീറ്റര്‍ അടി ഉയരമുള്ള രാമവിഗ്രഹം സ്ഥാപിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെയായിരുന്നു ഒവൈസിയുടെ പരാമര്‍ശം. 
അസദുദ്ദീന്‍ ഒവൈസി
അസദുദ്ദീന്‍ ഒവൈസി

ന്യൂഡല്‍ഹി: ജനങ്ങളുടെ നികുതി പണം ഉപയോഗിച്ച് അയോധ്യയില്‍ രാമവിഗ്രഹം പണിയുന്നതിനെതിരെ ഹൈദരാബാദ് എംപിയും എഐഎംഐഎം തലവനുമായ അസദുദ്ദീന്‍ ഒവൈസി രംഗത്ത്. അയോധ്യയില്‍ 100 മീറ്റര്‍ അടി ഉയരമുള്ള രാമവിഗ്രഹം സ്ഥാപിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെയായിരുന്നു ഒവൈസിയുടെ പരാമര്‍ശം. 

മതവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കായി നികുതിപണം ഉപയോഗിക്കരുതെന്ന സുപ്രീം കോടതി ഉത്തരവിന്റെ ലംഘനമാണ് യുപിയില്‍ സര്‍ക്കാര്‍ നടത്താന്‍ പോകുന്നതെന്നും ഒവൈസി പറഞ്ഞു. ഗുജറാത്ത് കലാപസമയത്ത് തകര്‍ന്ന അമ്പലങ്ങളും പള്ളികളും ജനങ്ങളുടെ പണം ഉപയോഗിച്ച് പുനരുദ്ധാരണം നടത്തേണ്ടെന്ന് സുപ്രീംകോടതിയില്‍ ജസ്റ്റിസ് ദീപക് മിശ്ര ഉത്തരവിട്ടിരുന്നു. ഗുജറാത്ത് ഹൈക്കോടതിയുടെ തീരുമാനം മരവിപ്പിച്ചായിരുന്നു സുപ്രീംകോടതി ഇത്തരമൊരു ഉത്തരവിറക്കിയത്. ഒവൈസി പറഞ്ഞു.

വര്‍ഗീയകലാപം മൂലം നശിച്ച വസ്തുക്കളുടെ പുനരുദ്ധാരണം ചെയ്യാനോ കേടുപാട് തീര്‍ക്കാനോ നികുതിപ്പണം ഉപയോഗിക്കരുതെന്ന് ആ വിധിയില്‍ വ്യക്തമായി പറയുന്നുണ്ട് പിന്നെ എങ്ങനെയാണ് യോഗി സര്‍ക്കാര്‍ നികുതിദായകരുടെ പണം ഉപയോഗിച്ച് അയോധ്യയില്‍ 100 അടിയുടെ രാമപ്രതിമ പണിയുകയെന്ന് ഒവൈസി ചോദിച്ചു. 

ലോകാത്ഭുതങ്ങളിലൊന്നായ താജ് മഹല്‍ ഇന്ത്യന്‍ സംസ്‌കാരത്തിന് അപമാനമാണെന്നും സ്വന്തം പിതാവിനെ തടങ്കലില്‍ പാര്‍പ്പിച്ച വഞ്ചകനാണ് താജ്മഹലിന്റെ നിര്‍മാതാവായ ഷാജഹാനെന്നും പറഞ്ഞ ബിജെപി എംഎല്‍എ സംഗീത് സോമിനെതിരെയും ഒവൈസി രംഗത്തെത്തി. താജ്മഹലിന്റെ പൈതൃകഘടനയ്‌ക്കെതിരെ യുനെസ്‌കോയെ സമീപിക്കാന്‍ ഞാന്‍ അദ്ദേഹത്തോട് ആവശ്യപ്പെടുകയാണ്. അതുപോലെ തന്നെ ഒറ്റുകാര്‍ പണിയിച്ച ചെങ്കോട്ടയില്‍ ഇന്ത്യന്‍ പതാകയുയര്‍ത്താന്‍ പാടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് താങ്കള്‍ക്ക് ആവശ്യപ്പെടാമെന്നും ഒവൈസി പരിഹസിച്ചു.

തൊഴിലില്ലായ്മയയും ജിഎസ്ടി പ്രശ്‌നങ്ങളും നോട്ടുനിരോധനവുമെല്ലാം മറച്ചുവെച്ച് ബിജെപി ഗുജറാത്ത് തെരഞ്ഞെടുപ്പിന് മുന്‍പായി സമൂഹത്തെ ധ്രുവീകരിക്കാനുള്ള ശ്രമം നടത്തുകയാണെന്ന് ഒവൈസി കുറ്റപ്പെടുത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com