

ന്യൂഡല്‍ഹി : ജുഡീഷ്യറിക്ക് മേലുള്ള കേന്ദ്രസര്‍ക്കാരിന്റെ ഇടപെടല്‍ ഭരണഘടനാപരമായി തെറ്റാണെന്ന് സുപ്രീംകോടതിയിലെ മുതിര്‍ന്ന ജഡ്ജിയായ ജസ്റ്റിസ് ജെ ചെലമേശ്വര്‍. ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസും മലയാളിയുമായ കെ എം ജോസഫ്, മുതിര്‍ന്ന അഭിഭാഷക ഇന്ദു മല്‍ഹോത്ര എന്നിവരെ സുപ്രീംകോടതി ജഡ്ജിമാരായി നിയമിക്കാനുള്ള കൊളീജിയം ശുപാര്‍ശ അംഗീകരിക്കാതിരിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നടപടി ഗൗരവതരമാണെന്നും ചെലമേശ്വര്‍ ആരോപിച്ചു. നിയമന വിഷയത്തില്‍ സര്‍ക്കാര്‍ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ന്യൂഡല്‍ഹിയില്‍ ജനാധിപത്യത്തില്‍ നീതിന്യായ വ്യവസ്ഥയുടെ പങ്ക് എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു ജസ്റ്റിസ് ചെലമേശ്വര്‍. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കെതിരെയും അദ്ദേഹം വിമര്‍ശനം ഉന്നയിച്ചു. കേസുകള്‍ അനുവദിക്കുന്ന വിഷയത്തില്‍ ചീഫ് ജസ്റ്റിസ് കോടതിയുടെ കീഴ് വഴക്കം പാലിക്കുന്നില്ല. ഇതില്‍ സീനിയര്‍, ജൂനിയര്‍ എന്ന പ്രശ്നമല്ല. സുപ്രീംകോടതിയില്‍ എല്ലാവരും തുല്യരാണ്. എന്നാല്‍ കേസുകള്‍ കൈമാറുന്നത് ശരിയായ രീതിയിലല്ല. തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ അനധികൃത സ്വത്ത് കേസിലെ വിധി ഒരു വര്‍ഷം വൈകിച്ചത് കൊണ്ട് ആര്‍ക്കാണ് നേട്ടമുണ്ടായതെന്ന് അദ്ദേഹം ചോദിച്ചു.
കേസുകൾ വിവിധ ബെഞ്ചുകൾക്ക് അനുവദിച്ചുനൽകുന്ന വിഷയത്തിൽ സുപ്രീം കോടതി ചീഫ് ജസ്റ്റീസ് കൂടുതൽ ഉത്തരവാദിത്തം കാട്ടണം. ചീഫ് ജസ്റ്റീസാണ് മാസ്റ്റർ ഓഫ് റോസ്റ്റർ. അദ്ദേഹത്തിന് അതിനുള്ള അധികാരമുണ്ടെന്നതിലും സംശയമില്ല. കേസുകളിൽ ബെഞ്ചുകൾ രൂപീകരിക്കുന്നതിനുള്ള അധികാരം ചീഫ് ജസ്റ്റീസിനാണ്. എന്നാൽ ഭരണഘടനാ വ്യവസ്ഥയിൽ എല്ലാ അധികാരങ്ങളും ചില ഉത്തരവാദിത്തങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. അധികാരമുള്ളതുകൊണ്ടുമാത്രമല്ല, അത് ജനങ്ങളുടെ നന്മയ്ക്കായി ഉപയോഗിക്കേണ്ടതുമാണ്. അധികാരമുണ്ടെന്ന കാരണത്താൽ അത് വെറുതെ പ്രയോഗിക്കാൻ ശ്രമിക്കരുത്- ചെലമേശ്വർ പറഞ്ഞു.
സുപ്രധാന കേസുകളെല്ലാം ചീഫ് ജസ്റ്റിസിന്റെ ബെഞ്ചാണല്ലോ പരിഗണിക്കുന്നതെന്ന ചോദ്യത്തിന്, അദ്ദേഹത്തിന് ഒറ്റയ്ക്ക് അതെല്ലാം കൈകാര്യം ചെയ്യാമെന്നുള്ള ആത്മവിശ്വാസമുണ്ടെങ്കിൽ അതാണ് നല്ലതെന്ന് ചെലമേശ്വർ പറഞ്ഞു. അതിൽ പരാതിയില്ല. ചീഫ് ജസ്റ്റിസിനെതിരെ വാർത്താസമ്മേളനം നടത്തിയതിന്റെ പേരിൽ ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയെ അടുത്ത ചീഫ് ജസ്റ്റിസായി ശുപാർശ ചെയ്യാതിരിക്കുമോ എന്ന ചോദ്യത്തിന്, അങ്ങനെയെങ്കിൽ താനും ജഡ്ജിമാരായ രഞ്ജൻ ഗൊഗോയിയും മദൻ ബി ലോകൂറും കുര്യൻജോസഫും വാർത്താ സമ്മേളനത്തിൽ ഉന്നയിച്ച കാര്യങ്ങൾ കൂടുതൽ വ്യക്തമാകുമെന്നും ജസ്റ്റിസ് ചെലമേശ്വർ പറഞ്ഞു.
ചീഫ് ജസ്റ്റിസിനെതിരായ ഇംപീച്ച്മെന്റ് നീക്കത്തെയും അദ്ദേഹം വിമർശിച്ചു. ഇംപീച്ച്മെന്റ് എന്നത് എല്ലാ പ്രശ്നങ്ങൾക്കുമുള്ള പരിഹാരമല്ല. എല്ലാ പ്രശ്നങ്ങൾക്കും ചോദ്യങ്ങൾക്കും ഇംപീച്ച്മെന്റ് പരിഹാരമല്ലെങ്കിലും അത്തരത്തിൽ ആവശ്യപ്പെടുന്നതിനുള്ള അവകാശം സംരക്ഷിക്കപ്പെടേണ്ടതുണ്ട്. സർവീസിൽനിന്നു വിരമിച്ചശേഷം സർക്കാർ നൽകുന്ന സ്ഥാനമാനങ്ങൾ സ്വീകരിക്കില്ലെന്നും ജസ്റ്റീസ് ചെലമേശ്വർ വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates